ഹാസനില്‍ അടിമവേല; മലയാളികൾ ഉൾപ്പെടെ 18 പേരെ മോചിപ്പിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഇഞ്ചിത്തോട്ടത്തില്‍ കൂലിയും ആവശ്യത്തിന് ഭക്ഷണവും നല്‍കാതെ അടിമവേലയ്ക്ക് നിര്‍ബന്ധിക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ പൊലിസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരില്‍ കാസര്‍കോട് പുത്തിഗെ സ്വദേശി ഉദയന്‍, കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടുന്നു.
ഹസനിലെ ജുട്ടനഹള്ളി ഗ്രാമത്തിലാണ് സംഭവം. കാപ്പിത്തോട്ടത്തിലെ ജോലിക്കെന്ന പേരില്‍ 700 രൂപ ദിവസക്കൂലിയും മൂന്നുനേരം ഭക്ഷണവും താമസവും നല്‍കാമെന്ന് പറഞ്ഞ് ജോലിക്കെത്തിച്ചവരെയാണ് ഉടമ ക്രൂരമായി പീഡിപ്പിച്ചത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ഈരണ്ണ എന്ന തൊഴിലാളി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലിസും ജില്ലാ ഭരണകൂടവും നടപടി സ്വീകരിച്ചത്. ഇതോടൊപ്പം മകനെ കാണാനില്ലെന്ന് കാട്ടി ഒരു തൊഴിലാളിയുടെ മാതാവ് പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. ഈരണ്ണയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും ജില്ലാ ഭരണകൂടവും ജുട്ടനഹള്ളിയിലെ കൃഷിയിടത്തില്‍ റെയ്ഡിന് എത്തിയപ്പോള്‍ തൊഴിലാളികളെ ഒരു ഷെഡ്ഡില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.
നാലു അഞ്ചും വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ പുറത്തേക്ക് വിടാറില്ലെന്നും രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുവരെ വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ചതായും തൊഴിലാളികള്‍ പറയുന്നു. ഫോണ്‍ ഉപയോഗിക്കാനോ വീട്ടുകാരുമായി ബന്ധപ്പെടാനോ ഇവരെ ഉടമ അനുവദിച്ചിരുന്നില്ല. ഇഞ്ചിത്തോട്ടത്തിന്റെ ഉടമ, നടത്തിപ്പുകാര്‍ എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."