HOME
DETAILS

ദേശസ്‌നേഹത്തിന്റെ തിരമാലക്കൂട്ടങ്ങള്‍

  
backup
February 02, 2019 | 6:41 PM

editorial-3-2

 

അമിനി ദ്വീപിലെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് സായാഹ്നവെയിലേറ്റു നില്‍ക്കുമ്പോള്‍ രണ്ടുകാഴ്ചകള്‍ കണ്ണിനെയും മനസിനെയും കുളിര്‍പ്പിച്ചു.
കരയെ വിഴുങ്ങാനെന്നോണം ഒന്നിനു പിറകെ ഒന്നായി ഇടതടവില്ലാതെ ആര്‍ത്തലച്ചുവരുന്ന തിരമാലകള്‍ തീരത്തുനിന്നും ഏറെയകലെ പവിഴപ്പുറ്റുകള്‍ കടലിനടിയില്‍ തീര്‍ത്ത പ്രതിരോധത്തിനു മുന്നില്‍ തോറ്റു തലകുനിച്ചു പിന്‍വാങ്ങുന്നതായിരുന്നു ഒരു കാഴ്ച. തിരത്തോല്‍വിയുടെ അതിരിനിപ്പുറത്ത് തീരത്തെ പഞ്ചാരമണല്‍വരെ അനുസരണയുള്ള കുട്ടിയെപ്പോലെ അടങ്ങിയൊതുങ്ങി മറ്റൊരു നീലക്കടല്‍, ദ്വീപുകാരുടെ ലഗൂണ്‍.


രണ്ടാമത്തെ കാഴ്ചയായിരുന്നു അതിലേറെ ആകര്‍ഷകവും ആനന്ദദായകവും. ലക്ഷദ്വീപസമൂഹത്തില്‍പ്പെട്ട ജനവാസമുള്ള പത്തുദ്വീപുകളിലെയും പുരുഷന്മാരില്‍ നല്ലൊരു പങ്കും അമിനിയിലെ പടിഞ്ഞാറന്‍ തീരത്ത് ആ സയാഹ്നത്തില്‍ അണിനിരന്നിരുന്നു. ഇന്ത്യ പരമാധികാര മഹാരാജ്യമായതിന്റെ 71ാം പിറന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു അവര്‍.


ശുഭ്രവസ്ത്രധാരികളായിരുന്ന അവരുടെ കണ്ഠങ്ങളില്‍ നിന്നു കടലിരമ്പത്തെ വെല്ലുന്ന തരത്തില്‍ മുദ്രാവാക്യങ്ങളുയര്‍ന്നു. അത് രാജ്യസ്‌നേഹത്തിന്റേതായിരുന്നു.., മതേതരത്വത്തിന്റേതായിരുന്നു.., ഐക്യത്തിന്റേതും അഖണ്ഡതയുടേതും സാഹോദര്യത്തിന്റേതുമായിരുന്നു...
ഓര്‍മവച്ച നാള്‍മുതല്‍ കണ്ടതും പങ്കെടുത്തതുമായ റിപ്പബ്ലിക്ദിന പരിപാടികളില്‍ വളരെ കുറച്ചുമാത്രമേ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുള്ളൂ. അവയ്ക്കുപോലും അത്ര ചാരുതയും ഊഷ്മളതയുമില്ല. അവയെല്ലാം എല്ലാ വര്‍ഷവും തനിയാവര്‍ത്തനങ്ങളായിരുന്നു, വഴിപാടു പരിപാടികളായിരുന്നു. സ്വാതന്ത്ര്യദിന പരിപാടികളായാലും റിപ്പബ്ലിക് ദിന പരിപാടികളായാലും എല്ലാം വെറും ചടങ്ങുകളായാണ് അനുഭവപ്പെട്ടത്. ആചരിച്ചില്ലെങ്കിലും പങ്കെടുത്തില്ലെങ്കിലും ചീത്തപ്പേരാകില്ലേയെന്ന മട്ടില്‍.
മഹാഭൂരിപക്ഷവും ഇങ്ങനെയൊരു ദിനത്തിന് എന്തെങ്കിലും ചരിത്രപ്രാധാന്യമുള്ളതായി ചിന്തിക്കാറേയില്ല. തങ്ങള്‍ ആത്മാര്‍ഥമായി ഓര്‍ക്കുകയും ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യേണ്ട സംഗതിയാണതെന്നു ഒട്ടുമിക്ക ഇന്ത്യക്കാര്‍ക്കും തോന്നിയിട്ടേയില്ല.


