റഷ്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞു; ഇറക്കുമതിയിൽ കുതിപ്പ്
മുംബൈ: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 6,380 കോടി ഡോളറിന്റേത്. എന്നാൽ കയറ്റുമതി 488 കോടി ഡോളറിലൊതുങ്ങുന്നു. അസംസ്‌കൃത എണ്ണക്കു പുറമെ വളമാണ് ഇന്ത്യ കൂടുതലായി റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. എൻജിനീയറിങ്, ഫാർമ, കാർഷിക ഉൽപന്നങ്ങളാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
2030ഓടെ 10,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. വസ്ത്രങ്ങൾ, രത്നങ്ങൾ, സമുദ്രോൽപന്നങ്ങൾ എന്നിവ വൻതോതിൽ കയറ്റുമതി ചെയ്യാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതുകൂടാതെ പ്രതിരോധരംഗത്തെ സഹകരണവും ഇന്ത്യൻ തൊഴിലാളികൾക്ക് വർധിച്ച തോതിലുള്ള തൊഴിൽ അവസരവും ഇന്ത്യ-റഷ്യ ബന്ധത്തിലെ സുപ്രധാന കാര്യങ്ങളാണ്. നികുതിരഹിതമായ തുറന്ന വ്യാപാരത്തിനുള്ള ചർച്ചയും നടന്നുവരുകയാണ്. ഡോളറിനെ ആശ്രയിക്കുന്നത് നിർത്തി പകരം രൂപയിൽ തന്നെ വ്യാപാരം നടത്താനാകുന്നു എന്നതും റഷ്യയുമായുള്ള വ്യാപാരത്തിലെ പ്രത്യേകതയാണ്.
2025ൽ 6,870 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും റഷ്യയും തമ്മിൽ നടന്നത്. കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ തന്ന റഷ്യയെ പോലെ ഭാവിയിൽ യു.എസിൽ നിന്ന് എണ്ണ ലഭിക്കാനിടയില്ല എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
റഷ്യയെ അപേക്ഷിച്ച് വ്യാപാരമിച്ചമുള്ള രാജ്യം എന്നതാണ് യു.എസിനെ ഇന്ത്യക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാൽ ട്രംപ് സർക്കാർ ഓഗസ്റ്റിൽ 50% തീരുവ ഏർപ്പെടുത്തിയതോടെ കഴിഞ്ഞ വർഷാവസാനം യു.എസിലേക്കുള്ള കയറ്റുമതി 1.83% ഇടിഞ്ഞ് 689 കോടി ഡോളറിലെത്തിയിരുന്നു. തീരുവ കുറച്ചതോടെ ഇതിൽ മാറ്റം വരും.
കഴിഞ്ഞവർഷം 8,650 കോടി ഡോളറിന്റെ കയറ്റുമതിയാണ് യു.എസിലേക്ക് നടന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ (1233 കോടി ഡോളർ), അമൂല്യ കല്ലുകൾ, ലോഹങ്ങൾ (915 കോടി ഡോളർ), ഫാർമസ്യൂട്ടിക്കൽസ് (872 കോടി ഡോളർ), യന്ത്രങ്ങൾ (648 കോടി ഡോളർ) എന്നിവയാണ് മുന്നിൽ. അടുത്തിടെ ഒപ്പുവച്ച വ്യാപാര കരാറിനെ തുടർന്ന് തീരുവ 18% ആക്കി കുറച്ചതോടെ വസ്ത്ര, രാസവസ്തു, പാദരക്ഷ കയറ്റുമതിയും വർധിക്കാൻ സാധ്യതയേറി. യു.എസും യു.എ.ഇയും കഴിഞ്ഞാൽ ഇന്ത്യയിൽ നിന്ന് കൂടുതൽ കയറ്റുമതി നടക്കുന്ന മൂന്നാമത്തെ രാജ്യം ചൈനയാണ്. 1,425 കോടി ഡോളറിന്റെ കയറ്റുമതിയാണ് 2025ൽ ചൈനയിലേക്ക് നടന്നത്. 2,890 കോടി ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞവർഷം യു.എ.ഇയിലേക്ക് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."