ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ
തന്നെ സ്നേഹിച്ചവർക്കും പ്രാർഥിച്ചവർക്കും ലോകകപ്പ് വിജയം സമർപ്പിക്കുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. തന്റെ മോശം സമയത്തും കൂടെ നിന്ന നാട്ടുകാർക്ക് വേണ്ടിയാണ് ഈ പ്രകടനം ഡെഡിക്കേറ്റ് ചെയ്യുന്നതെന്നും കരിയറിലെ നിർണായകമായ ഘട്ടത്തിൽ സച്ചിൻ ടെൻഡുൽക്കർ നൽകിയ പിന്തുണയകുറിച്ചും സഞ്ജു വൈകാരികമായി സംസാരിച്ചു. ഫോം ഔട്ട് ആയി നിന്ന സമയത്ത് സച്ചിനെ വിളിച്ചപ്പോൾ 25 മിനുട്ടോളം അദ്ദേഹം സംസാരിച്ചുവെന്നും സ്വന്തം കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ച് തന്നെ പ്രചോദിപ്പിച്ചുവെന്നും സഞ്ജു വെളിപ്പെടുത്തി.
ലോകകപ്പ് ഫൈനലിന്റെ തൊട്ടു തലേദിവസം വരെ സച്ചിൻ തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞു. വീഴ്ചകളിൽ നിന്ന് പഠിക്കാനാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ പ്രാക്ടീസ് ചെയ്യണം, മാനസികമായി എങ്ങനെ തയ്യാറെടുക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം നൽകിയ ഉപദേശങ്ങൾ വലിയ മാറ്റമുണ്ടാക്കി, ഫൈനലിലെ വിജയത്തിന് പിന്നാലെ സച്ചിൻ സന്ദേശമയച്ച് അഭിനന്ദിച്ചുവെന്നും സഞ്ജു പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി താൻ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടു നിന്നത് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു. അനാവശ്യമായ പുറത്തുനിന്നുള്ള ശബ്ദങ്ങൾ കട്ട് ചെയ്യാനാണ് താൻ ശ്രമിച്ചത് സോഷ്യൽ മീഡിയയിലെ പോസിറ്റീവ് ആയ സ്നേഹം കാണുമ്പോൾ സന്തോഷമുണ്ടെങ്കിലും നെഗറ്റീവ് കമൻ്റുകളെ നേരിടാൻ മാനസികമായ കരുത്ത് വേണമെന്നും സഞ്ജു പറഞ്ഞു.
ടൂർണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."