കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ
മലർന്ന് വീണ വിമാനത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാനഡയിലെ ടൊറന്‍റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. തങ്ങളുടെ വിമാനം അപകടത്തില്‍പ്പെട്ടെന്ന് ഡെൽറ്റ എയർലൈൻസ് നേരത്തെ തങ്ങളുടെ ഔദ്യോഗിക എക്സ് പേജിൽ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന ജോൺ നെൽസൺ എന്ന യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ മലർന്ന് കിടക്കുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും, വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എമർജൻസി റെസ്‌പോണ്ടർമാർ വിമാനത്തിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായിന്നതായി തനിക്ക് അറിയില്ലെന്നാണ് ജോൺ നെൽസൺ മാധ്യമങ്ങളോട് പറഞ്ഞത്. മിനിയാപൊളിസ്/സെന്‍റ് പോളിൽ നിന്ന് ടൊറന്റോയിലേക്കുള്ള വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ലാൻഡിംഗ് സമയത്ത് വിമാനം വളരെ ശക്തമായി നിലത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നും വിമാനത്തിന്‍റെ വലത് വശത്തായി വലിയൊരു തീ ഗോളമാണ് താൻ കണ്ടതെന്നും നെൽസൺ പറഞ്ഞു. ഭയന്നുപോയതിനാൽ തങ്ങൾ വിമാനത്തിൽ നിന്നു വളരെ വേഗത്തിൽ പുറത്തിറങ്ങിയെന്നും ഈ സമയം വിമാന ഇന്ധനത്തിന്‍റെ മണം അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്നും നെൽസൺ കൂട്ടിച്ചേർത്തു.
80 പേരുമായി പറന്ന വിമാനം ഡെൽറ്റ എയർലൈൻസ് വിമാനം ഇന്നലെയാണ് ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ തകർന്നുവീണത്, അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. അപകടത്തിൽ ഗുരുതരാവസ്ഥയിലായ രണ്ട് പേരെ ഹെലികോപ്റ്റർ വഴി അടുത്തുള്ള ഒരു ട്രോമ സെന്ററിലേക്കും ഒരു കുട്ടിയെ ആംബുലൻസിൽ ടൊറന്റോ നഗരത്തിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. പന്ത്രണ്ട് പേരുടേത് നിസ്സാര പരുക്കുകളാണ്. വിമാനത്തിലുണ്ടായിരുന്ന 80 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി യുഎസ് ഫെഡറൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അമേരിക്കൻ എയർലൈൻസ് വിമാനം യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് 60 യാത്രക്കാരും നാല് ജീവനക്കാരും കൊല്ലപ്പെട്ട് അധികം വൈകാതെയാണ് ഈ സംഭവം. അതേസമയം, ഡിസംബറിൽ സംഭവിച്ച ജെജു എയർ, അസർബൈജാൻ എയർലൈൻസ് അപകടങ്ങളും ഏറെ ഭയപ്പെടുത്തുന്നതായിരുന്നു.
Dramatic footage emerges of passengers being rescued from a plane that crashed in Canada, showcasing a miraculous escape from the wreckage that has gone viral on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."