ചോളച്ചാക്കുകൾക്കുള്ളിൽ കോടികളുടെ മയക്കുമരുന്ന്; അന്താരാഷ്ട്ര ലഹരിമാഫിയയെ പൂട്ടി യുഎഇ-കുവൈത്ത് സംയുക്ത ദൗത്യം
ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ തകർത്ത് യുഎഇയും കുവൈത്തും. ദുബൈ പൊലിസും കുവൈത്ത് പൊലിസും സംയുക്തമായി നടത്തിയ നീക്കത്തിൽ 14 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു. ചോള ധാന്യങ്ങൾ നിറച്ച ചാക്കുകളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
അഞ്ച് കണ്ടെയ്‌നറുകളിലായാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബൈ പൊലിസും കുവൈത്ത് പൊലിസും ചേർന്ന് വിപുലമായ നിരീക്ഷണം നടത്തിയിരുന്നു. ഒരു അറബ് രാജ്യത്തെ തുറമുഖം വഴി എത്തിയ ചരക്കുമായി ബന്ധമുള്ള മൂന്ന് അറബ് പൗരന്മാരെ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു.
ചരക്ക് സംഭരണശാലയിലേക്ക് മാറ്റുന്നതിനിടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 14,062,500 ഗുളികകൾ അടങ്ങിയ രണ്ട് ടണ്ണും 250 കിലോഗ്രാമും വരുന്ന മയക്കുമരുന്ന് സംഭവസ്ഥലത്തുനിന്നുതന്നെ പിടിച്ചെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഏകോപനത്തിന്റെയും ഇന്റലിജൻസ് കൈമാറ്റത്തിന്റെയും ഫലമാണ് ഈ വലിയ വിജയമെന്ന് നാഷണൽ ആന്റി നാർക്കോട്ടിക് ബ്യൂറോ ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ പറഞ്ഞു. ഈ നടപടി പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കാനും അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
uae and kuwait joint operation busts international drug mafia after seizing narcotics worth crores hidden inside rice sacks. authorities dismantled trafficking network, arresting key suspects and strengthening cross border security cooperation against organized crime syndicates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."