ഗത്യന്തരമില്ലാതെ രാജി
പലവിധ ന്യായവാദങ്ങൾ നിരത്തിയിട്ടും ഗത്യന്തരമില്ലാതെ മന്ത്രി സജി ചെറിയാൻ രാജിവച്ചിരിക്കുകയാണ്. രാജി മന്ത്രി സ്ഥാനത്തുനിന്നു മാത്രമായി ഒതുങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. നിയമസഭാ അംഗമാകുന്നവരും ഭരണഘടനയോട് വിശ്വസ്തതയും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ചുമതലയേൽക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനം എം.എൽ.എ സ്ഥാനങ്ങൾക്കും ബാധകമാണെന്നിരിക്കെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജികൊണ്ടുമാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ലംഘനക്കുറ്റം അവസാനിക്കുകയില്ല. ഒരൊറ്റ വാചകത്തിൽ വന്ന പിഴവായിരുന്നെങ്കിൽ എം.എ ബേബി പറയുന്നത് പോലെ നാവിൽ വന്ന പിഴവാണെന്ന് പറയാമായിരുന്നു. അങ്ങനെയല്ല പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സി.പി.എം ഏരിയാ യോഗത്തിൽ സജി ചെറിയാൻ പ്രസംഗിച്ചത്. വാമൊഴിവഴക്കമോ ഓണാട്ടുകരയിലെ ഭാഷാ പ്രയോഗമോ ആയിരുന്നില്ല.'ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണ് രാജ്യത്തുള്ളത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടീഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ച ഭരണഘടനയാണിത്' -മന്ത്രി നടത്തിയ പ്രസംഗമാണിത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രിയായിരിക്കുകയാണ് സജി ചെറിയാൻ. ഒന്നാം പിണറായി സർക്കാരിൽ നിന്ന് മൂന്ന് മന്ത്രിമാരായിരുന്നു രാജിവച്ചത്. ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവരായിരുന്നു ആ മന്ത്രിമാർ.ഭരണഘടനയെ മാത്രമല്ല സജി ചെറിയാൻ അവമതിച്ചത്. ഇതിലൂടെ ഭരണഘടനാ ശിൽപികളെയും പരോക്ഷമായി അവഹേളിക്കുകയായിരുന്നു. ലോകോത്തരവും മനോഹരവുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് ലോക രാഷ്ട്ര നേതാക്കൾ പുകഴ്ത്തിപ്പറഞ്ഞതിനെയാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മന്ത്രി ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടന എന്ന് ഇകഴ്ത്തിയത്. പൊതുസ്ഥലത്ത് ഭരണഘടനയെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ഈ കാര്യം 1971ലെ പ്രിവൻഷ്യൻ ഓഫ് ഇൻസൾട്‌സ് ടു നാഷനൽ ഓണർ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. സജി ചെറിയാൻ എം.എൽ.എ സ്ഥാനവും രാജിവച്ചാലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. അദ്ദേഹത്തിനെതിരേ തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കൊച്ചിയിലെ അഭിഭാഷകൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി സജി ചെറിയാനിൽ നിന്ന് രാജി ചോദിച്ചുവാങ്ങിയതിലൂടെ നാക്ക് പിഴയായിരുന്നില്ല സംഭവിച്ചതെന്നും ബോധപൂർവം ഭരണഘടനയെ പരസ്യമായി അപകീർത്തിപ്പെടുത്തുകയുമായിരുന്നുവെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നവർക്ക് പദവിയിൽ തുടരാൻ അർഹതയില്ലെന്ന് കോടതികൾ മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രണ്ടാം പിണറായി സർക്കാരിനു സജി ചെറിയാന്റെ രാജി അപ്രതീക്ഷിത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്.
