നായനാർക്കൊപ്പം ഭിലായി നാളുകൾ
ദേശാഭിമാനിയിൽ ഡൽഹി ബ്യൂറോയിൽ പ്രവർത്തിക്കുന്ന കാലം. 1993 നവംബറിലെ ഒരു ദിവസം. തിരുവനന്തപുരം എ.കെ.ജി സെന്ററിൽനിന്ന് ഓഫിസ് ചുമതലയുള്ള സഖാവിന്റെ വിളി. ഇ.കെ നായനാർ മധ്യപ്രദേശിലെ ഭിലായിലേക്ക് ( ഇപ്പോൾ ഛത്തിസ്ഗഡ്) തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുന്നുണ്ട്. ദേശാഭിമാനി ലേഖകൻ എന്ന നിലയ്ക്ക് ഞാൻ കൂടെപ്പോകണം.
സമയത്തിനുമുമ്പേ ഞാൻ ഡൽഹിയിൽനിന്ന് നാഗപൂർ വിമാനത്താവളത്തിലെത്തി.
നായനാർ വിമാനമിറങ്ങി എത്തിയപ്പോൾ ഞാൻ ചോദിച്ചു: പുറത്തേക്കു കടക്കുകയല്ലേ?
'ഇവിടത്തെ മലയാളി സഖാക്കൾ എന്നെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. നീ അവരെ കണ്ടോ?'
ഞാൻ പറഞ്ഞു; ഇല്ലല്ലോ'
'ഞാൻ ഇവിടെ നിൽക്കാം. നീ അവരുണ്ടോ എന്നു നോക്ക്'
വിമാനത്താവളത്തിനകത്ത് ആരെയും കണ്ടില്ല. ഞാൻ വിവരം പറഞ്ഞു. അപ്പോൾ നായനാരുടെ കമന്റ്: വന്നില്ലെങ്കിൽ അവർക്ക് ഞാൻ കൊടുക്കുന്നുണ്ട്.'
വീണ്ടും പുറത്തേക്കുള്ള വാതിലിനടുത്തു ചെന്നുനോക്കിയപ്പോൾ എട്ടുപത്ത് പേർ ചെങ്കൊടിയുമായി നിൽക്കുന്നു. ഓടിച്ചെന്ന് അദ്ദേഹത്തോട് വിവരം പറഞ്ഞു; അവർ വന്നിട്ടുണ്ട്. ' ഹാ, എന്നാ പോകാം'. പുറത്തിറങ്ങുമ്പോൾ ഉശിരൻ മുദ്രാവാക്യം. നായനാർക്ക് സന്തോഷം.
നാഗപൂരിൽനിന്ന് ഭിലായിലേക്ക് റോഡ് വഴിയാണ് യാത്ര. നാലഞ്ചു മണിക്കൂർ ഓടണം. വിജനമായ റോഡുകളാണ്. കടകൾ കുറവ്. റോഡിലൊന്നും ആളുകളില്ല. ഒരു മണിക്കൂർ ഓടിയിട്ടും ഭക്ഷണശാല കാണുന്നില്ല. അദ്ദേഹം അസ്വസ്ഥനായി: ഏതു കാട്ടിലേക്കാണടോ ഇവർ നമ്മളെ കൊണ്ടുപോകുന്നത് ' മനസ്സിൽ തോന്നിയത് അദ്ദേഹം പറഞ്ഞു. വീണ്ടും അരമണിക്കൂറിലധികം ഓടി, ഹൈവേയിൽ ഒരു ഭക്ഷണശാലയ്ക്കു മുമ്പിൽ കാർ നിർത്തി. റോഡരികിലുള്ള ഭക്ഷണശാല വിശാലമാണ്. വാഹനങ്ങളിൽ പോകുന്നവർ വഴിയിൽ നിർത്തി ഭക്ഷണം കഴിക്കുന്ന സ്ഥലം. പക്ഷേ, കേരളത്തിലെ ഹോട്ടലുകളെ അപേക്ഷിച്ച് വൃത്തിപോര. നായനാർക്ക് തീരെ ഇഷ്ടമായില്ലെന്ന് തോന്നി: നീ നന്നായി കഴിക്ക്. ഞാൻ ചെറുതായെന്തെങ്കിലും കഴിക്കാം. ഇവർ വേറെ സ്ഥലമൊന്നും കണ്ടില്ലേ'
'മധ്യപ്രദേശല്ലേ. ഇവിടുത്തെ രീതി ഇതായിരിക്കും' ഞാൻ പറഞ്ഞു.
ഭിലായ് സ്റ്റീൽ പ്ലാന്റ് കാമ്പസിലെ ഗസ്റ്റ് ഹൗസിലാണ് താമസം. നായനാർ ഒരു വലിയ മുറിയിൽ. അടുത്ത ചെറിയ മുറിയിൽ ഞാനും.
തെരഞ്ഞെടുപ്പ് പ്രചാരണമെന്നാൽ, നായനാർക്ക് രണ്ടു പൊതുയോഗങ്ങളിൽ പ്രസംഗം. ഭിലായിൽ എത്തിയതിനു പിറ്റേന്ന് പത്രസമ്മേളനം. പിന്നെ പാർട്ടി, ട്രേഡ് യൂനിയൻ നേതാക്കളുമായി ചർച്ചകൾ. പരിചയപ്പെടാൻ മലയാളികളുടെ വരവ്.
തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ നിയോഗിക്കപ്പെട്ട മലയാള മനോരമ ചീഫ് റിപ്പോർട്ടർ പി.എ കുര്യാക്കോസ്, നായനാർ വന്നതറിഞ്ഞ് ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു. കുര്യാക്കോസിന് നായനാരുടെ അഭിമുഖം വേണം. മലയാള മനോരമയായതുകൊണ്ട് എന്തു പ്രതികരിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഞാൻ കാര്യം പറഞ്ഞു: മനോരമയുടെ ലേഖകൻ കൊച്ചിയിൽനിന്ന് വന്നിട്ടുണ്ട്. സഖാവിന്റെ ഇന്റർവ്യൂ വേണം.
അപ്പോൾ ചോദ്യം: നീ അറിയുന്ന ആളാണോ?'.
അതെ എന്നു പറഞ്ഞപ്പോൾ മറുപടി; അവനോട് വരാൻ പറ.
മധ്യപ്രദേശിൽ ആ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ഭിലായിൽ ഉൾപ്പെടെ 16 സ്ഥാനാർഥികളുണ്ടായിരുന്നു. ഒരിടത്തേ ജയിച്ചുള്ളു. ഭരണം നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് നിലനിർത്തി.
പൊതുയോഗങ്ങളിൽ നായനാർ ഇംഗ്ലിഷിലാണ് പ്രസംഗിക്കുക. ചുരുങ്ങിയത് ഒരു മണിക്കൂർ. ചില്ലറ വ്യാകരണ പ്രശ്നങ്ങളൊന്നും അദ്ദേഹം കാര്യമാക്കില്ല. തപ്പിത്തടയലൊന്നുമില്ലാതെ രാഷ്ട്രീയം വിശദീകരിക്കും. മുഖ്യമായും ദേശീയ രാഷ്ട്രീയം. സ്വപ്രയത്നം കൊണ്ടാണ് നായനാർ ഇംഗ്ലിഷ് വശമാക്കിയത്. നിത്യവും ഇംഗ്ലിഷ് പത്രം വായിച്ചിരിക്കും. മിക്കപ്പോഴും കൈയിൽ ഇംഗ്ലിഷ് പത്രം കാണും.
പത്രസമ്മേളനത്തിന് ഒരു കുറിപ്പ് ഞാൻ ഇംഗ്ലിഷിൽ തയാറാക്കിക്കൊടുത്തിരുന്നു. അതു വിതരണം ചെയ്തു. ബാക്കി അദ്ദേഹം തന്നെ വിശദീകരിക്കും. ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ നർമത്തിൽ മറുപടി.
ഭിലായിൽ എത്തിയ അന്നുമുതൽ എല്ലാദിവസവും ദേശാഭിമാനിക്ക് വാർത്ത കൊടുക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഫാക്സിൽ വാർത്തകൾ അയക്കുന്ന കാലമായിരുന്നു. ഗസ്റ്റ്ഹൗസിലിരുന്ന് തയാറാക്കി സ്റ്റീൽപ്ലാന്റ് കമ്പനിയിലെ ടെലഗ്രാഫ് ഓഫിസിൽ ചെന്നാണ് ഞാൻ വാർത്ത അയച്ചിരുന്നത്. തിരിച്ചുവന്നാൽ നായനാർ ചോദിക്കും:
അയച്ചോ?' അതേ എന്ന് പറഞ്ഞാൽ അടുത്ത ചോദ്യം : അവിടെ കിട്ടിയോ?'
ഫാക്സ് അയച്ചാൽ ഒരു രശീതി വരും. അതിൽ ഒ.കെ എന്നുണ്ടാകും. ഇതു പറഞ്ഞാലും അദ്ദേഹം വിടില്ല; ഓ അങ്ങനെയാണോ? എന്നാലും ചാൻസ് എടുക്കേണ്ട. നീയൊന്ന് കൊച്ചിയിൽ വിളിച്ച് അന്വേഷിച്ചേക്ക്'
യാത്രയിൽ ഞാൻ പത്രലേഖകൻ മാത്രമായിരുന്നില്ല അദ്ദേഹത്തിന്. ഒരു സഹായി കൂടിയാണ്. പുറത്തുപോകുമ്പോൾ രണ്ടു കാലിനും മുട്ടിനുതാഴെ ബാൻഡേജ് കെട്ടും. പ്രമേഹം മുതലായ അസുഖങ്ങൾ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരമുള്ള മുൻകരുതലാണ്. ഭിലായിൽ ഞാനാണ് ബാൻഡേജ് കെട്ടിക്കൊടുത്തിരുന്നത്. കെട്ടിയശേഷം ഊരിപ്പോകാതിരിക്കാൻ ക്ലിപ്പ് കുത്തിക്കൊടുക്കും. പ്രമേഹം ഉണ്ടെങ്കിലും മധുരപലഹാരം നായനാർ ഒഴിവാക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."