ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
ഹരിപ്പാട്: രണ്ട് മത്സ്യബന്ധന വള്ളങ്ങളിൽ നിന്നും പിച്ചള വളയങ്ങൾ മോഷണം പോയി. ആറാട്ടുപുഴ പഴയ കണ്ടങ്കേരിൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബിലാൽ വള്ളത്തിലും നാലുതെങ്ങിൽ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിൽ നിന്നുമാണ് മോഷണം പോയത്. വലയിൽ ഘടിപ്പിച്ചിരുന്ന 100 വീതം പിച്ചള വളയങ്ങളാണ് മോഷിക്കപ്പെട്ടത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് മോഷണ വിവരം തൊഴിലാളികൾ അറിഞ്ഞത്.
ആറാട്ടുപുഴ ബസ് സ്റ്റാന്‍റിന് കിഴക്ക് കായലിലാണ് വള്ളങ്ങൾ നങ്കൂരമിട്ടിരുന്നത്. അർധ രാത്രിയോടെ മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ വള്ളത്തിൽ കയറിയപ്പോഴാണ് വല അറുത്ത് പിച്ചള വളയങ്ങൾ മോഷ്ടിക്കപ്പെട്ടതായി കാണുന്നത്. ഉടൻ തന്നെ തൃക്കുന്നപ്പുഴ പൊലസിൽ വിവരം അറിയിച്ചു. രാത്രി തന്നെ പൊലിസ് സംഘം എത്തി. ഒരു കിലോ തൂക്കം വരുന്ന നൂറു വീതം പിച്ചള വളയങ്ങളാണ് മോഷ്ടിച്ചത്. കൂടാതെ റോപ്പും അറുത്തു നശിപ്പിച്ചു. തുഴയും മോഷ്ടിച്ചു. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം ഓരോ വള്ളത്തിനും ഉണ്ടായി. തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ബി ഷാജിമോന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."