HOME
DETAILS

18 വര്‍ഷമായി ജോലി ചെയ്യുന്നത് തിരൂരില്‍, മലപ്പുറത്തിന്റെ സ്‌നേഹ ലഹരിക്ക് അടിമപ്പെട്ടുപോയി; മലപ്പുറത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  
Web Desk
April 09, 2025 | 9:08 AM


കോഴിക്കോട്: മലപ്പുറം ജില്ലക്കു നേരെ തീവ്ര വലതുപക്ഷ നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി  വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കെ മലപ്പുറം ജില്ലയിലെ മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.  കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രജീഷ് കുമാര്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മലപ്പുറം തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് രജീഷ് കുമാര്‍.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേകയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പിന് വന്‍ പ്രചാരം ലഭിക്കുന്നത്.

രജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറംകാര്‍_ഈ_ഹിന്ദു_അധ്യാപകനോട്_ചെയ്തത്_എന്തെന്ന്_അറിഞ്ഞാല്‍_നിങ്ങള്‍_ഞെട്ടും.
ഞാന്‍ ഈഴവനല്ല.. അതോണ്ട്  ങ്ങള് ചിലപ്പം അത്ര ഞെട്ടില്ല..!
2007 ലാണ് ഞാന്‍ തിരൂര്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയി  വന്നതും, കോളേജ് നില്‍ക്കുന്ന തീരദേശത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയതും.
അന്ന് മുതല്‍ തുടങ്ങിയ പീഢനമാണ് മക്കളേ ഞാന്‍ പറയാന്‍ പോകുന്നത്......!
റംസാന്‍ മാസം പിറന്നാല്‍ പിന്നെ എന്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവര്‍....!
സ്‌നേഹത്തോടെ വിളിച്ച് കൊണ്ടുപോയി തീറ്റിക്കും...
ഒരുവിധം വയറ് ഫുള്ളായി നമ്മള്‍ നിര്‍ത്താന്‍ നോക്കുമ്പോഴാണ് ഇവരുടെ ശരിയായ ക്രൂരത പുറത്ത് വരിക ... 'മാഷ് ഒന്നും കഴിച്ചില്ലല്ലോ....?' 
എന്നും പറഞ്ഞ് ചിക്കനും ബീഫും ഒക്കെ എന്റെ പ്ലേറ്റില്‍ തട്ടും..!
നമ്മുടെ സമ്മതം ചോദിക്കുകയേയില്ല..! എന്നിട്ട് പിന്നേം പിന്നേം കഴിപ്പിക്കും...
നമ്മുടെ വയറ് പൊട്ടാറാവും..

ഇത്രയ്ക്ക് ക്രൂരത നമ്മുടെ വയറിനോട് ചെയ്യുന്നവരാണിവര്‍........! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. ആദ്യം താമസിച്ച സ്ഥലത്തിനടുത്തെ വല്ല്യുമ്മയാണേല്‍ റംസാന്‍ മാസത്തിലെന്നും വൈന്നേരം ചൂടുള്ളതും മധുരമേറിയതും സ്‌നേഹം നിറഞ്ഞതുമായ തരിക്കഞ്ഞി തന്ന് ഞങ്ങളുടെ അത്താഴം മുടക്കും..!

അത്താഴം മുടക്കല്‍ എത്ര വലിയ പാപമാണെന്നൊന്നും ഇവര്‍ക്കാര്‍ക്കുമറിയില്ല.
പിന്നെ ഇവര്‍ക്കൊരു പരിപാടിയുണ്ട്. നമ്മളെ കല്യാണത്തിന് വിളിക്കും..
അതിന് ഇന്ന മതമെന്നൊന്നുമില്ല. സ്‌നേഹത്തോടെ വീട്ടിലേക്ക് വിളിക്കും. ഇത് നമ്മളെ അവരെ വീട്ടിലേക്ക് കിട്ടാനുള്ള അടവാണ്. തിരിച്ചറിവില്ലാത്ത ഞാന്‍ കേറിച്ചെല്ലും....!
അവിടെയാണ് ഇവരുടെ വിജയം.

എന്നെ ഭക്ഷണം കഴിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കും... അയാളുടെ ഡ്യൂട്ടി ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടോന്ന് നോക്കുകയാണ്. ആടും പോത്തും കോഴിയും തുടങ്ങി എല്ലാം വിഭവങ്ങളും നമ്മുടെ പ്ലേറ്റില്‍ തട്ടും.. കഴിക്കാതിരിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവര്‍ നമുക്ക് തരുകയേയില്ല. നമ്മള്‍ ശരിക്കും ബുദ്ധിമുട്ടിപ്പോവും. എണീക്കാന്‍ പറ്റാതെ അവിടെത്തന്നെ ഇരുന്നുപോകുന്ന എന്നെ രണ്ടാള്‍ ചേര്‍ന്ന് പൊക്കിയാണ് കൈ കഴുകിക്കുന്നത്.
പാവം ഞാന്‍..

