
നെഹ്റുവില്‍ നിന്ന് മോദിയിലേക്കുള്ള ദൂരം
ജേക്കബ് ജോര്‍ജ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഇത് 75-ാം വര്‍ഷം. പതിവുപോലെ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി. പിന്നെ രാജ്യത്തോടുള്ള പ്രസംഗം. വരാന്‍ പോകുന്ന കാല് നൂറ്റാണ്ട് ഇന്ത്യയുടെ അമൃതകാലം എന്നു പ്രഖ്യാപനം. ഇനി വരുന്നതാവും ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്ന് വ്യക്തമാക്കുകയായിരുന്നു പ്രധാനമന്ത്രി. തന്റെ എട്ടാമതു സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയത്. ഏതൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ചരിത്ര ദൗത്യമാണ് ചെങ്കോട്ടയില്‍ നിന്നുകൊണ്ട് രാഷ്ട്രത്തോടു നടത്തുന്ന പ്രസംഗം. അതിനൊരു പ്രൗഢിയുണ്ട്. അതിന്റേതായ വലിപ്പവും ഗാംഭീര്യവുമുണ്ട്. കാലിക പ്രസക്തിയുണ്ട്. എല്ലാറ്റിനുമുപരി രാഷ്ട്രീയവുമുണ്ട്.
1947 ഓഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി മുമ്പാകെ ജവഹര്‍ലാല്‍ നെഹ്റു ആദ്യ പ്രധാനമന്ത്രിയെന്ന നിലയ്ക്കു നടത്തിയ പ്രസംഗം 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ പ്രസംഗമായി കരുതപ്പെടുന്നു. സാധാരണ ഭരണകര്‍ത്താക്കളെപ്പോലെ തന്റെ പ്രസംഗം വേറെയാരെക്കൊണ്ടെങ്കിലും എഴുതിക്കുക നെഹ്റുവിന്റെ സ്വഭാവമായിരുന്നില്ല. പതിവുപോലെ 'ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി' എന്ന പേരില്‍ അറിയപ്പെട്ട 1947 ഓഗസ്റ്റ് 14-ാം തീയതി അര്‍ധരാത്രി നടത്തിയ ആ പ്രസംഗവും നെഹ്റു സ്വയം തയാറാക്കിയതായിരുന്നു. കാലത്തിനപ്പുറത്തേയ്ക്കും കടന്നുചെന്ന് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി ആ പ്രസംഗം. ഇന്ത്യയുടെ സുവര്‍ണ ചരിത്രത്തെയും സ്വാതന്ത്ര്യസമരത്തെയും കടുത്ത പോരാട്ടങ്ങളെയും തൊട്ടറിഞ്ഞു തന്നെ തയാറാക്കിയതായിരുന്നു അത്. ഇംഗ്ലീഷ് ഭാഷയുടെ ചാതുര്യവും കരുത്തും വിളംബരം ചെയ്ത പ്രസംഗം. അതിമനോഹരമായ വാക്കുകളുടെയും പ്രയോഗങ്ങളുടെയും മാസ്മരിക പ്രപഞ്ചം സൃഷ്ടിച്ച പ്രസംഗം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജീവന് കളഞ്ഞവരെയും ഏറെ കഷ്ടപ്പെട്ടവരെയും ഓര്‍മിച്ചുകൊണ്ടു തന്നെയായിരുന്നു ഇന്ത്യയുടെ ചരിത്രത്തിന്റെ ഇടനാഴികളില്‍ ഇന്നും പ്രതിധ്വനിക്കുന്ന ആ പ്രസംഗം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സംഘത്തിന്റെ മുന്‍നിരയില്‍ നിന്നു പോരാടിയ നേതാവായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ പോരാടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അഹിംസയുടെ അടിത്തറയില്‍ മഹാത്മാഗാന്ധി കെട്ടിപ്പൊക്കിയ സമര രീതികളായിരുന്നു മാര്‍ഗം. കടുത്ത സഹനസമരങ്ങളിലൂടെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നത്. വര്‍ഷങ്ങളോളം അതിനോടകം ഇന്ത്യയുടെ ശക്തി സ്രോതസ്സുകളൊക്കെയും ബ്രിട്ടീഷുകാര്‍ ഊറ്റിയെടുത്തു കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞ് അധികാരം ഇന്ത്യക്കാരെ ഏല്‍പ്പിക്കുമ്പോള്‍ ഈ മഹാരാജ്യം വെറും ചവറു മാത്രമായി കഴിഞ്ഞിരുന്നു. എവിടെയും പട്ടിണിയും പരിവട്ടവും. എങ്ങും തൊഴിലില്ലാത്ത അവസ്ഥ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ആശുപത്രികളില്ല. തൊഴിലില്ല. തൊഴില്‍ സ്ഥാപനങ്ങളില്ല. വ്യവസായങ്ങളില്ല.
