ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ
റിയാദ്/മനാമ: അമേരിക്കൻ-ഇസ്റാഈൽ സഖ്യത്തിന്റെ ആക്രമണത്തിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാന്റെ മിസൈൽ നീക്കങ്ങൾ പശ്ചിമേഷ്യയെ വൻ യുദ്ധത്തിലേക്ക് നയിക്കുന്നു. ഇറാന്റെ നടപടിയെ അതിശക്തമായി അപലപിച്ച ഗൾഫ് സഹകരണ കൗൺസിൽ (GCC), മേഖലയുടെ സുരക്ഷ തകർക്കുന്ന ഏത് നീക്കത്തെയും സൈനികമായും നയതന്ത്രപരമായും പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ജിസിസിയുടെ കടുത്ത നിലപാട്
അമേരിക്കയെ ലക്ഷ്യമിട്ടാണെങ്കിലും ഗൾഫ് മണ്ണിലേക്ക് ഒരു മിസൈൽ പോലും തൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജിസിസി വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കുന്ന ഇറാന്റെ പ്രകോപനപരമായ നീക്കങ്ങൾ ആ രാജ്യത്തെ ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്. ആക്രമണങ്ങളെ പ്രതിരോധിക്കാൻ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും മുഴുവൻ സൈനിക ശേഷിയും ഇതിനായി വിനിയോഗിക്കുമെന്നും ജിസിസി പ്രഖ്യാപിച്ചു.
സഊദിയും ബഹ്റൈനും യുഎഇയും കടുത്ത ജാഗ്രതയിൽ
ഇറാന്റെ നീക്കങ്ങൾക്കെതിരെ ആദ്യം രംഗത്തെത്തിയത് സഊദി അറേബ്യയാണ്.കിങ് ഫഹദ് വ്യോമത്താവളത്തിന് നേരെയുണ്ടായ ആക്രമണ ഭീഷണിക്ക് പിന്നാലെ, ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് സഊദി പ്രഖ്യാപിച്ചു.
അമേരിക്കൻ അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ബഹ്റൈൻ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് രാവിലെ ബഹ്റൈനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങളും അപായ സൈറണുകളും മുഴങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന യുദ്ധവ്യാപനത്തിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന് യുഎഇയും ഖത്തറും ആവശ്യപ്പെട്ടു.
അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ആക്രമണം
ഇസ്റാഈലിന് പിന്നാലെ തങ്ങളുടെ ശത്രുക്കളുടെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യമാണെന്ന ഇറാന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വഷളാക്കിയത്. ബഹ്റൈനിലെ യുഎസ് നേവി ആസ്ഥാനത്തിന് നേരെ നടന്ന മിസൈൽ ആക്രമണം അമേരിക്കയെയും ഗൾഫ് രാഷ്ട്രങ്ങളെയും ഒരുപോലെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് ആഗോള സാമ്പത്തിക മേഖലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
"ഗൾഫ് മേഖലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. പ്രതിരോധിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്ന്." - ജിസിസി വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."