ഇനി ഏഴുനാൾ; പോരാട്ടം അവസാന ലാപ്പിലേക്ക്; വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിൽ നേതാക്കളും പ്രവർത്തകരും
തിരുവനന്തപുരം: ഡീൽ ആരോപണം പുകഞ്ഞുകത്തിയ ഒന്നാം ഘട്ടവും ദേശീയ നേതാക്കൾ കളത്തിലിറങ്ങിയ രണ്ടാംഘട്ടവും പിന്നിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. രാഷ്ട്രീയ കേരളത്തിൻ്റെ കണ്ണുംകാതും കാത്തിരിക്കുന്ന പോരാട്ടദിനത്തിന് ഇനി ഏഴു നാൾ മാത്രം. അടുത്തയാഴ്ച ഇതേ ദിവസം കേരളം വിധിയെഴുതും. നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് മുന്നണികൾ.
ഡീൽ ആരോപണങ്ങളിൽ തുടങ്ങി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വെല്ലുവിളി നടത്തിയ വികസന സംവാദം വരെയെത്തി നിൽക്കുന്ന പോരാട്ടച്ചിത്രം ഏതുദിശയിലേക്ക് ട്രെൻഡ് തിരിച്ചുവിടുമെന്ന് ഏവരും ഉറ്റുനോക്കുകയാണ്. താരപ്രചാരകരൊക്കെയും കളത്തിലിറങ്ങിക്കഴിഞ്ഞു. യു.ഡി.എഫിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ദേശീയ നേതാക്കളായ അശോക് ഗെഹ് ലോട്ട്, സച്ചിൻ പൈലറ്റും എത്തിക്കഴിഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. എൽ.ഡി.എഫിനായി ദേശീയ നേതാക്കളായ പ്രകാശ് കാരാട്ട്, ഡി.രാജ തുടങ്ങിയവർ ഇതിനോടകം എത്തിക്കഴിഞ്ഞു. എൻ.ഡി.എക്കായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് വീണ്ടുമെത്തും.
തിരുവനന്തപുരത്തും തിരുവല്ലയിലും പ്രചാരണപരിപാടികളിൽ പങ്കെടുക്കും. ഓരോ വോട്ടും ഉറപ്പിക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലേക്കാണ് പ്രാദേശിക നേതാക്കളും പ്രവർത്തകരും കടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ വാഹന പ്രചാരണ ജാഥകൾ പുരോഗമിക്കുകയാണ്. വീട്ടിൽവോട്ടിൻ്റെയും പോസ്റ്റൽ വോട്ടിൻ്റെയും നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷനും തിരക്കിലാണ്. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷനും പൂർത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."