കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
തിരുവനന്തപുരം: കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. കാട്ടാക്കട സ്വദേശി ക്രിസ്ത്യൻ ജോസിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മണ്ണ് മാറ്റുന്നതിനായുള്ള പാസ് കൊടുക്കുന്നതിന് 5000 രൂപ കൈക്കൂലിയായി വാങ്ങിയെന്ന ടിപ്പർ ലോറിയുടമയുടെ പരാതിയിലാണ് കേസ്. ചിറയിൻകീഴ് സ്വദേശിയുടെ കെട്ടിടനിർമാണത്തിനായുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് പാസ് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാൻ 50000 രൂപയാണ് കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്.
എന്നാൽ ഇത്രയും വലിയ തുക നൽകാനില്ലെന്ന് പറഞ്ഞപ്പോൾ 5000 രൂപ മതിയെന്ന് ക്രിസ്ത്യൻ ജോസ് അറിയിച്ചു. തുടർന്ന് ലോറിയുടമ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."