വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍
കോഴിക്കോട്: വിദൂര വിദ്യാഭ്യാസത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ പല വഴിക്ക് സഞ്ചരിക്കുന്നു. ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റിയിലൊഴികെ വിദൂര പഠനം പാടില്ലെന്ന നിയമം പാലിക്കുന്നത് കാലിക്കറ്റ് മാത്രം.
കാലിക്കറ്റിൽ വിദൂര ബിരുദ ബിരുദാനന്തര കോഴ്‌സുകൾ നിർത്തലാക്കിയതിനെതിരേ മൂന്നു ഹരജികൾ ഹൈക്കോടതിയിൽ വന്നപ്പോഴും കാലിക്കറ്റിന്റെ തടസ്സവാദം ശ്രീനാരായണ ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ വ്യവസ്ഥയിലായിരുന്നു. 2021ൽ നിയമസഭ അംഗീകരിച്ച എസ്.എൻ.ജി ഓപൺ യൂനിവേഴ്‌സിറ്റി നിയമത്തിലെ 72ാം വകുപ്പ് പ്രകാരം സംസ്ഥാനത്ത് ഒരു സർവകലാശാലയിലും ഇനി മുതൽ വിദൂര കോഴ്‌സുകളിൽ കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ കാലിക്കറ്റ് ഒഴികെ കേരള, എം.ജി, കണ്ണൂർ യൂനിവേഴ്‌സിറ്റികൾ വിദൂര പ്രൈവറ്റ് ബിരുദ ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്നു.
കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്ന മലബാറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്ര സർവകലാശാലയായ പോണ്ടിച്ചേരി കൃത്യമായി പരീക്ഷകൾ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് മലബാർ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി വൈസ് ചെയർമാൻ അഡ്വ.കെ.കെ സൈതലവി പറഞ്ഞു. സർക്കാർ കോളജുകളിൽ പ്രവേശനം കിട്ടാത്തവർക്കും സ്വകാര്യ കോളജുകളിൽ ഉയർന്ന ഫീസ് കൊടുക്കാൻ കഴിയാത്തവർക്കും വിദൂര വിദ്യാഭ്യാസം ആശ്വാസമായിരുന്നു. സർവകലാശാലകൾക്കാകട്ടെ ഇത് വരുമാന മാർഗവുമായിരുന്നു. താരതമ്യേന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കുറഞ്ഞ മലബാറിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ പേർ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിച്ചിരുന്നത്.
സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ പേർ വിദൂര വിദ്യാഭ്യാസത്തിൽ പഠിച്ചിരുന്നതിൽ അര ലക്ഷത്തിലേറെ പേർ പേർ കാലിക്കറ്റിലാണുണ്ടായത്. 2019-20ൽ 53531 പേർ കാലിക്കറ്റിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രം വഴി പഠിച്ചിരുന്നു. 2022-23 ആയപ്പോഴേക്കും ഇത് 28476 ആയി കുറഞ്ഞിരിക്കുകയാണ്. 2021ൽ ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റി നിയമം വന്നതോടെ പുതുതായി കുട്ടികളെ പ്രവേശിപ്പിക്കാൻ പാടില്ലാതായി.
2019-20ൽ 29.85 കോടി രൂപയും കാലിക്കറ്റിന് ഇതുവഴി വരുമാനം ലഭിച്ചു. ഇപ്പോൾ 60000ൽ താഴെ പേർ മാത്രമാണ് ശ്രീനാരായണ ഓപൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. കാലിക്കറ്റിൽ പതിനായിരത്തിൽ താഴെ രൂപ കൊണ്ട് മൂന്നു വർഷത്തെ ബിരുദം പൂർത്തിയാക്കാമായിരുന്നത് ഓപൺ യൂനിവേഴ്‌സിറ്റിയിൽ പല മടങ്ങ് വർധിച്ചു. ഓപണിലെ കോഴ്‌സുകൾ തന്നെ എം.ജി., കേരള, കണ്ണൂർ സർവകലാശാലകൾ നടത്തുന്നുണ്ട്. ശ്രീനാരായണഗുരു സർവകലാശാല നിയമത്തിലെ 72ാം വകുപ്പ് ആരുടെ താൽപര്യത്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."