അന്ന് ഫൈനലിൽ ആ പെനാൽറ്റി എടുക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി: റൊണാൾഡോ
ഫുട്ബോളിൽ തന്റെ 40ാം വയസ്സിലും പ്രായത്തെ പോലും വെല്ലുന്ന പോരാട്ടമാണ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 924 ഗോളുകളാണ് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിക്കൊണ്ട് റൊണാൾഡോ നേടിയിട്ടുള്ളത്. ഇതിൽ ധാരാളം പെനാൽറ്റി ഗോളുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ തന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു പെനാൽറ്റി കിക്കിനെക്കുറിച്ച് സംസാരിക്കുകയാണ് റൊണാൾഡോ. 2016 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിനെതിരെയുള്ള പെനാൽറ്റി കിക്കിനെ കുറിച്ചാണ് റൊണാൾഡോ സംസാരിച്ചത്. എഡു അഗ്യൂറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റൊണാൾഡോ.
'ഏതെങ്കിലും ഒരു പെനാൽറ്റിയെ കുറിച്ച് മാത്രം പരാമർശിക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടാണ്. പെനാൽറ്റി എടുക്കുമ്പോൾ ഏറ്റവും കൂടുതൽ സമ്മർദ്ദങ്ങൾ വരുന്നത് ഫൈനൽ മത്സരങ്ങളിൽ ആണ്. 2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെയുള്ള പെനാൽറ്റിയാണ് ഞാൻ തെരഞ്ഞെടുക്കുക,' റൊണാൾഡോ പറഞ്ഞു.
2016 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റികോ മാഡ്രിഡിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് 4-1 എന്ന സ്കോർ ലൈനിൽ വിജയം സ്വന്തമാക്കുകയായിരുന്നു.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയലിന് വേണ്ടി അഞ്ചാമത്തെ കിക്ക് ആയിരുന്നു റൊണാൾഡോ എടുത്തിരുന്നത്. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റയൽ മാഡ്രിനെ തങ്ങളുടെ ചരിത്രത്തിലെ പതിനൊന്നാം ചാമ്പ്യൻസ് ലീഗ് കിരീടം റൊണാൾഡോ നേടിക്കൊടുക്കുകയായിരുന്നു. മത്സരത്തിൽ സെർജിയോ റാമോസിന്റെ ഗോളിലൂടെ ആയിരുന്നു റയൽ മാഡ്രിഡ് മുന്നിലെത്തിയിരുന്നത് എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ യാനിക് കരാസ്ക്കയിലൂടെ സമനില ഗോളുകൾ നേടുകയായിരുന്നു.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച താരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളതും റൊണാൾഡോ തന്നെയാണ്. തന്റെ കരിയറിൽ 171 പെനാൽറ്റി കിക്കുകളാണ് താരം ഗോളാക്കി മാറ്റിയത് എന്നാൽ 31 പെനാൽറ്റികൾ റൊണാൾഡോ നഷ്ടപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."