അവിടെ നിന്നാണ് നെഹ്റു ഭരണം തുടങ്ങിവച്ചത്. ആ വലിയ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടും ഇന്ത്യാമഹാരാജ്യത്തെ വലിയ വളര്ച്ചയിലേയ്ക്കാനയിച്ചു. വലിയ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഐ.ഐ.ടി, ഐ.ഐ.എം, എന്‍.ഐ.ഡി എന്നിങ്ങനെ. ഒക്കെയും ലോകത്തെ തന്നെ വലിയ, എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന വലിയ വലിയ ആരോഗ്യ ഗവേഷണ കേന്ദ്രം. ഐ.എസ്.ആര്.ഒ പോലെയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍. ഡി.ആര്.ഡി.ഒ പോലെ പ്രതിരോധ ഗവേഷണ കേന്ദ്രങ്ങള്‍. ഭക്രാനംഗല്‍ അണക്കെട്ടുപോലെ കൂറ്റന്‍ ജലസേചന പദ്ധതികള്‍. ഇതിനൊക്കെ പദ്ധതിയുണ്ടാക്കാന്‍ പഞ്ചവത്സര പദ്ധതികള്‍. ആ വലിയ നേതാവിന്റെ കാഴ്ചപ്പാടില്‍ നിന്നുയര്‍ന്ന ചില സ്ഥാപനങ്ങള്‍ മാത്രമാണ് ചൂണ്ടിക്കാട്ടിയത്.
സമഗ്രമായിരുന്നു ആ കാഴ്ചപ്പാട്. വിശാലമായിരുന്നു അതിനു പിന്നിലെ ചിന്ത. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു മുന്നോട്ടുപോകാന്‍ ആ മനസ് വെമ്പി. സുതാര്യമായിരുന്നു അദ്ദേഹം വിഭാവന ചെയ്ത ജനാധിപത്യക്രമം. അതിന്റെ കേന്ദ്രബിന്ദു തികഞ്ഞ മതേതരത്വമായിരുന്നു. ഒട്ടും കറപുരളാത്ത മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മതേതരത്വം. രാഷ്ട്രം എപ്പോഴും ജനങ്ങളുടെ സ്വന്തമാണെന്നു തന്നെ ആ മനസ് ചിന്തിച്ചു. അതുകൊണ്ടുതന്നെ പുതിയ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നത് പൊതു ഉടമസ്ഥയിലായിരിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചു. എല്ലാം പൊതുസ്വത്ത്. എല്ലാം ജനങ്ങളുടെ സ്വന്തം. ഓരോ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇത്തരം വലിയ ചിന്തകള്‍ അദ്ദേഹം അവതരിപ്പിച്ചു. നീണ്ട 17 വര്‍ഷക്കാലത്തെ ഭരണം കൊണ്ട് പട്ടിണിയിലും അജ്ഞതയിലും കഴിഞ്ഞ ഒരു ജനതയെയാണ് വലിയ വളര്‍ച്ചയിലേക്ക് നെഹ്റു നയിച്ചത്.
എല്ലാ വലിയ സംരംഭങ്ങളും പൊതുമേഖലയില്‍ വേണമെന്ന നെഹ്റുവിയന്‍ കാഴ്ചപ്പാട് ഇന്നത്തെ ഭരണാധികാരികള്‍ക്കില്ല. അദാനിയെയും അംബാനിയെയും മറ്റും തുണയ്ക്കുന്ന നടപടികളാണ് മോദി സര്‍ക്കാരിനു താല്‍പ്പര്യം. ഏറ്റവുമൊടുവിലിതാ, രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഓഹരികളും വിറ്റഴിക്കാനുള്ള ബില്‍ ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നു.
നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് എന്നീ സ്ഥാപനങ്ങളും ഇവയെല്ലാം ഉള്‍പ്പെട്ട ജനറല്‍ ഇന്‍ഷുറന്‍സ് കോര്പറേഷന് എന്ന കമ്പനിയും വിറ്റഴിക്കാനുള്ള നിയമം ദിവസങ്ങള്‍ക്കു മുമ്പാണ് പാര്‍ലമെന്റ് പാസാക്കിയത്. കേന്ദ്ര സര്‍ക്കാരിന് 51 ശതാമനം ഓഹരികളെങ്കിലും ഓരോ സ്ഥാപനത്തിലുമുണ്ടായിരിക്കണമെന്ന പഴയ നിയമമാണ് പാര്‍ലമെന്റ് ഭരണപക്ഷത്തിന്റെ ഭൂരിപക്ഷ ശക്തിയില്‍ പാസാക്കിയത്. പെഗാസസ് വിവാദത്തിന്റെ പേരില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാല്‍ വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ ഉണ്ടായില്ല. ഇതു വലിയൊരു സൗകര്യമായി ഭരണപക്ഷം കാണുകയും ചെയ്തു. എതിര്ശബ്ദമൊന്നുമില്ലാതെ, വോട്ടില്ലാതെ, സ്വന്തം ഇഷ്ടപ്രകാരം നിയമം ഭേദഗതി ചെയ്തു. ഇന്ത്യയുടെ സ്വന്തം ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ ഇനി ആര്‍ക്കും വാങ്ങാം. സ്വദേശത്തോ വിദേശത്തോ ഉള്ളവര്‍ക്കാര്‍ക്കും.
ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയെടുത്തതിനു ശേഷമാണ് ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇനിയുള്ള 25 വര്‍ഷക്കാലം ഇന്ത്യയുടെ അമൃതകാലമായിരിക്കുമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സുവര്‍ണകാലം. അതിന് എല്ലാവരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പക്ഷേ ദരിദ്രരും പട്ടിണിക്കാരും ഏറെയുള്ള ഈ രാജ്യത്ത് സുവര്‍ണകാലം വരണമെങ്കില്‍ ഭരണത്തിന്റെ അലകും പിടിയും മാറണം. ക്രോധത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഷണങ്ങള്‍ അവസാനിപ്പിക്കണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നതും ജനങ്ങളെ തമ്മില്‍ വിഭജിക്കുന്നതും വോട്ടു കിട്ടാന്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതും നിര്‍ത്തണം.
ഈ ജനാധിപത്യ യുഗത്തില്‍ ഓരോ ജനാധിപത്യ രാജ്യത്തിനും അതിന്റെ സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യദിനാഘോഷങ്ങളും വളരെ പ്രധാനമാണ്. ഈ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസ് ഇന്നു പ്രതിപക്ഷത്താണ്. സ്വാതന്ത്ര്യ സമരക്കാലത്ത് ഒരു സമരത്തിലും പങ്കെടുക്കാതിരുന്ന, സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരിക്കല്‍ പോലും ഒരു തരത്തിലും ഇടപെട്ടിട്ടില്ലാത്ത തീവ്ര ഹിന്ദുത്വ - വലതുപക്ഷ ശക്തികളാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാമധേയങ്ങളും സ്മാരകങ്ങളും, എന്തിന് ഓര്‍മകള്‍ പോലും അവര്‍ക്ക് സഹിക്കാനാവുന്നില്ല. നെഹ്റുവിന്റെ ഇടതുപക്ഷ - സോഷ്യലിസ്റ്റ് കാഴ്ചപ്പാടിനെതിരേ കൊണ്ടുവരുന്ന വലതുപക്ഷ നടപടികള്‍ ഇന്ത്യക്കു സുവര്‍ണകാലം കൊണ്ടുവരുമെന്നാണ് മോദി പ്രസംഗിച്ചത്. ദരിദ്രരും നിരക്ഷരും ഏറെയുള്ള ഭാരതത്തില്‍ ഇതെത്ര സാധ്യമാവുമെന്ന് കണ്ടുതന്നെ അറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റമദാനില്‍ സര്‍ക്കാര്‍ക്ക് ജീവനക്കാരുടെ ജോലിസമയം അഞ്ചു മണിക്കൂറാക്കി ഖത്തര്‍, 30% പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം
latest
• 15 days ago
ഇല്ലാത്ത റണ്ണിനോടി പുറത്തായി കരുണ്‍, പട നയിച്ച ഡാനിഷ് ഇനിയും ബാക്കി; ആദ്യ ദിനം തന്നെ 250 കടന്ന് വിദര്‍ഭ
Cricket
• 15 days ago
സുഡാനില്‍ സൈനിക വിമാനം തകര്‍ന്നുവീണു; 49 പേര് കൊല്ലപ്പെട്ടു
International
• 15 days ago
തിരുവനന്തപുരത്ത് പത്തു വയസ്സുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 15 days ago
സ്വര്‍ണ വില ഇന്ന് കുറഞ്ഞിട്ടുണ്ടേ...ആവശ്യക്കാര്‍ ജ്വല്ലറിയിലേക്ക് വിട്ടോളൂ; അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം
Business
• 15 days ago
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 8,000 റണ്‍സ്; മിന്നും നേട്ടം കൈവരിച്ച് കരുണ്‍ നായര്‍
Cricket
• 15 days ago
സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ ഭിത്തിയിലിടിച്ച് കൊന്നു
Kerala
• 15 days ago
കടക്കെണിക്കിടെയും ആഡംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്
Kerala
• 15 days ago
മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം
Cricket
• 15 days ago
'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത്
Kerala
• 15 days ago
ഒമാനിൽ 80 ശതമാനം സർക്കാർ സേവനവും ഓൺലൈനിലേക്ക്; സർവീസുകൾക്കായി ഇനി ഓഫീസിൽ പോകേണ്ട
oman
• 15 days ago
'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു
International
• 15 days ago
പരിവാഹന്‍ വെബ് സൈറ്റ് പണി മുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധനകേന്ദ്രങ്ങള്‍ നിശ്ചലമായി
Kerala
• 15 days ago
അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും
Kerala
• 15 days ago
മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 16 days ago
കറന്റ് അഫയേഴ്സ്-25-02-2025
PSC/UPSC
• 16 days ago
UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല
uae
• 16 days ago
മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്
Kerala
• 16 days ago
മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം
Kerala
• 15 days ago
UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ
uae
• 15 days ago
കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
Kerala
• 16 days ago