'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍
ഖുർആൻസൂക്തങ്ങളും പ്രവാചക വചനങ്ങളും എഴുതിച്ചേർക്കേണ്ട ജുമാമസ്ജിദിന്റെ ചുമരിൽ മഹല്ല് നിവാസികളെ കബളിപ്പിച്ച് പണവും ആധാരവും തട്ടിയെടുത്ത നാല് പേരുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ, പള്ളിയുടെ ഉമ്മറത്ത് പ്രതിഷേധ സമരപ്പന്തൽ, തൃശൂർ ജില്ലയിലെ എസ്.എൻ പുരം പഞ്ചായത്തിൽ കൊടുങ്ങല്ലൂർ വെളുത്തകടവ് ദാറുസലാം ജുമാമസ്ജിദിന് മുമ്പിൽ മഹല്ല് വാസികൾ നടത്തുന്ന സമരം 180ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.
പൊലിസിലും കോടതിയിലും വഖ്ഫ് ബോർഡിലും പരാതികൾ.. വഖഫ് ഭൂമി ട്രസ്റ്റാക്കി ജമാഅത്തെ ഇസ്‌ലാമി, വെൽഫയർപാർട്ടി സംഘടനാ നേതാക്കൾ വഞ്ചന നടത്തിയെന്നാണ് മഹല്ല് കമ്മിറ്റിയുടെ വാദം.
പിന്നാമ്പുറം തേടി സുപ്രഭാതം മലപ്പുറം ബ്യൂറോ ചീഫ് അശ്‌റഫ് കൊണ്ടോട്ടി നടത്തിയ അന്വേഷണ പരമ്പര ഇന്നുമുതൽ.
കൊടുങ്ങല്ലൂർ (തൃശൂർ): ഞാൻ അവരെ വിശ്വസിച്ചു പോയി... പണം എഴുതാത്ത ചെക്കിൽ ഒപ്പിടാൻ പറഞ്ഞപ്പോൾ ഒപ്പിട്ടത് ഇക്കാലമത്രയും അവരെ വിശ്വസിച്ചത് കൊണ്ടാണ്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്നത് എനിക്ക് അറിയാൻ കഴിഞ്ഞില്ല... എന്നെ മാത്രമല്ല ഈ മഹല്ലിനെ തന്നെ അവർ കൂട്ടത്തോടെ വഞ്ചിച്ചു... ഞാൻ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭവിയാണ്. എന്നാൽ അവരുടെ നേതാക്കാൾ തന്നെ ഈ അതിക്രമം കാണിക്കുമെന്ന് കരുതിയില്ല. എസ്.എൻ പുരം പനങ്ങാട് കുടംപുള്ളി വീട്ടിൽ മക്കാർ മുഹമ്മദ് എന്ന 83കാരൻ തന്റെ നിസഹായാവസ്ഥ പറയുമ്പോൾ കണ്ണുനിറഞ്ഞു. കണ്ഠമിടറി...
2024 ജൂണിൽ ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞപ്പോഴാണ് പ്രസിഡന്റ് മക്കാർ മുഹമ്മദ് മഹല്ല് വാസികളെ വിളച്ച് വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദ്, മദ്‌റസ എന്നിവയുടെ രേഖകളും സ്വത്തുക്കളും തന്നെ കബളിപ്പിച്ച് തട്ടിയെടുത്ത വിവരം പുറംലോകത്തോട് വിളിച്ചു പറയുന്നത്. അന്നുമുതൽ തുടങ്ങിയതാണ് വെളുത്തകടവ് നിവാസികൾ ഈ നിയമ പോരാാട്ടം. ജമാഅത്തെ ഇസ്‌ലാമി തൃശൂർ ജില്ലാപ്രസിഡന്റ് പത്താഴക്കാട് കാട്ടകത്ത് ഷാനവാസ്,ആലുവ സ്വദേശിയും മുൻഖത്തീബും സെക്രട്ടറിയുമായ താഴത്ത് പുറത്ത് അബ്ദുൽലത്തീഫ്, വെൽഫെയർപാർട്ടി കെപ്പമംഗലം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഷീദ് എന്നിവർ പള്ളിയുടെ രേഖകളും പള്ളിയുടെ സ്ഥലത്തിന് ലഭിച്ച കോടികളും ട്രസ്റ്റ് രൂപീകരിച്ച് സ്വന്തമാക്കുകയായിരുന്നു.
'വെളുത്തകടവ് കനോലികനാലിന് സമീപത്തായിരുന്നു ആദ്യം വെളുത്തടകവ് പള്ളി. വഞ്ചിയിലെത്തുന്നവർക്കും പ്രദേശത്തുള്ളവർക്കും നിസ്‌കരിക്കാനുള്ള ചെറിയ രണ്ടുമുറി നിസ്‌കാരപ്പള്ളി.
1974ൽ കൊല്ലിക്കുറ ബഷീർ എന്നയാൾ സമീപത്ത് തന്നെ 10 സെന്റ് സ്ഥലവും പണവും നൽകി. നാട്ടുകാരുടെ സഹകരണത്തോടെ പുതിയ പള്ളിയുണ്ടാക്കി. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് കൂടംപുള്ളി അബ്ദുൽ സലാം, പുറക്കുളത്ത് യൂസുഫ് എന്നിർ ഏഴര സെന്റ് വീതം 15 സെന്റ് ഭൂമി സംഭവാന നൽകി. ഇവിടെ പള്ളിയും ഓട് മേഞ്ഞ മദ്‌റസയുമുണ്ടാക്കി. പള്ളിയിലും മദ്‌റസയിലും സുന്നി ആശയം നിലനിന്നിരുന്നു. എന്നാൽ ജുമഅക്ക് മഹല്ല് വാസികൾ തൊട്ടടുത്തുള്ള സാഹിബിന്റെ പള്ളിയിലായിരുന്നു പോയിരുന്നത്.
