സി.എച്ചിന്റെ സര്‍വകലാശാല
'അപ്പത്തരങ്ങളുണ്ടാക്കാന്‍ മത്സരിക്കുന്ന അമ്മായിയമ്മമാരേ, നിങ്ങള്‍ ഒരുവര്‍ഷം പലഹാരമുണ്ടാക്കാന്‍ ചെലവഴിക്കുന്ന പണം എനിക്കു തരൂ, ഞാന്‍ നിങ്ങള്‍ക്ക് ഒരു സര്‍വകലാശാല ഉണ്ടാക്കിത്തരാം.'
1967ലാണ് വടക്കന്‍ കേരളത്തില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ കേരളത്തിന്റെ അക്കാലത്തെ വിദ്യാഭ്യാസമന്ത്രി സി.എച്ച് മുഹമ്മദ് കോയ ഇങ്ങനെ പ്രസംഗിച്ചത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കാവസ്ഥയിലായിപ്പോയ ഒരു സമുദായത്തിന്റെ ഉദ്ധാരണത്തിനായി ഇറങ്ങിയ പോരാളിയുടെ പ്രസംഗം ആലങ്കാരികമായിരുന്നുവെങ്കിലും ആ മനസു നിറയെ മലബാറിനു സ്വന്തമായി ഒരു സര്‍വകലാശാലയെന്ന സ്വപ്‌നമായിരുന്നു.
നമ്മുടെ പല പഞ്ചായത്തുകളിലും എന്തിന്, ചില നിയോജകമണ്ഡലങ്ങളില്‍പോലും വേണ്ടത്ര സ്‌കൂളുകള്‍ ഇല്ലാത്ത കാലം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുപോലും പത്തും പതിനഞ്ചും നാഴിക നടന്നുപോകേണ്ട കാലം.ആ കാലത്താണു സി.എച്ച് വിദ്യാഭ്യാസമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. 1967 ഫെബ്രുവരി 19നു നടന്ന തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായി മങ്കടയില്‍നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം ലീഗ് ഭരണത്തിലെത്തി.
പതിനഞ്ചു സീറ്റില്‍ മത്സരിച്ച ലീഗിലെ 14 പേരും വിജയിച്ചു. സി.എച്ചും അഹമ്മദ് കുരിക്കളും മന്ത്രിമാരും എം.പി.എം. ജാഫര്‍ഖാന്‍ ഡെപ്യൂട്ടി സ്പീക്കറുമായി 1967 മാര്‍ച്ച് ആറിനായിരുന്നു ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റത്. ഏതു വകുപ്പ് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ മുസ്‌ലിംലീഗിനോ സി.എച്ചിനോ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. സി.എച്ച് വിദ്യാഭ്യാസവകുപ്പും കുരിക്കള്‍ പഞ്ചായത്ത്, ഫിഷറീസ് വകുപ്പുകളും ഏറ്റെടുത്തു.
സ്വാതന്ത്ര്യത്തിനു മുമ്പ് ഡല്‍ഹിയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുസ്‌ലിംലീഗ് ഭരണത്തിലുണ്ടായിരുന്നു. സ്വതന്ത്രഭാരതത്തില്‍ ആദ്യമായാണു ഭരണത്തിലെത്തുന്നത്. പട്ടം താണുപ്പിള്ള, പനമ്പള്ളി ഗോവിന്ദമേനോന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ കൈകാര്യം ചെയ്ത വകുപ്പാണു സി.എച്ച് ഏറ്റെടുത്തത് . സങ്കീര്‍ണമായ വിദ്യാഭ്യാസവകുപ്പ് സി.എച്ച് പറയാറുള്ളതുപോലെ ഒരു ഈജിയന്‍ തൊഴുത്തായിരുന്നു. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു സി.എച്ച് ഭരണം തുടങ്ങി.
