ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം: 10 പാക് അർദ്ധസൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി
ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന റിമോട്ട് കൺട്രോൾ ഐഇഡി ആക്രമണത്തിൽ 10 പാകിസ്താൻ അർദ്ധസൈനികർ കൊല്ലപ്പെട്ടു. ക്വെറ്റയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മാർഗറ്റ് ചൗക്കിയിൽ സുരക്ഷാ വാഹനത്തിന് നേരെ നടന്ന ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാകിസ്താൻ സൈന്യത്തിനെതിരെ തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ സുബേദാർ ഷെഹ്‌സാദ് അമീൻ, നായിബ് സുബേദാർ അബ്ബാസ്, സിപോയ് ഖലീൽ, സിപോയ് സാഹിദ്, സിപോയ് ഖുറം സലീം തുടങ്ങിയവർ കൊല്ലപ്പെട്ടതായി ബിഎൽഎ അറിയിച്ചു. അധിനിവേശ ശത്രുസൈന്യത്തിനെതിരായ ഞങ്ങളുടെ പോരാട്ടം തുടരും," ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ സമീപ വർഷങ്ങളിൽ അക്രമസംഭവങ്ങൾ വർധിച്ചിട്ടുണ്ട്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് ആരോപിച്ച് വിഘടനവാദ ഗ്രൂപ്പുകൾ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കിയതാണ് അക്രമം വർധിക്കാൻ കാരണം.
കഴിഞ്ഞ ദിവസം ബലൂചിസ്ഥാനിലെ കലാട്ടിൽ വാഹനത്തിന് നേരെ ബോംബ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച മാസുങ് ജില്ലയിലെ തീരി പ്രദേശത്ത് പോളിയോ വാക്സിനേഷൻ സംഘത്തിന് കാവൽ നിന്ന രണ്ട് ലെവീസ് ഉദ്യോഗസ്ഥരെ മുഖംമൂടി ധരിച്ച തോക്കുധാരികൾ വെടിവെച്ച് കൊന്നു. മാർച്ചിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ ക്വറ്റയിൽ നിന്ന് 160 കിലോമീറ്റർ അകലെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാളം തെറ്റിച്ച് തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. 2019ൽ അമേരിക്ക ബിഎൽഎയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ബലൂചിസ്ഥാനിലെ അക്രമസംഭവങ്ങൾ മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."