ലബനാനെയും വിഭജിക്കാൻ ഇസ്റാഈൽ; തെക്കൻ അതിർത്തിയിൽ 'മഞ്ഞ വര' പ്രഖ്യാപിച്ചു
ബൈറൂത്: ഗസ്സയിലെ വിഭജനത്തിന് സമാനമായി തെക്കൻ ലബനാനിലും 'മഞ്ഞ വര' (Yellow Line) സ്ഥാപിച്ച് ഇസ്റാഈൽ സൈന്യം. ലബനാനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തെക്കൻ ലബനാനിലെ അതിർത്തിയോടു ചേർന്ന പ്രദേശങ്ങൾ പൂർണമായി സൈനിക നിയന്ത്രണത്തിലാക്കുമെന്ന് ഇസ്റാഈൽ ഡിഫൻസ് ഫോഴ്‌സ് (IDF) പ്രഖ്യാപിച്ചത്.
എന്താണ് ഈ 'മഞ്ഞ വര'?
ഗസ്സയിലെ 58 ശതമാനത്തോളം ഭൂമി സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്റാഈൽ ഉപയോഗിച്ച അതേ തന്ത്രമാണ് ഇപ്പോൾ ലബനാനിലും നടപ്പിലാക്കുന്നത്.സൈനിക അധികാരത്തിനെയാണ് ഈ മഞ്ഞവര പ്രധിനിധാനം ചെയ്യുന്നത്. ഈ മഞ്ഞ വരയ്ക്ക് ഉള്ളിലെത്തുന്ന ആരെയും ഭീഷണിയായി കണക്കാക്കി വെടിവെച്ചിടാൻ ഇസ്റാഈൽ സൈന്യത്തിന് അനുവാദമുണ്ടാകും.വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്നവരെ തുരത്താനെന്ന പേരിൽ ഈ മേഖലയിൽ എപ്പോൾ വേണമെങ്കിലും സൈനിക നീക്കം നടത്താമെന്നും ഇസ്റാഈൽ അവകാശപ്പെടുന്നു.
ലബനാനിലെ ലിതാനി നദിക്ക് തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കി ഒരു സുരക്ഷാ ബഫർ സോൺ നിർമ്മിക്കുക എന്നതാണ് ഇസ്റാഈലിന്റെ നീക്കം.
ഗസ്സ മോഡൽ ലബനാനിലും
നിലവിൽ ഗസ്സ മുനമ്പ് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട നിലയിലാണ്. ഏകദേശം 53 ശതമാനത്തിലധികം പ്രദേശം ഇസ്റാഈൽ സൈന്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള 'മഞ്ഞ വര'യ്ക്ക് ഉള്ളിലാണ്. ബാക്കി വരുന്ന ഭാഗത്താണ് ദശലക്ഷക്കണക്കിന് ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്നത്. ഇതേ മാതൃകയിൽ തെക്കൻ ലബനാനെയും വേർതിരിക്കാനുള്ള നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വെടിനിർത്തൽ കരാർ നിലവിലിരിക്കെ തന്നെ, മഞ്ഞ വരയ്ക്ക് അപ്പുറത്തുനിന്ന് ഭീഷണി ഉയർത്തിയെന്നാരോപിച്ച് ഇസ്റാഈൽ സൈന്യം ശനിയാഴ്ച ലബനാനിൽ ആക്രമണം നടത്തിയിരുന്നു. ഇസ്റാഈൽ സൈന്യം തെക്കൻ ലബനാനിൽ നിന്ന് പിന്മാറണമെന്നും പൂർണ്ണമായ വെടിനിർത്തൽ ഉറപ്പാക്കണമെന്നുമാണ് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."