HOME
DETAILS

18 വര്‍ഷമായി ജോലി ചെയ്യുന്നത് തിരൂരില്‍, മലപ്പുറത്തിന്റെ സ്‌നേഹ ലഹരിക്ക് അടിമപ്പെട്ടുപോയി; മലപ്പുറത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

  
Web Desk
April 09 2025 | 09:04 AM


കോഴിക്കോട്: മലപ്പുറം ജില്ലക്കു നേരെ തീവ്ര വലതുപക്ഷ നേതാക്കളില്‍ നിന്നും തുടര്‍ച്ചയായി  വിദ്വേഷ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരിക്കെ മലപ്പുറം ജില്ലയിലെ മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ച് കോളേജ് അധ്യാപകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.  കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രജീഷ് കുമാര്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. മലപ്പുറം തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് രജീഷ് കുമാര്‍.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേകയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കുറിപ്പിന് വന്‍ പ്രചാരം ലഭിക്കുന്നത്.

രജീഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറംകാര്‍_ഈ_ഹിന്ദു_അധ്യാപകനോട്_ചെയ്തത്_എന്തെന്ന്_അറിഞ്ഞാല്‍_നിങ്ങള്‍_ഞെട്ടും.
ഞാന്‍ ഈഴവനല്ല.. അതോണ്ട്  ങ്ങള് ചിലപ്പം അത്ര ഞെട്ടില്ല..!
2007 ലാണ് ഞാന്‍ തിരൂര്‍ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയി  വന്നതും, കോളേജ് നില്‍ക്കുന്ന തീരദേശത്ത് വാടക വീട്ടില്‍ താമസം തുടങ്ങിയതും.
അന്ന് മുതല്‍ തുടങ്ങിയ പീഢനമാണ് മക്കളേ ഞാന്‍ പറയാന്‍ പോകുന്നത്......!
റംസാന്‍ മാസം പിറന്നാല്‍ പിന്നെ എന്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവര്‍....!
സ്‌നേഹത്തോടെ വിളിച്ച് കൊണ്ടുപോയി തീറ്റിക്കും...
ഒരുവിധം വയറ് ഫുള്ളായി നമ്മള്‍ നിര്‍ത്താന്‍ നോക്കുമ്പോഴാണ് ഇവരുടെ ശരിയായ ക്രൂരത പുറത്ത് വരിക ... 'മാഷ് ഒന്നും കഴിച്ചില്ലല്ലോ....?' 
എന്നും പറഞ്ഞ് ചിക്കനും ബീഫും ഒക്കെ എന്റെ പ്ലേറ്റില്‍ തട്ടും..!
നമ്മുടെ സമ്മതം ചോദിക്കുകയേയില്ല..! എന്നിട്ട് പിന്നേം പിന്നേം കഴിപ്പിക്കും...
നമ്മുടെ വയറ് പൊട്ടാറാവും..

ഇത്രയ്ക്ക് ക്രൂരത നമ്മുടെ വയറിനോട് ചെയ്യുന്നവരാണിവര്‍........! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. ആദ്യം താമസിച്ച സ്ഥലത്തിനടുത്തെ വല്ല്യുമ്മയാണേല്‍ റംസാന്‍ മാസത്തിലെന്നും വൈന്നേരം ചൂടുള്ളതും മധുരമേറിയതും സ്‌നേഹം നിറഞ്ഞതുമായ തരിക്കഞ്ഞി തന്ന് ഞങ്ങളുടെ അത്താഴം മുടക്കും..!

അത്താഴം മുടക്കല്‍ എത്ര വലിയ പാപമാണെന്നൊന്നും ഇവര്‍ക്കാര്‍ക്കുമറിയില്ല.
പിന്നെ ഇവര്‍ക്കൊരു പരിപാടിയുണ്ട്. നമ്മളെ കല്യാണത്തിന് വിളിക്കും..
അതിന് ഇന്ന മതമെന്നൊന്നുമില്ല. സ്‌നേഹത്തോടെ വീട്ടിലേക്ക് വിളിക്കും. ഇത് നമ്മളെ അവരെ വീട്ടിലേക്ക് കിട്ടാനുള്ള അടവാണ്. തിരിച്ചറിവില്ലാത്ത ഞാന്‍ കേറിച്ചെല്ലും....!
അവിടെയാണ് ഇവരുടെ വിജയം.

എന്നെ ഭക്ഷണം കഴിപ്പിക്കാനായി ഒരാളെ ഏര്‍പ്പാടാക്കും... അയാളുടെ ഡ്യൂട്ടി ഞാന്‍ കൃത്യമായി കഴിക്കുന്നുണ്ടോന്ന് നോക്കുകയാണ്. ആടും പോത്തും കോഴിയും തുടങ്ങി എല്ലാം വിഭവങ്ങളും നമ്മുടെ പ്ലേറ്റില്‍ തട്ടും.. കഴിക്കാതിരിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവര്‍ നമുക്ക് തരുകയേയില്ല. നമ്മള്‍ ശരിക്കും ബുദ്ധിമുട്ടിപ്പോവും. എണീക്കാന്‍ പറ്റാതെ അവിടെത്തന്നെ ഇരുന്നുപോകുന്ന എന്നെ രണ്ടാള്‍ ചേര്‍ന്ന് പൊക്കിയാണ് കൈ കഴുകിക്കുന്നത്.
പാവം ഞാന്‍..