കുറ്റ്യാടിയിലെ മദ്‌റസുല്‍ ഇസ്‌ലാമിയ യു.പി സ്‌കൂളിന്റെ നഷ്ടപ്പെട്ട അംഗീകാരം തിരിച്ചു നല്‍കുന്ന ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ടായിരുന്നു തുടക്കം. നാടു
നീളെ എല്‍.പി സ്‌കൂളും യു.പി സ്‌കൂളും വാരിവിതറി - അത്യാവശ്യം ഹൈസ്‌കൂളുകളും കോളജുകളും അനുവദിച്ചു. മനസ്സില്‍ സര്‍വകലാശാലയെന്ന സ്വപ്‌നമുണ്ടായിരുന്നെങ്കിലും അടിത്തറ ഭദ്രമാക്കുകയായിരുന്നു ലക്ഷ്യം.
അപൂര്‍വം വീടുകളിലും പൊതുവായനശാലകളിലും പാര്‍ക്കുകളിലും മാത്രമേ അന്നു റേഡിയോ ഉണ്ടായിരുന്നുള്ളു. റേഡിയോയ്ക്കു മുന്‍പില്‍ വാര്‍ത്ത കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനങ്ങള്‍. മന്ത്രിസഭായോഗ തീരുമാനമറിയാന്‍ ജനങ്ങള്‍ റേഡിയോക്കു മുന്‍പില്‍ കാതു വട്ടമിട്ടിരിക്കും.
നാട്ടില്‍ പുതിയ പുതിയ സ്‌കൂളുകള്‍ പിറവി കൊണ്ടു. വീട്ടില്‍ അക്ഷരവെളിച്ചം കിട്ടാതെ കഴിഞ്ഞ കുട്ടികളെ കൈപിടിച്ചു പള്ളിക്കൂടത്തിലെത്തിച്ചു. വിദ്യാഭ്യാസം സൗജന്യമാക്കി. പെണ്‍കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കി.
1962ല്‍ പാര്‍ലമെന്റ് അംഗമായപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്ന ആശയത്തിന്റെ പൂര്‍ത്തീകരണത്തിന് അദ്ദേഹം ശ്രമം നടത്തിയിരുന്നു. മന്ത്രിയായപ്പോള്‍ അത് എളുപ്പമാകുമെന്നു കരുതി. എന്നാല്‍, ഒട്ടേറെ കടമ്പകളുണ്ടായിരുന്നു, മന്ത്രിസഭാ തീരുമാനം, ധനകാര്യ വകുപ്പിന്റെ അനുമതി, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം, യു.ജി.സിയുടെ അനുഭാവം അങ്ങനെ, അങ്ങനെ...
കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ട് സി.എച്ചിന് ആശ്വാസമായി. അന്നു കേരളത്തിലെ ഏക സര്‍വകലാശാലയായ കേരള യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും വലുതായിരുന്നു. കേരള സര്‍വകലാശാല വി.സി പ്രൊഫ. സാമുവല്‍ മത്തായി ചെയര്‍മാനായി ഒരു പഠനസമിതിയെ നിയമിച്ചു. ആ സമിതി പുതിയ സര്‍വകലാശാല കോഴിക്കോട്ടു തന്നെയാവണമെന്നു നിര്‍ദേശിച്ചു. യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും ഇത് അംഗീകരിച്ചു. 1968 ജൂലൈ 23ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് വഴി പുതിയ സര്‍വകലാശാല പ്രഖ്യാപിച്ചു.
ഈ ഘട്ടത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാകിസ്താന്‍ സര്‍വകലാശാലയെന്നുവരെ ചിലര്‍ പരിഹസിച്ചു. ആ പരിഹാസമെല്ലാം നേരിട്ട് സി.എച്ച് കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചു. 1968 ഓഗസ്റ്റ് 12ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെന്‍ സര്‍വകലാശാല ഉദ്ഘാടനം ചെയ്തു.
1973 ല്‍ അവിടെ വി.സിയായി നിയമിതനായ എന്‍. ജയചന്ദ്രന്‍ സി.എച്ചിനെ കാണാന്‍ വന്നപ്പോള്‍ സി.എച്ച് പറഞ്ഞു- 'മിസ്റ്റര്‍ ജയചന്ദ്രന്‍, താങ്കള്‍ കാലിക്കറ്റ് വി.സിയാകുന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. കാരണം അത് എന്റെ സര്‍വകലാശാലയാണ്.'
അതേ, അത് സി.എച്ചിന്റെ സര്‍വകലാശാല തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."