പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സി.പി.ഐ.എം; യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് മുൻ എം.എൽ.എ പി.കെ. ശശി പുതിയ രാഷ്ട്രീയ നീക്കത്തിലേക്ക്. കടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സി.പി.ഐ.എം പുറത്താക്കി.അതേസമയം യു.ഡി.എഫ് പിന്തുണയോടെ ഒറ്റപ്പാലം മണ്ഡലത്തിൽ ശശി മത്സരിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. പാലക്കാട്ട് നടന്ന വിമത കൺവെൻഷനിൽ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പി.കെ ശശി ഉന്നയിച്ചത്.
'ഇത് വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷൻ'
പാലക്കാട് നടന്ന സി.പി.എം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് പി.കെ. ശശി നടത്തിയത്. ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനാണ് എന്ന് ശശി തുറന്നടിച്ചു. കള്ളിൽ സ്പിരിറ്റ് കലക്കി വിൽക്കുന്നവർ പാർട്ടി നിയന്ത്രിക്കുന്ന അവസ്ഥയാണെന്നും, ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഞങ്ങൾ ഇത് ആഗ്രഹിച്ചതല്ല, സാഹചര്യം ഞങ്ങളെ ഇതിന് നിർബന്ധിതരാക്കിയതാണ്. ഇത് വിമത കൺവെൻഷനല്ല, ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൂട്ടായ്മയാണ് എന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പി.കെ. ശശി തുറന്നടിച്ചു.
കൺവെൻഷനിലെ പ്രധാന ആരോപണങ്ങൾ
പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്പിരിറ്റ് കേസിലെ പ്രതിയാണെന്നും അദ്ദേഹം സ്പിരിറ്റ് കച്ചവടക്കാരനാണെന്നും ശശി ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ കാലത്തുണ്ടായിരുന്ന കരുതൽ ഇപ്പോൾ പാർട്ടിയിലില്ല. ശരിയായ നിലപാട് എടുത്തവരെ തരംതാഴ്ത്തുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്യുന്നു. കള്ളുകുടിച്ചിരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിമാരെ തീരുമാനിക്കുന്നതെന്ന ഗുരുതര ആക്ഷേപവും അദ്ദേഹം ഉയർത്തി.
500 പേരെ പ്രതീക്ഷിച്ച കൺവെൻഷനിൽ ആയിരത്തിലേറെ പേർ പങ്കെടുത്തത് നേതൃത്വത്തിന് തലവേദനയാകുന്നു. 7 ജില്ലാ കമ്മിറ്റി അംഗങ്ങളും രണ്ട് മുൻ ഏരിയ സെക്രട്ടറിമാരും തന്നോടൊപ്പമുണ്ടെന്ന് ശശി പ്രഖ്യാപിച്ചു.
ഉന്നത നേതാക്കളുമായി ചർച്ച; ലക്ഷ്യം ഒറ്റപ്പാലം
സി.പി.എമ്മുമായി പൂർണ്ണമായും ബന്ധം വേർപെടുത്തിയ ശശി, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. യു.ഡി.എഫ് പിന്തുണയോടെ പുതിയ പ്ലാറ്റ്‌ഫോമിൽ മത്സരിക്കാനാണ് ധാരണ.
വ്യക്തിപരമായ കാരണങ്ങളാലാണ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്ന് ഔദ്യോഗികമായി വിശദീകരിച്ചിരുന്നെങ്കിലും, പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. ജില്ലാ നേതൃത്വത്തെ തിരുത്താതെ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ശശി വിഭാഗം. പി.കെ. ശശിയുടെ ഈ രാഷ്ട്രീയ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റാനാണ് സാധ്യത.
In a significant political shift, the CPI(M) has expelled senior leader and former MLA P.K. Sasi from its primary membership following his open rebellion against the party’s district leadership. Sasi, who recently resigned as the KTDC Chairman, inaugurated a massive convention of party dissidents in Palakkad,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."