എത്ര ക്രൂരതകളാണ് സഹിക്കുന്നത്.
റംസാന്‍ മാസം വീട്ടില്‍ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ ഇവര്‍ സമ്മതിക്കില്ലാന്നേ.....
അത് മറ്റൊരു ക്രൂരത.. 6 മണി കഴിയുമ്പളത്തേക്കും ഓരോ വീട്ടില്‍ നിന്നായ് പലഹാരങ്ങള്‍ വരും.
വീട്ടിലെ വെച്ചുവിളമ്പാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണത്.
ഇതൊക്കെ ആരോട് പറയാന്‍......? അത് പോട്ടെ..

ഒരീസം ഭക്ഷണം കഴിക്കാന്‍ കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുമ്പം കോളേജില്‍ പഠിക്കുന്ന ഒരു പയ്യന്‍ വഴിയില്‍.. കുശലം പറഞ്ഞപ്പം ഞാന്‍ എവിടെ പോയതാണെന്ന് കക്ഷി.. ഫുഡ് കഴിക്കാന്‍ ഹോട്ടലില്‍ വന്നതാന്ന് പറഞ്ഞപ്പം പറയാ...
'ന്റെ വീട്ടിലേക്ക് വന്നാല്‍ പോരായിരുന്നോ..?' കണ്ടോ.....?
നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കണ്ടോ ?
ഇതാണിവര്‍.....!
ഈ മുഖംമൂടി ഇവിടെ പൊളിയണം..
ഒരീസം പ്രിന്‍സിപ്പാളും മറ്റും രാത്രി വൈകി കോളേജില്‍ നിന്ന് ഇറങ്ങി അടുത്ത് കണ്ട തട്ടുകടയില്‍ കയറി. ചായയും കടിയും കഴിച്ച് ഇറങ്ങാന്‍ നേരം എത്രയായി എന്ന് ചോദിച്ചപ്പം കക്ഷി പറയാ..
'ങ്ങള് ഇത്രയും നേരമീ കോളേജിന് വേണ്ടി ഇരുന്നിട്ട് വൈകിയതല്ലേ ?
ചായ എന്റെ വക ഫ്രീ.....'
പറഞ്ഞാല്‍ വിശ്വസിക്കുമോ ?
പണം വിനിമയം ചെയ്യാന്‍ പോലും ഇവര്‍ നമ്മളെ അനുവദിക്കില്ല.
ന്താല്ലേ? ഒരു സ്വാതന്ത്ര്യവും ഇല്ല.

വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്‌ച്ചോറും ഒരു ഫുള്‍ ചിക്കനും തന്ന് ഞങ്ങളെ ഭക്ഷണസ്വാതന്ത്ര്യം കളയും. ചെറിയ പെരുന്നാള്‍ തലേന്ന് രാത്രി 12 മണി വരെ വാതില്‍ അടയ്ക്കാന്‍ സമ്മതിക്കില്ലാ...... പലവിധ പലഹാരങ്ങളുടെ വരവാണ്. സമയത്തിന് ഉറങ്ങാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റം  നിങ്ങളവിടെ കാണുന്നില്ലേ ?
ഇനിയാണ് ഇവരെ പറ്റിയുള്ള ഒരു വലിയ രഹസ്യം പറയാനുള്ളത്. ഇവര്‍ക്ക് ലോകത്തെ ഏറ്റവും മാരകമായ ലഹരികളുടെ ഇടപാടുകള്‍ ഉണ്ട്... ഒരിക്കല്‍ അനുഭവിച്ചാല്‍ നമ്മള്‍ അടിമപ്പെട്ടുപോകുന്ന ഒരു ലഹരിക്കച്ചവടം. അത് സ്‌നേഹത്താല്‍ നമ്മെ പൊതിയലാണ്.
അതിന്റെ മൊത്ത കച്ചവടക്കാരാണ് ഇവര്‍.. ഒരിക്കല്‍ പെട്ടാല്‍ പിന്നെ പെട്ട്..

18 വര്‍ഷമായി ഞാനാ ലഹരിക്ക് അടിമയായിട്ട്...!
എന്റെ സര്‍വ്വീസ് കാലത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഇവിടെ തന്നെ തീര്‍ത്ത്...!
ഈ ലഹരിയില്‍ നിന്ന് ഈയുള്ളവന് ഇനിയൊരു മോചനമുണ്ടോ എന്തോ.....?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്.എസ്, എല്‍എസ്എസ് പരീക്ഷാഫലം; യുഎസ്എസ് പരീക്ഷയില്‍ 38,782 പേരും എല്‍എസ്എസില്‍ 30,380 പേരും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി  

Kerala
  •  20 hours ago
No Image

ലേബര്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ച് 49 പേര്‍ മരിച്ച സംഭവം; 2 മലയാളികളടക്കം 9 പേര്‍ക്ക് കഠിനതടവ് വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  21 hours ago
No Image

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

National
  •  21 hours ago
No Image

അമേരിക്കന്‍ ഭീമന്‍കമ്പനികളുമായി 90 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ച് സഊദി അരാംകോ

Saudi-arabia
  •  21 hours ago
No Image

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

Kerala
  •  21 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതം വാദിക്കാന്‍ സമയം 

National
  •  21 hours ago
No Image

യുഎഇയുടെ 10 വർഷത്തെ ബ്ലൂ റെസിഡൻസി വിസ; എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  a day ago
No Image

ഇനി ചരിത്രത്തിന്റെ താളുകളില്‍; ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടുന്നു

uae
  •  a day ago
No Image

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

'ഭരണഘടനയിലില്ലാത്ത സമയപരിധി ബില്ലുകളില്‍ സുപ്രിം കോടതിക്ക് നിശ്ചയിക്കാനാവുമോ?' ചോദ്യങ്ങളുമായി രാഷ്ട്രപതി 

National
  •  a day ago