സ്കൂൾ വാഹനങ്ങളുടെ സുരക്ഷ; പുതിയ നിർദേശങ്ങളുമായി ഗതാഗത വകുപ്പ്
തിരുനാവായ: സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഗതാഗത വകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സുരക്ഷാ സംവിധാനമൊരുക്കാന്‍ പണമില്ലാത്തതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങള്‍ കട്ടപ്പുറത്തേക്ക് നീങ്ങുകയുമാണ്. ഗതാഗത വകുപ്പിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ഒരു വാഹനത്തില്‍ നാല് സി.സി കാമറകള്‍ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ തുക എവിടെ നിന്നും ലഭിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ ചോദിക്കുന്നത്.
ജി.പി.എസ് സംവിധാനം നിലനിര്‍ത്തല്‍, സ്പീഡ് ഗവര്‍ണര്‍ പുതുക്കല്‍, ഇന്‍ഷൂര്‍, ടാക്‌സ് എന്നീ ഇനങ്ങളില്‍ വന്‍ തുകയാണ് ഇതിന് പുറമെ എല്ലാ വര്‍ഷവും സ്‌കൂള്‍ അധികൃതര്‍ ചെലവഴിക്കുന്നത്. വാഹനങ്ങളുടെ മെയ്ന്റനന്‍സിന് ഭീമമായ സംഖ്യ വേറേയും ചെലവിടുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വിഹിതങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ ബസ്സുകള്‍ക്ക് ആകെ ലഭിക്കുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പളം, വാഹനങ്ങള്‍ക്കുള്ള ഇന്ധനം തുടങ്ങിയ ചെലവുകള്‍ക്ക് തുക തികയാതെ വരുന്ന അവസ്ഥയുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ അധ്യാപകര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് എടുത്താണ് പണം നല്‍കുന്നത്. വലിയ പ്രയാസം സഹിച്ച് വാഹനങ്ങള്‍ നടത്തി കൊണ്ടുപോകേണ്ടതില്ലന്ന തീരുമാനത്തിലാണ് ഭൂരിഭാഗം സ്‌കൂള്‍ അധികൃതരും.
എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചും, ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചുമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. ചെലവുകള്‍ താങ്ങാനാവാതെ ചില സ്‌കൂള്‍ അധികൃതര്‍ വാഹനങ്ങള്‍ ജില്ലാ ഭരണകൂടത്തെ തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ്. മറ്റു ചിലത് സ്‌കൂള്‍ പരിസരത്ത് കട്ടപ്പുറത്തിരുന്ന് നശിച്ചു കൊണ്ടിരിക്കുകയുമാണ്.
ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള വിദ്യാലയങ്ങള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ ഭാരിച്ച ചെലവാണ് കാത്തിരിക്കുന്നത്.
എയ്ഡഡ് സ്‌കൂളുകളിലും സ്ഥിതി വിഭിന്നമല്ല. തസ്തിക നിലനിര്‍ത്താനും കുട്ടികള്‍ നിലനില്‍ക്കേണ്ടതിനാലും ഇവിടെ എല്ലാം സഹിച്ച് വാഹനങ്ങള്‍ നടത്തി കൊണ്ടുപോവുകയാണ്. ഇവയുടെ അധിക ഭാരം മുഴുവന്‍ വഹിക്കുന്നത് അപ്രൂവല്‍ ലഭിക്കാത്തവരും, ജൂനിയറുമായ അധ്യാപകരാണ്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുന്ന സര്‍ക്കാര്‍ സാമ്പത്തികമായും സഹായിച്ചാലേ സ്‌കൂള്‍ വാഹന സൗകര്യം നിലനിര്‍ത്താനാവൂ എന്ന് അധികൃതര്‍ പറഞ്ഞു.
Safety of School vehicles Transport Department with new proposals
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."