സത്യപ്രതിജ്ഞ തുടങ്ങുന്നതുതന്നെ ഭരണഘടനയോട് വിശ്വാസ്യതയും കൂറ് പുലർത്തുമെന്ന് പറഞ്ഞുകൊണ്ടാണ്. അതാണ് സജി ചെറിയാൻ ലംഘിച്ചത്. ഭരണഘടനാ ഭേദഗതിയുദ്ദേശിച്ച് നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഭരണഘടനയെ വിമർശിക്കാം. അത് പ്രിവൻഷ്യൻ ഓഫ് ഇൻസൾട്‌സ് ടു നാഷനൽ ഓണർ നിയമത്തിൽ വരില്ല. ഭരണഘടനാ വ്യവസ്ഥകൾ പാലിക്കുക എന്നത് മന്ത്രിയുടെയെന്നല്ല ഏത് പൗരന്റേയും മൗലികമായ കടമയാണെന്ന് ഭരണഘടനയുടെ 51 എ വകുപ്പു വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന ഒരു ഉറപ്പും കൂടിയാണ് സത്യപ്രതിജ്ഞയെന്ന് സജി ചെറിയാൻ ഓർക്കാതെ പോയി. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന് നിയമപരമായി തെളിയിച്ചതിന് ശേഷം മന്ത്രിസഭയിൽ തിരിച്ചുവരുമെന്നായിരിക്കും മന്ത്രി കരുതുന്നത്. തിരുവല്ല കോടതി കേസെടുക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ സജി ചെറിയാന് കേസ് വിധി അനുകൂലമായാൽ മാത്രമേ മന്ത്രിസഭയിൽ തിരിച്ചുവരാനാകൂ. മന്ത്രിസഭയിലെ പ്രതിഛായ നിലനിർത്താനാണ് തന്റെ രാജിയെന്ന് സജി ചെറിയാൻ പറയുന്നുണ്ടെങ്കിലും അഡ്വ. ജനറലിന്റെ ഉപദേശം സ്വീകരിച്ച് മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നതാണ് യാഥാർഥ്യം.
ഭരണഘടനയുടെ മൂല്യങ്ങൾ ഭരണകൂടങ്ങളാൽ അട്ടിമറിക്കപ്പെടുന്നതിന് ഭരണഘടന എന്ത് പിഴച്ചു? ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ കൊള്ളില്ലെങ്കിൽ നിഷ്ഫലമാകുമെന്നും നല്ല ഭരണകർത്താക്കൾ ആണെങ്കിൽ ഏത് മോശം ഭരണഘടനയും മികവുറ്റതാകുമെന്നും ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജാതി ചിന്തയിലും നിരക്ഷരതയിലും കഴിഞ്ഞു കൂടിയിരുന്ന ഒരു ജനതയെ രാഷ്ട്രീയമായും സാംസ്‌കാരികമായും നവീകരിക്കാൻ ശ്രമിക്കുകയാണ് ഭരണഘടന ചെയ്തുകൊണ്ടിരിക്കുന്നത്. അത് മനസിലാക്കാൻ കഴിയാത്ത സജി ചെറിയാനെപ്പോലുള്ളവർക്ക് പദവികൾ എന്നും അന്യമായിരിക്കും.
പ്രതിപക്ഷത്തിന്റെ ആക്രമണം സി.പി.എമ്മിനു സംഘടനാപരമായി തന്നെ പ്രതിരോധിക്കാനുള്ള കെൽപുണ്ട്. എന്നാൽ നിയമപരമായി സജി ചെറിയാന് കവചം പണിയാൻ കഴിയില്ല. മന്ത്രിസ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ രാജിവയ്ക്കാൻ നിർബന്ധിതനായത്. ഇപ്പോൾ കേസും വന്നിരിക്കുന്നു. ഇന്നലെ രാവിലെ സി.പി.എം അവൈലബ്ൾ സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് പുറത്തുവന്ന മന്ത്രിയോട് രാജിവയ്ക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എന്തിന്, എന്താണ് പ്രശ്‌നമെന്ന് തിരിച്ചുചോദിച്ച മന്ത്രിക്ക് മണിക്കൂറുകൾക്കകം രാജിവയ്‌ക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. സി.പി.എം ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു നാണക്കേടുണ്ടാക്കിയ സജി ചെറിയാന്റെ പ്രസംഗം. ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും സി.പി.എം കേന്ദ്ര നിലപാടും മന്ത്രിയെ രാജിയിലേക്കെത്തിക്കുകയായിരുന്നു. സ്വയം വരുത്തിവച്ച നാക്ക് പിഴയാൽ അദ്ദേഹത്തിന് മന്ത്രിസഭയുടെ പടികളിറങ്ങി പോകേണ്ടിവന്നിരിക്കുകയാണ്. ഭരണഘടന തന്നെയാണ് മഹത്തരമെന്ന് ഉദ്‌ഘോഷിക്കുന്നതും കൂടിയാണ് മന്ത്രി സജി ചെറിയാന്റെ രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."