നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ
കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ അധികാരമേറ്റ പുതിയ സർക്കാർ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ അറസ്റ്റ് ചെയ്തു. റാപ്പറും എൻജിനീയറുമായ ബാലേന്ദ്ര ഷാ നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ തികയും മുൻപാണ് നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും പിടിയിലായിട്ടുണ്ട്.
അറസ്റ്റ് നരഹത്യ കേസിൽ
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒലി സർക്കാരിനെതിരെ നടന്ന 'ജെൻ സി' (Gen Z) പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട നരഹത്യ കേസിലാണ് നടപടി.മനപൂർവമല്ലാത്ത നരഹത്യ കേസ് ചുമത്തിയാണ് അറസ്റ്റ്. കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷയായി 10 വർഷം വരെ തടവ് ലഭിക്കാം. ഭക്താപൂരിലെ ഗുണ്ടുവിലുള്ള വസതിയിൽ നിന്നാണ് ഒലിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്.
പ്രതികാരമെന്ന് ഒലി; നീതിയെന്ന് സർക്കാർ
അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്ന് കെ.പി. ശർമ്മ ഒലി 'എക്സിൽ' (X) കുറിച്ചു. എന്നാൽ, ഇത് ആരോടുമുള്ള വ്യക്തിപരമായ പകപോക്കലല്ലെന്നും മറിച്ച് നീതി നടപ്പാക്കുന്നതിന്റെ തുടക്കം മാത്രമാണെന്നുമാണ് ബാലേന്ദ്ര ഷാ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
ജെൻ സി പ്രക്ഷോഭവും അന്വേഷണവും
2025-ൽ നടന്ന പ്രക്ഷോഭങ്ങളിൽ എഴുപതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുശീല കർക്കിയുടെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഉത്തരവിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്ന് കഴിഞ്ഞ വർഷം അവസാനം മുതൽ ഒലിക്കും രമേശ് ലേഖകിനും വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിയമത്തിന് മുന്നിൽ ആരും അതീതരല്ലെന്ന കർശന നിലപാടിലാണ് പുതിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ അറസ്റ്റ് വഴിതുറന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."