ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ
തെഹ്‌റാൻ: ഇറാൻ ജനതയുടെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമായ ഒരു ഒത്തുതീർപ്പിനും രാജ്യം തയ്യാറല്ലെന്ന് ഇറാനിയൻ രാഷ്ട്രീയകാര്യ ഉപവിദേശമന്ത്രി മാജിദ് തഖ്ത് റവാഞ്ചി. തെഹ്‌റാനിൽ വിദേശ രാജ്യങ്ങളുടെ അംബാസഡർമാരും അന്താരാഷ്ട്ര സംഘടനാ തലവന്മാരുമായും നടത്തിയ പ്രധാന കൂടിക്കാഴ്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
യുഎസിന്റെയും ഇസ്റാഈലിന്റെയും വഞ്ചനാപരമായ നീക്കങ്ങൾക്ക് ഇറാനെ കിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സൈനികമായ തിരിച്ചടികൾക്ക് പഴുതൊരുക്കുന്ന ഒരു വെടിനിർത്തൽ കരാർ അല്ല ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ മുന്നോട്ടുവെച്ച ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ചർച്ചകൾ നടന്നത്. മറ്റ് രാജ്യങ്ങളുടെ നയതന്ത്രത്തെയും അഭിപ്രായങ്ങളെയും ഇറാൻ എപ്പോഴും സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, തെറ്റായ വിവരങ്ങൾ നൽകി ഇറാനെ വഞ്ചിക്കുന്നതിനോ പുതിയ സൈനിക നീക്കങ്ങൾക്ക് അടിത്തറയിടാനോ ഉള്ള ചർച്ചകൾ ഒരിക്കലും അനുവദിക്കില്ല. ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലിനും തയ്യാറല്ലെന്ന് ചർച്ചയിൽ പങ്കെടുത്ത രാജ്യങ്ങളുടെ അംബാസഡർമാരെ അറിയിച്ചിട്ടുണ്ട് എന്നും ഇറാൻ വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾക്ക് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് പുറപ്പെടും മുൻപ് ആണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചർച്ചകളിൽ ഇറാൻ ആത്മാർത്ഥത കാണിച്ചാൽ യുഎസ് തുറന്ന മനസ്സോടെ സഹകരിക്കുമെന്നും എന്നാൽ അമേരിക്കയെ കളിപ്പിക്കാനാണ് ഭാവമെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനീസ് ഇടപെടൽ കാര്യങ്ങൾ സങ്കീർണ്ണമാക്കും
ഇറാൻ അഭിമുഖീകരിക്കുന്ന വിഷയത്തിൽ ചൈനയുടെ ഇടപെടലുകളെ യുഎസ് സൂക്ഷമമായി നിരീക്ഷിക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ചൈനയുമായി സുസ്ഥിരമായ ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നിരുന്നാലും യുഎസിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിലാണ് ചൈന ഇറാനുമായി സഹകരിക്കുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അടുത്ത മാസം പ്രസിഡന്റ് ട്രംപ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രസ്താവന.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകളുടെ നീക്കം
സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെയും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന്റെ ആധിപത്യം തുടരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പാതയിലൂടെ സഞ്ചരിച്ച മിക്ക കപ്പലുകളും ഇറാനുമായി ബന്ധമുള്ളവയാണ്.
കെപ്ലർ, ലോയിഡ് ലിസ്റ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകളുടെ കണക്കനുസരിച്ച് രണ്ട് ദശലക്ഷം ബാരൽ ശേഷിയുള്ള സൂപ്പർ ടാങ്കർ ഉൾപ്പെടെ മൂന്ന് എണ്ണക്കപ്പലുകളാണ് ഇറാനിയൻ സമുദ്രാതിർത്തി വിട്ടത്. ഇറാനിൽ നിന്ന് ചൈനയിലേക്ക് ഇരുമ്പയിരുമായി പോകുന്ന നാല് ഡ്രൈ ബൾക്ക് കപ്പലുകളും ഈ പാതയിലൂടെ കടന്നുപോയി. സുരക്ഷാ കാരണങ്ങളാൽ മറ്റ് രാജ്യങ്ങളിലെ പല കപ്പലുകളും തങ്ങളുടെ യാത്രകൾ താൽക്കാലികമായി മാറ്റിവച്ചിരിക്കുന്ന സാഹചര്യം നിലനിൽക്കെയാണ് ഇറാൻ തങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് പച്ചക്കൊടി വീശിയത്.
iranian deputy foreign minister majid takht ravanchi stated that tehran will not accept a ceasefire that allows its enemies to regroup or rearm. ahead of talks in islamabad, u.s. vice president jd vance warned iran against "playing games," while shipping data shows increased iranian maritime activity in the strait of hormuz.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."