അത്യപൂര്‍വം സംഘടനകളും പ്രസ്ഥാനങ്ങളുമാണ് ഏഴു പതിറ്റാണ്ടുകാലം കഴിഞ്ഞിട്ടും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവുമെല്ലാം നെഞ്ചിലേറ്റി ആഘോഷിക്കുന്നത്. എസ്.കെ.എസ്.എസ്.എഫിന്റെ കീഴില്‍ നടക്കാറുള്ള മനുഷ്യജാലിക അത്തരത്തില്‍ ആത്മാര്‍ഥമായ ഒന്നായാണ് തോന്നിയത്. റിപ്പബ്ലിക് ദിനത്തിന്റെ ഓര്‍മ പുതുക്കലിനൊപ്പം രാജ്യസ്‌നേഹം ആവര്‍ത്തിച്ചുറപ്പിക്കുന്ന വേദികൂടിയായാണ് മനുഷ്യജാലിക പരിപാടി അനുഭവപ്പെട്ടത്.


ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ അമിനിയില്‍ നടക്കുന്ന മനുഷ്യജാലികയോടനുബന്ധിച്ച പരിപാടികളില്‍ പങ്കെടുക്കാനായി ക്ഷണം ലഭിച്ചപ്പോഴുണ്ടായ ചിന്ത പലയിടത്തായി ചിതറിക്കിടക്കുന്ന, പരിമിതമായ മനുഷ്യവാസമുള്ള ദ്വീപിലൊക്കെ ഇത്തരം പരിപാടികള്‍ വിജയിക്കുമോയെന്നായിരുന്നു. ലക്ഷദ്വീപസമൂഹത്തിലെ മനുഷ്യവാസമുള്ള പത്തുദ്വീപുകളില്‍ മിക്കതും മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ മാത്രം എത്താവുന്നവയാണ്.
തുറമുഖ വകുപ്പ് ചാര്‍ട്ട് ചെയ്യുന്ന ദിവസങ്ങളില്‍ മാത്രമാണ് ഇവിടേയ്ക്ക് കപ്പലുകളും യാത്രാബോട്ടുകളുമെത്തുക. രണ്ടോ മൂന്നോ നാലോ ദിവസങ്ങള്‍ക്കിടയിലേ യാത്ര തരപ്പെടൂ. കാലാവസ്ഥ മോശമാണെങ്കില്‍ ദിവസങ്ങളോളം യാത്രാസൗകര്യമുണ്ടാകില്ല. അത്തരമൊരു പരിതഃസ്ഥിതിയില്‍ നിശ്ചിതദിവസം പരിപാടിയില്‍ പങ്കെടുക്കാനെത്തുകയെന്നത് എളുപ്പമല്ലല്ലോ. അതല്ലെങ്കില്‍, ജോലിയും മറ്റും ഒഴിവാക്കി ദിവസങ്ങള്‍ക്കു മുന്‍പ് അമിനിയില്‍ വന്നു താമസിക്കണം. ടൂറിസ്റ്റ് പ്രദേശമല്ലാത്ത അമിനിയില്‍ താമസസൗകര്യം ലഭിക്കുക പ്രയാസമാണ്. എന്നിട്ടും ഏറ്റവും കൊച്ചുദ്വീപായ ബിത്രയില്‍ നിന്നുപോലും നിരവധിയാളുകള്‍ ജനുവരി 26 നു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ അമിനിയിലെത്തി.
അമിനിക്കാര്‍ തങ്ങളുടെ അതിഥികളായെത്തിയ നൂറുകണക്കിനാളുകള്‍ക്കു സ്വന്തം വീടുകളിലും മറ്റുമായി താമസസൗകര്യമൊരുക്കി. അവര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി. വിവിധ സെഷനുകളില്‍ നാലുദിവസത്തെ പരിപാടികള്‍ സംഘാടകര്‍ ആസൂത്രണം ചെയ്തു. രാജ്യസ്‌നേഹത്തെയും സദാചാരത്തെയും കുട്ടികളെ ശരിയായ ദിശയില്‍ വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ളതായിരുന്നു ആ ചര്‍ച്ചാ സദസുകള്‍. കേരളത്തില്‍ നിന്നു പണ്ഡിതന്മാരെയും മറ്റും കൊണ്ടുവന്നാണു പരിപാടികള്‍ കൊഴുപ്പിച്ചത്.


നാലുദിവസവും അച്ചടക്കത്തോടെ, ദത്തശ്രദ്ധരായി ആ ദ്വീപുനിവാസികള്‍ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ഉദ്‌ബോധനങ്ങളും ശ്രവിച്ചു. രാവിലെ തുടങ്ങുന്ന പരിപാടികള്‍ പാതിരാത്രിവരെ നീളുന്നതിന് അത്ഭുതത്തോടെയാണു സാക്ഷിയായത്. ആ ദിനങ്ങളിലെല്ലാം അമിനിയുടെ അന്തരീക്ഷത്തില്‍ അലയടിച്ചതു ദേശസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വികാരങ്ങളായിരുന്നു.


