ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശ, പശ്ചാത്താപമില്ലെന്ന് പ്രതി റിതു
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയന്‍ പൊലീസിനോട് പറഞ്ഞത്.
പ്രതി റിതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവ് ശേഖരണം പൂര്‍ത്തിയായെങ്കിലും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുക എന്നത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഇതിനായാണ് കൃത്യം നടന്ന വീട്ടില്‍ എത്തിച്ചത്.
ജനരോഷം കണക്കിലെടുത്ത് വന്‍ പൊലിസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. പ്രതിയെ റിമാന്റ് ചെയ്ത് കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ ഇയാള്‍ക്കെതിരേ വലിയ പ്രതിഷേധമുയരുകയും പ്രതിയെ ആക്രമിക്കാന്‍ ശ്രമമുണ്ടാക്കുകയും ചെയ്തിരുന്നു. പൊലിസ് വളരെ സാഹസികമായാണ് ജീപ്പില്‍ കയറ്റി പ്രതിയെ രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഞായറാഴ്ച പ്രതിയുടെ വീട്ടിന് നേരെയും ആക്രമണമുണ്ടായിരുന്നു.
ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (65), ഭാര്യ ഉഷ (58) , മകള്‍ വിനീഷ (32) എന്നിവരെയാണ് ഋതു തലയ്ക്ക് ഇരുമ്പ് വടികൊണ്ട് ക്രൂരമായ് അടിച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഗുരുതരാവസ്ഥ തന്നെയാണന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതു ജയന്റെ വാദം.ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുന്‍പായിരുന്നു നാട്ടില്‍ എത്തിയത്
ഈ മാസം 24 വരെയാണ് ഋതുവിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വടക്കേക്കര പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പ്രതിയെ തിരിച്ചറിയലും വിശദമായ ചോദ്യം ചെയ്യലും നടന്നു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കേസില്‍ ഒന്നരമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."