മൂന്ന് ലക്ഷ്വറി കാറുകൾ, പായയ്ക്കടിയിൽ ലക്ഷങ്ങൾ; പിടിയിലായ ഭിക്ഷാടകരുടെ ആസ്തി കേട്ടുഞെട്ടി ദുബൈ പൊലിസ്
ദുബൈ: റോഡരികിൽ ദയനീയമായി ഭിക്ഷ യാചിക്കുന്നവരുടെ യഥാർത്ഥ മുഖം കണ്ട് അന്തംവിട്ടിരിക്കുകയാണ് ദുബൈ പൊലിസ്. അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായ ഒരു ഭിക്ഷാടകന്റെ ആസ്തി വിവരങ്ങൾ പുറത്തുവന്നതോടെ അധികൃതരും ഞെട്ടിയിരിക്കുകയാണ്. പുറമെ പാവമെന്ന് തോന്നിക്കുന്ന ഇയാൾക്ക് സ്വന്തമായി മൂന്ന് ആഡംബര കാറുകളാണ് ഉള്ളതെന്ന് പൊലിസ് വെളിപ്പെടുത്തി. ജനങ്ങളുടെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്ത് ലക്ഷങ്ങൾ കൊയ്യുന്ന വലിയൊരു തട്ടിപ്പ് ശൃംഖലയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുബൈയിൽ നടന്ന വ്യാപക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ഒരു ചന്തയിൽ തറയിൽ പായ വിരിച്ചിരുന്ന് ഭിക്ഷാടനം നടത്തിയിരുന്നയാളെ പരിശോധിച്ചപ്പോൾ പായയ്ക്കടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ആണ് പൊലിസ് കണ്ടെടുത്തത്. ഭിക്ഷാടനത്തിലൂടെ ഇത്രയും വലിയ തുക ഇയാൾ സമ്പാദിച്ചത് അധികൃതരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
മറ്റൊരു സംഭവത്തിൽ, രണ്ട് വയസ്സുള്ള കുഞ്ഞിനെ കയ്യിലെടുത്ത് സഹതാപം പിടിച്ചുപറ്റിയിരുന്ന ഏഷ്യക്കാരനായ ഭിക്ഷാടകനും വലയിലായി. ഇയാളുടെ പക്കൽ നിന്ന് വിവിധ രാജ്യങ്ങളിലെ കറൻസികളിലായി ഏകദേശം 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം രൂപ) ആണ് പിടിച്ചെടുത്തത്. വെറും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഇയാൾ ഇത്രയും വലിയ തുക സ്വന്തമാക്കിയതെന്ന് പൊലിസ് പറഞ്ഞു. സന്ദർശക വിസയിൽ ദുബൈയിൽ എത്തി പണം സമ്പാദിക്കാൻ ഭിക്ഷാടനം തിരഞ്ഞെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.
സമൂഹത്തിന്റെ സഹതാപത്തെ പണം സമ്പാദിക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുകയാണെന്ന് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സാലിം അൽ ഷംസി പറഞ്ഞു. ഇത്തരക്കാർക്ക് പണം നൽകി ഭിക്ഷാടനത്തെ പ്രോത്സാഹിപ്പിക്കരുതെന്നും, സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ജീവകാരുണ്യ സംഘടനകളെ സമീപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. റമദാൻ മാസത്തിന് മുന്നോടിയായി ഇത്തരം തട്ടിപ്പുകാരെ പിടികൂടാൻ നഗരത്തിലുടനീളം കർശനമായ പരിശോധന തുടരുമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നൽകി.
authorities in dubai uncovered shocking assets linked to organized begging networks, including three luxury cars and lakhs in cash hidden under bedding. the revelation highlights strict anti begging laws and intensified inspections across the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."