എത്ര ക്രൂരതകളാണ് സഹിക്കുന്നത്.
റംസാന്‍ മാസം വീട്ടില്‍ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ ഇവര്‍ സമ്മതിക്കില്ലാന്നേ.....
അത് മറ്റൊരു ക്രൂരത.. 6 മണി കഴിയുമ്പളത്തേക്കും ഓരോ വീട്ടില്‍ നിന്നായ് പലഹാരങ്ങള്‍ വരും.
വീട്ടിലെ വെച്ചുവിളമ്പാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണത്.
ഇതൊക്കെ ആരോട് പറയാന്‍......? അത് പോട്ടെ..

ഒരീസം ഭക്ഷണം കഴിക്കാന്‍ കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുമ്പം കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ വഴിയില്‍.. കുശലം പറഞ്ഞപ്പം ഞാന്‍ എവിടെ പോയതാണെന്ന് കക്ഷി.. ഫുഡ് കഴിക്കാന്‍ ഹോട്ടലില്‍ വന്നതാന്ന് പറഞ്ഞപ്പം പറയാ...
'ന്റെ വീട്ടിലേക്ക് വന്നാല്‍ പോരായിരുന്നോ..?' കണ്ടോ.....?
നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കണ്ടോ ?
ഇതാണിവര്‍.....!
ഈ മുഖംമൂടി ഇവിടെ പൊളിയണം..
ഒരീസം പ്രിന്‍സിപ്പാളും മറ്റും രാത്രി വൈകി കോളേജില്‍ നിന്ന് ഇറങ്ങി അടുത്ത് കണ്ട തട്ടുകടയില്‍ കയറി. ചായയും കടിയും കഴിച്ച് ഇറങ്ങാന്‍ നേരം എത്രയായി എന്ന് ചോദിച്ചപ്പം കക്ഷി പറയാ..
'ങ്ങള് ഇത്രയും നേരമീ കോളേജിന് വേണ്ടി ഇരുന്നിട്ട് വൈകിയതല്ലേ ?
ചായ എന്റെ വക ഫ്രീ.....'
പറഞ്ഞാല്‍ വിശ്വസിക്കുമോ ?
പണം വിനിമയം ചെയ്യാന്‍ പോലും ഇവര്‍ നമ്മളെ അനുവദിക്കില്ല.
ന്താല്ലേ? ഒരു സ്വാതന്ത്ര്യവും ഇല്ല.

വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്‌ച്ചോറും ഒരു ഫുള്‍ ചിക്കനും തന്ന് ഞങ്ങളെ ഭക്ഷണസ്വാതന്ത്ര്യം കളയും. ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി 12 മണി വരെ വാതില്‍ അടയ്ക്കാന്‍ സമ്മതിക്കില്ലാ...... പലവിധ പലഹാരങ്ങളുടെ വരവാണ്. സമയത്തിന് ഉറങ്ങാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റം  നിങ്ങളവിടെ കാണുന്നില്ലേ ?
ഇനിയാണ് ഇവരെ പറ്റിയുള്ള ഒരു വലിയ രഹസ്യം പറയാനുള്ളത്. ഇവര്‍ക്ക് ലോകത്തെ ഏറ്റവും മാരകമായ ലഹരികളുടെ ഇടപാടുകള്‍ ഉണ്ട്... ഒരിക്കല്‍ അനുഭവിച്ചാല്‍ നമ്മള്‍ അടിമപ്പെട്ടുപോകുന്ന ഒരു ലഹരിക്കച്ചവടം. അത് സ്‌നേഹത്താല്‍ നമ്മെ പൊതിയലാണ്.
അതിന്റെ മൊത്ത കച്ചവടക്കാരാണ് ഇവര്‍.. ഒരിക്കല്‍ പെട്ടാല്‍ പിന്നെ പെട്ട്..

18 വര്‍ഷമായി ഞാനാ ലഹരിക്ക് അടിമയായിട്ട്...!
എന്റെ സര്‍വ്വീസ് കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഇവിടെ തന്നെ തീര്‍ത്ത്...!
ഈ ലഹരിയില്‍ നിന്ന് ഈയുള്ളവന് ഇനിയൊരു മോചനമുണ്ടോ എന്തോ.....?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  2 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  2 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  2 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  2 days ago
No Image

ലോകത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറന്നു നൽകുമെന്ന് ഇറാൻ, സ്ഥിരീകരണവുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

എതിരാളികളെ വിറപ്പിച്ച് കോംബാനിയുടെ 'ഗോൾ മെഷീൻ'; ചാമ്പ്യൻസ് ലീഗ് സിംഹാസനം ബയേൺ തിരിച്ചുപിടിക്കുമോ?; In-Depth Story

Football
  •  2 days ago
No Image

ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപണം; ഹരിപ്പാട് യുവാവ് ഹോട്ടല്‍ തല്ലിത്തകര്‍ത്തു 

Kerala
  •  2 days ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വേനൽമഴ വൈകിപ്പിക്കുന്നത് 'ആന്റി സൈക്ലോൺ', ആശ്വാസത്തിന് ഏപ്രിൽ അവസാനം വരെ കാത്തിരിക്കണം

Kerala
  •  2 days ago
No Image

രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം; കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

National
  •  2 days ago
No Image

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് മുഖ്യഖാസിയായി സ്ഥാനമേറ്റെടുത്തു  

Kerala
  •  2 days ago