ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം: ശ്വാസംമുട്ടലിനെ തുടർന്ന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരണപ്പെട്ട സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ഉറിയാക്കോട് സ്വദേശികളായ സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകളാണ് മരിച്ചത്. കാട്ടാക്കടയിലെ മമൽ എന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
സംഭവം ഇങ്ങനെ:
ശ്വാസംമുട്ടലിന് ചികിത്സ തേടിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകിയ ഉടൻ തന്നെ ഐഷ ബോധരഹിതയാകുകയായിരുന്നു.കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലെ ജീവനക്കാർ തന്നെ കുട്ടിയെ നെയ്യാർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 12.55-ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
കൃത്യമായ പരിശോധനകളില്ലാതെ നൽകിയ കുത്തിവെപ്പാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സിദ്ദിഖിന്റെയും ഫൈസലത്തിന്റെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ ഫാത്തിമ.
പൊലിസ് നടപടി
ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."