1995ൽ പൊന്നാംപടിക്കൽ മൊയ്തീൻകുട്ടി ഹാജി 19 സെൻ്റ് ഭൂമി കൂടി വഖ്ഫ് ചെയ്തു നൽകി.1998-ലാണ് ഞങ്ങൾ, പള്ളിയിൽ ജുമഅ തുടങ്ങണമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ പള്ളി വിപുലമാക്കാൻ മഹല്ലുവാസികളിൽ പണമില്ല.
പനപ്പറമ്പിൽ ഹസൻകുഞ്ഞായിരുന്നു അന്ന് പ്രസിഡന്റ്. അക്കാലത്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ കൊടുങ്ങല്ലൂരിലെ മൂവ്‌മെന്റ് ഓഫ് ഇസ്‌ലാമിക് ട്രസ്റ്റ് (എം.ഐ.ടി) സഹായവുമായി ഞങ്ങളെ തേടിയെത്തുന്നത്. ഇവർ ചില നിബന്ധനകളോടെ സഹായം നൽകി. പിന്നീട് 2011ൽ ഞാൻ പ്രസിഡന്റും നിലവിലെ ഖതീബായിരുന്ന താഴത്ത്പുറത്ത് അബ്ദുൽ ലത്തീഫ് സെക്രട്ടറിയുമായി. മഹല്ല് വാസികൾ നൽകുന്ന സഹായത്താലാണ് മദ്‌റസയും പള്ളിയും നടന്നുപോന്നിരുന്നത്.
2021ൽ ദേശീയപാതാ വികസനം വന്നതോടെ പള്ളി നിലനിൽക്കുന്നതിൽനിന്ന് 9 സെന്റ് ഭൂമിയും 1995ൽ ലഭിച്ച ഭൂമിയിൽ നിന്ന് 12 സെന്റും ദേശീയപാത വികസനത്തിനു വിട്ടുനൽകി. ഇതിനുള്ള നഷ്ടപരിഹാരമായി 2022 ജനുവരി ഒന്നിന് 2,76,44,485 രൂപയാണ് അനുവദിച്ച് കിട്ടിയത്. സാധാരണ പള്ളിയുടെ അക്കൗണ്ട് എസ്.എൻ പുരം പൂവ്വത്തംകടവ് സഹകരണ ബാങ്കിലാണ്. എന്നാൽ ഈ തുക കൂടുതലുള്ളതിനാൽ പാൻകാർഡും മറ്റും വേണമെന്നു പറഞ്ഞ് സൗത്ത് ഇന്ത്യൻ ബാങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങി. വെൽഫെയർ പാർട്ടിയുടെ റഷീദിന് പാൻകാർഡും മറ്റുമുണ്ടെന്ന് സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു.
ആയതിനാൽ സെക്രട്ടറി അയാളുടെ സഹായവും തേടി. അനുവദിച്ചുകിട്ടിയ തുക പള്ളിയുടെ പരിപാലനത്തിനും വരുമാനത്തിനും വേണ്ടി ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇടക്കിടെ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നോട് തുക എഴുതാത്ത ചെക്കിൽ ഒപ്പിട്ടു നൽകാൻ ആവശ്യപ്പെടും. സെക്രട്ടറി പള്ളിയിലെ ഇമാം ആയതിനാൽ അയാളെ പൂർണമായും വിശ്വസിച്ചു.
പള്ളിനടത്തിപ്പിനുള്ള ചെറിയ ആവശ്യങ്ങൾക്ക് പണം ആവശ്യമാകുമ്പോൾ ചെക്ക് നൽകാറുണ്ട്. എന്നാൽ അഞ്ചുതവണ ഇവർ പണം എഴുതാത്ത ചെക്കിൽ ഒപ്പിടിപ്പിച്ചു. ഇതിനിടെ എന്റെ മൊബൈലിൽ സീറോ ബാലൻസ് എന്ന മെസേജ് കണ്ടു. ഇതിൽ സംശയം തോന്നി ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് പണം ചെക്ക് ഉപയോഗിച്ച് പിൻവലിച്ചതായി അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്... മരിക്കുന്നതിനു മുമ്പ് മഹല്ലിനെ കബളിപ്പിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. അവർ ആരായാലും'...-മക്കാർ മുഹമ്മദ് കണ്ഠമിടറി പറഞ്ഞു.
വെളുത്തകടവ് ദാറുസലാം ജുമാമസ്ജിദിന്റെ നികുതി അടക്കാൻ പോയതായിരുന്നു പുതിയ കമ്മിറ്റി. അപ്പോഴാണ് മസ്ജിദും നഷ്ടമായെന്ന് ബോധ്യമായാത്.
വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിന്റെ പേരിനോടു സാമ്യമായ പേര് ജമാഅത്തെ ഇസ്‌ലാമി ആശയക്കാർ ട്രസ്റ്റിനു നൽകിയത് എന്തിന് ?, 1998ൽ പള്ളിപരിപാലനത്തിന് മുദ്രപത്രത്തിൽ കരാറുണ്ടാക്കിയത് എന്തിന് ? മഹല്ല്പള്ളി വിഴുങ്ങിയ ട്രസ്റ്റിന്റെ കഥ നാളെ....
The Jamaat-e-Islami Trust is facing allegations of misappropriating crores of rupees from Waqf land. The controversy highlights concerns over the management and use of Waqf properties, with questions raised about the Trust's financial dealings and accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."