വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 'ഓര്‍മക്കുറിപ്പുകള്‍' എഴുതാന്‍ രണ്ട് പതിറ്റാണ്ട് കാത്തിരിക്കണം; 20 വര്‍ഷം 'കൂളിംഗ്-ഓഫ് പിരീഡ്' ഏര്‍പെടുത്താന്‍ കേന്ദ്രം, നീക്കം നരവനെയുടെ പുസ്തക വിവാദത്തിന് പിന്നാലെ
ന്യൂഡല്‍ഹി: നരവനെയുടെ ഓര്‍മക്കുറിപ്പുകളില്‍ 'കുരുങ്ങി' കേന്ദ്രസര്‍ക്കാര്‍. പിന്നാലെ 'പുസ്തകമെഴുത്തുകള്‍'ക്ക് കടിഞ്ഞാണിടാനാണ് കേന്ദ്രത്തിന്റെ നീക്കം. അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചതിന് ശേഷം 20 വര്‍ഷത്തേക്ക് പുസ്തകങ്ങള്‍ എഴുതുന്നത് വിലക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികാര സ്ഥാനങ്ങളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിരമിച്ചതിന് ശേഷം പുസ്തകങ്ങള്‍ എഴുതുന്നതിന് മുമ്പ് 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് കാലയളവ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് വിഷയത്തെ കുറിച്ച് അറിയുന്ന ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അധികാര സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളുകള്‍ക്ക് വിരമിച്ചതിന് ശേഷം ഒരു കൂളിംഗ്-ഓഫ് പിരീഡ് ഉണ്ടായിരിക്കണമെന്ന് നിരവധി മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 വര്‍ഷത്തെ കൂളിംഗ്-ഓഫ് പിരീഡ് സംബന്ധിച്ച ഔപചാരിക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ സൈനിക മേധാവി ജനറല്‍ (വിരമിച്ച) മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മ്മക്കുറിപ്പായ ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനിയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 2020 ആഗസ്റ്റില്‍ കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദേഹത്തിന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.
ഈ വിഷയം മന്ത്രിസഭയുടെ ഔദ്യോഗിക അജണ്ടയുടെ ഭാഗമല്ലായിരുന്നുവെന്നും മറിച്ച് പൊതു ചര്‍ച്ചയുടെ ഭാഗമായാണ് ഇത് ഉയര്‍ന്നുവന്നതെന്നുമാണ് മുകളില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ പറയുന്നത്.
വെള്ളിയാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് വിവാദമായ പുസ്തകം ചര്‍ച്ചയ്ക്ക് വന്നത്. ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്തതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. എന്നിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാന്‍ വൈകിയെന്നും ഒടുവില്‍ സ്വന്തം നിലക്ക് തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. 2019-2022 കാലയളവില്‍ ഇന്ത്യയുടെ കരസേനാ മേധാവിയായിരുന്നു ജനറല്‍ നരവനെ.
ഫെബ്രുവരി രണ്ടിനാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുസ്തകത്തിലെ വിവരങ്ങള്‍ ലോകസഭയില്‍ വെലിപെടുത്തുന്നത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആരോപണത്തെ നേരിട്ടത്. ഇതോടെ രാഹുല്‍ ഗാന്ധി പുസ്തകത്തിന്റെ ഒരു പകര്‍പ്പ് പാര്‍ലമെന്റില്‍ കൊണ്ടുവന്നു. താമസിയാതെ, പുസ്തകത്തിന്റെ പി.ഡി.എഫ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെ വിശദീകരണവുമായി പ്രസാധകരും രംഗത്തെത്തി. തങ്ങള്‍ പുസ്തകം പ്രിസിദ്ധീകരിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം.
''പ്രിന്റ്, ഡിജിറ്റല്‍, PDF, അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോര്‍മാറ്റില്‍, ഓണ്‍ലൈനിലോ ഓഫ്ലൈനിലോ, ഏതെങ്കിലും പ്ലാറ്റ്ഫോമില്‍, മുഴുവനായോ ഭാഗികമായോ പ്രചാരത്തിലുള്ള പുസ്തകത്തിന്റെ ഏതൊരു പകര്‍പ്പും PRHI യുടെ പകര്‍പ്പവകാശ ലംഘനമാണ്, അത് ഉടന്‍ നിര്‍ത്തലാക്കണം. പുസ്തകത്തിന്റെ നിയമവിരുദ്ധവും അനധികൃതവുമായ പ്രചാരണത്തിനെതിരെ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് നിയമപരമായി നീങ്ങും,'' പ്രസാധകര്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഡിജിറ്റല്‍, മറ്റ് ഫോര്‍മാറ്റുകളില്‍ കൈയെഴുത്തുപ്രതി നിയമവിരുദ്ധമായി പ്രചരിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി പ്രസാധകര്‍ രംഗത്തെത്തിയത്. പ്രസാധകരുടെ നിലപാടിനെ പിന്തുണച്ച് നരവനെയും രംഗത്തെത്തി.
2024 ജനുവരിയില്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു പുസ്തകം. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ 2023 ഡിസംബറില്‍ അതില്‍ നിന്നുള്ള ഒരു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്റെ പുസ്തകം 'ഇപ്പോള്‍ ലഭ്യമാണ്' എന്ന് ആമസോണില്‍ നിന്നുള്ള ഒരു പ്രീ-ഓര്‍ഡര്‍ ലിങ്ക് പങഅകുവെച്ച് നരവനെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പി.ടി.ഐ പ്രസിദ്ധീകരിച്ച അഗ്‌നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള ഭാഗം വാവദം സൃഷ്ടിച്ചു. തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൈന്യത്തിന് അനുമതിക്കായി സമര്‍പ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം നരവനെയ്ക്കും പ്രസാധകനും കത്തെഴുതി. സൈന്യം പുസ്തകം വിശദമായി പരിശോധിക്കുകയും, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തുകയും, അന്തിമ തീരുമാനമെടുക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് അയയ്ക്കുകയും ചെയ്തു. എന്നാല്‍ മുന്‍ മേധാവിയുടെ പുസ്തകത്തിന് പ്രതിരോധ മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
the central government plans to introduce a 20-year cooling-off period for retired officials before publishing memoirs, following the controversy surrounding former army chief naravane’s book. the move aims to regulate sensitive disclosures related to national security and government service.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."