കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ
മലപ്പുറം: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിൽ ഇത്തവണ വോട്ടിങ് ശതമാനത്തിലുണ്ടായ ഏറ്റക്കുറച്ചിൽ മുന്നണികളുടെ ചങ്കിടിപ്പേറ്റുന്നു. വോട്ട് ശതമാനം കൂടിയതും കുറഞ്ഞതും ആർക്ക് അനുകൂലമാകുമെന്നതിൽ മുന്നണികൾക്ക് ആശങ്കയാണ്. സംസ്ഥാനത്ത് 2021ൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത് മലപ്പുറം പെരിന്തൽമണ്ണ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ് ലീം ലീഗിലെ നജീബ് കാന്തപുരമാണ്-38 വോട്ടുകൾ. അന്ന് പെരിന്തൽമണ്ണയിൽ 75.94 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 80.74 ശതമാനമായി വർധിച്ചു.
കുറ്റ്യാടി മണ്ഡലം 333 വോട്ടുകൾക്കാണ് ലീഗിന് നഷ്ടമായത്. സി.പി.എമ്മിലെ കെ.പി കുഞ്ഞഹമ്മദ് കുട്ടി 333 വോട്ടുകൾക്കാണ് ലീഗിലെ പാറക്കൽ അബ്ദുല്ലയെ പരാജയപ്പെടുത്തിയത്. അന്ന് 81.07 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ 80.98 ശതമാനം വോട്ടുകളാണ് പോൾ ചെയ്യപ്പെട്ടത്. ഇരുവരും തന്നെയാണ് ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിൽ എ.കെ.എം അശ്റഫ് 745 വോട്ടുകൾക്കാണ് 2021 ൽ വിജയിച്ചത്. കഴിഞ്ഞ തവണ 77.77 ശതമാനം വോട്ടുകൾ പോൾ ചെയ്ത മഞ്ചേശ്വരത്ത് ഇത്തവണ 81.04 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. തൃശൂർ മണ്ഡലത്തിൽ പി. ബാലചന്ദ്രൻ 946 വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ 70.69 ശതമാനം വോട്ടുകളാണ് പോൾ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ 75.70 ശതമാനായി ഉയർന്നു. താനൂർ മണ്ഡലത്തിൽ വി. അബ്ദുറഹ്‌മാൻ 985 വോട്ടുകൾക്കാണ് ലീഗ് കുത്തക സീറ്റിൽ കഴിഞ്ഞ തവണ വിജയിച്ചത്. 77.79 ശതമാനമായിരുന്നു പോളിങ്. എന്നാൽ ഇത്തവണ 80.35 ശതമാനമായി ഉയർന്നു. വി അബ്ദുറഹ്‌മാൻ തിരൂരിൽനിന്നാണ് ഇത്തവണ മത്സരിച്ചത്. താനൂർ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് വിലയിരുത്തൽ. തൃപ്പൂണിത്തുറയിൽ കോൺഗ്രസിലെ കെ. ബാബു 992 വോട്ടുകൾക്കാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ പോൾ ചെയ്തത് 73.83 ശതമാനം വോട്ടുകളായിരുന്നു. ഇത്തവണ 81.04 ശതമാനമായി ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."