പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു
പല്ലെകെലെ: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാന്റെ (60 പന്തിൽ 100) മിന്നും സെഞ്ചുറിയും ഫഖർ സമാന്റെ (42 പന്തിൽ 82) വെടിക്കെട്ട് ബാറ്റിംഗുമാണ് പാകിസ്ഥാനെ മികച്ച നിലയിലെത്തിച്ചത്.
തകർപ്പൻ തുടക്കം, തകർന്ന മധ്യനിര
ആദ്യ വിക്കറ്റിൽ ഫർഹാൻ - സമാൻ സഖ്യം 176 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. സമാൻ പുറത്തായതിന് പിന്നാലെ പാക് മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഖവാജ നഫായ് (2), ഷദാബ് ഖാൻ (7), മുഹമ്മദ് നവാസ് (0), സൽമാൻ അഗ (0) എന്നിവർ നിരാശപ്പെടുത്തി. ലങ്കയ്ക്കായി ദിൽഷൻ മധുഷങ്ക മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
സെമി ഫൈനൽ സമവാക്യം
സൂപ്പർ 8 ഗ്രൂപ്പ് 2-ൽ നിന്ന് ഇംഗ്ലണ്ട് ഇതിനകം സെമി ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തിനായി പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് പോരാട്ടം. ന്യൂസിലൻഡിനെ മറികടന്ന് സെമിയിലെത്താൻ പാകിസ്ഥാന് ഇന്ന് ജയം മാത്രം പോരാ, മറിച്ച് വലിയ മാർജിനിലുള്ള വിജയം അനിവാര്യമാണ്. അതായത്, ശ്രീലങ്കയെ 147 റൺസിനുള്ളിൽ ഒതുക്കാൻ സാധിച്ചാൽ പാകിസ്ഥാന് സെമി ബർത്ത് ഉറപ്പിക്കാം. ഇത് ന്യൂസിലൻഡിന്റെ പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്യും.
മറുപടി ബാറ്റിംഗിൽ ലങ്ക പതറുന്നു
213 റൺസ് പിന്തുടരുന്ന ശ്രീലങ്കയ്ക്ക് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലങ്ക 13.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലാണ്. പതും നിസ്സങ്ക (3), കാമിൽ മിഷാര (22),അസലങ്ക,കാമിന്ദു മെൻഡിസ്,ജനിത്ത് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. നസീം ഷായും അബ്രാർ അഹമ്മദുമാണ് പാകിസ്ഥാനായി വിക്കറ്റുകൾ നേടിയത്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."