അതിന്റെയെല്ലാം പരമോന്നതമായ സന്ദര്‍ഭമായിരുന്നു ജനുവരി 26ന് അമിനി കടല്‍ത്തീരത്തു കാണാനായത്. സാമുദായിക പകയില്‍ രാജ്യത്തെ ഞെക്കിക്കൊല്ലാന്‍ ഒരു കൂട്ടര്‍ കച്ചകെട്ടിയിറങ്ങിയ പശ്ചാത്തലത്തിലും വികാരങ്ങള്‍ക്കടിമപ്പെടാതെ തികച്ചും വിവേകശാലികളായി രാജ്യസ്‌നേഹത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും സമുദായമൈത്രിയുടെയും മന്ത്രമുരുവിട്ട് അവര്‍ കടല്‍ത്തീരത്ത് അണിയണിയായി എത്തിച്ചേര്‍ന്നു. അതില്‍ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെയുണ്ടായിരുന്നു. അവരുടെയെല്ലാം മനസുകളില്‍ ആവേശത്തിരമാലകള്‍ അടിച്ചുയരുന്നത് ഒറ്റനോട്ടത്തില്‍ തന്നെ കാണാമായിരുന്നു. ആര്‍ത്തിരമ്പുന്ന കടലിനെ സാക്ഷിയാക്കി അവര്‍ രാജ്യസ്‌നേഹത്തിന്റെ പ്രതിജ്ഞ ചൊല്ലി.


രാഷ്ട്രീയപരിപാടികളില്‍ ജനങ്ങള്‍ ആവേശത്തോടെ തടിച്ചുകൂടുന്നത് അത്ഭുതമല്ല. സമുദായപരിപാടികളിലും അതു പതിവുകാഴ്ചയാണ്. ജനുവരി 26ന് അമിനി കടപ്പുറത്തു നടന്നത് അതൊന്നുമായിരുന്നില്ല, 71 കൊല്ലം മുന്‍പ് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മപുതുക്കലാണ്. അതില്‍ ഇത്ര ആവേശത്തോടെ, തൊഴിലും മറ്റ് ജീവിതപ്രശ്‌നങ്ങളുമെല്ലാം മാറ്റിവച്ച്, ദുരിതയാത്ര സഹിച്ച് ആബാലവൃദ്ധം ജനങ്ങളെത്തിയെന്നത് അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ഉള്ളുതുറന്നു പറയട്ടെ, ഇക്കാലത്തിനിടയില്‍ കേരളക്കരയിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സ്ഥലങ്ങളിലോ അത്തരമൊരു ആവേശക്കാഴ്ച കാണാനായിട്ടില്ല.


മനുഷ്യജാലികയില്‍ പങ്കെടുത്തു പൊതുസമ്മേളനവേദിയിലേയ്ക്കു പോകുമ്പോള്‍ ദ്വീപ് സ്വദേശിയായ സുഹൃത്ത് ചെറിയകോയ ഇങ്ങനെ പറഞ്ഞു, ''ഞങ്ങള്‍ക്കു വര്‍ഷത്തില്‍ അഞ്ചാഘോഷങ്ങളാണ്. രണ്ടു പെരുന്നാളുകള്‍, നബിദിനം പിന്നെ, സ്വാതന്ത്ര്യദിനാഘോഷവും റിപ്പബ്ലിക് ദിനാഘോഷവും.''
അതു പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിഷ്‌കളങ്കമായ പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി

Cricket
  •  8 days ago
No Image

ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

oman
  •  8 days ago
No Image

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

uae
  •  8 days ago
No Image

പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

crime
  •  8 days ago
No Image

'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്‌സലോണ താരം

Football
  •  8 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം

latest
  •  8 days ago
No Image

റീൽ ഭ്രാന്ത് ജീവനെടുത്തു; ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽനിന്ന് വീഡിയോ, യുവാവിന് ദാരുണാന്ത്യം

National
  •  8 days ago
No Image

'കലാപ സമയത്ത് ഉമര്‍ ഖാലിദ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല' സുപ്രിം കോടതിയില്‍ കപില്‍ സിബല്‍/Delhi Riot 2020

National
  •  8 days ago
No Image

മഴ തേടി കുവൈത്ത്; കുവൈത്തിൽ മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ഇസ്ലാമിക കാര്യ മന്ത്രാലയം

latest
  •  8 days ago
No Image

അശ്ലീല വിഡിയോകൾ കാണിച്ചു, ലൈംഗികമായി സ്പർശിച്ചു; വിദ്യാർഥിനികളെ ഉപദ്രവിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  8 days ago