HOME
DETAILS

'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal

  
Web Desk
June 26 2025 | 04:06 AM

No change in stance even at the age of one hundred

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ 99-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി സുപ്രഭാതം മാനേജിംങ് എഡിറ്റര്‍ ടി.പി ചെറൂപ്പ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം.

? 36500ല്‍ കൂടുതല്‍ ദിവസങ്ങള്‍, 1200 മാസങ്ങള്‍, ആറ്റിക്കുറുക്കിയാല്‍ ഒരു നൂറ്റാണ്ട്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആയുര്‍ പഞ്ചാംഗമാണിത്. നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന ഒരു മുസ്‌ലിം സംഘടന പൂര്‍ണനിറവോടെ ഇന്ത്യയില്‍ സമസ്തയെപ്പോലെ വേറെ ഒന്നില്ല. അങ്ങനെയൊരു സംഘടനയുടെ നൂറാം വര്‍ഷത്തില്‍, അതിന്റെ അധ്യക്ഷനായിരിക്കുമ്പോള്‍ ചിലത് പറയാനുണ്ടാകുമല്ലോ.

= സമസ്ത നൂറാം വര്‍ഷത്തിലെത്തുമ്പോള്‍ തികഞ്ഞ സംതൃപ്തിയും അഭിമാനവുമാണുള്ളത്. സര്‍വശക്തനായ അല്ലാഹുവിനു സ്തുതി. തിരിഞ്ഞുനോക്കുമ്പോള്‍ പൂര്‍വികരുടെ ഓര്‍മകളാല്‍ കണ്ണുകള്‍ നിറയുകയാണ്. ഭൗതികജീവിതത്തിന്റെ ആഡംബരങ്ങള്‍ ത്യജിച്ച് ആത്മവിശുദ്ധിയോടെ ജീവിച്ചവരാണ് സമസ്തക്കു നേതൃത്വം നല്‍കിയ പൂര്‍വസൂരികള്‍. അതില്‍ കണ്ണിയാവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അവരുടെ പ്രാര്‍ഥനയും ആത്മാര്‍ഥതയുമാണ് സമസ്തയെ ഇതുവരെ നയിച്ചതും നയിക്കുന്നതും.

? സമസ്തയുടെ 11ാം പ്രസിഡന്റാണല്ലോ തങ്ങള്‍. മുന്‍ഗാമികളില്‍ എത്രപേരെ നേരില്‍ കണ്ടിട്ടുണ്ട്.

= പ്രഥമ പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളും രണ്ടാമത്തെ പ്രസിഡന്റ് പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരും ഒഴിച്ച് എല്ലാവരെയും കണ്ടിട്ടുണ്ട്. മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരെ കണ്ടത് മദ്‌റസയില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്, അസ്ഹരി തങ്ങള്‍ തുടങ്ങി എല്ലാ പ്രസിഡന്റുമാരോടും അഭേദ്യമായ ബന്ധവും പ്രത്യേകമായ ആദരവും നിലനിര്‍ത്തിയിട്ടുണ്ട്. കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ (പട്ടിക്കാട്) ഭാഗമായതും ഭാഗ്യമായി കണക്കാക്കുന്നു.

? സമസ്തയുടെ പ്രസിഡന്റ് പദവിയിലിരിക്കെ മുന്‍പ്രസിഡന്റുമാരുടെ നിലപാടുകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ എപ്പോഴെങ്കിലും വ്യതിചലിക്കേണ്ടി വന്നതായി തോന്നിയിട്ടുണ്ടോ.

= ഒരിക്കലുമില്ല. സമസ്തയില്‍ അങ്ങനെ ഉണ്ടാവുകയുമില്ല. കാര്യം, ഒരു പ്രസിഡന്റ് മാത്രമായി എടുക്കുന്നതല്ല സമസ്തയിലെ തീരുമാനങ്ങള്‍. മുശാവറ ചേര്‍ന്നും ദീര്‍ഘമായി കൂടിയാലോചിച്ചും  മാത്രമേ തീരുമാനങ്ങളെടുക്കാറുള്ളൂ. പ്രസിഡന്റ് അതു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. മുന്‍കാല നേതാക്കളും അങ്ങനെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഒരു നയവ്യതിചലനത്തിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല.

? മുശാവറക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുള്ളതായി ഈയിടെ ചില വാര്‍ത്തകള്‍ കണ്ടു. നേരത്തെ ഇല്ലാത്തതാണല്ലോ ഇത്.

= സമസ്ത മജ്‌ലിസുല്‍ മുശാവറ ദീനുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ള മതപണ്ഡിതരുടെ സഭയാണ്. അതിന്റെ തീരുമാനങ്ങള്‍ അല്ലാഹുവോടുകൂടി മറുപടി പറയേണ്ടിവരുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ വിഷയങ്ങളിലും പലതലങ്ങളില്‍ അഭിപ്രായങ്ങള്‍ വരും. മുമ്പും പല അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ അഭിപ്രായവ്യത്യാസമായി ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു എന്നിരിക്കും. സമസ്തയുടെ നയവും നിലപാടും രീതികളും സംബന്ധിച്ച് വിവരമില്ലാത്തതുകൊണ്ട് അവര്‍ക്കു സംഭവിക്കുന്ന അബദ്ധങ്ങളാണത്. മാധ്യമങ്ങളുടെ വായ് പൊത്തിപ്പിടിക്കാനൊന്നും ആര്‍ക്കും ആവില്ലല്ലോ.

? വാഫി, വഫിയ്യ വിഷയം വന്നപ്പോഴും മുശാവറയില്‍ ഈ ഐകമത്യം പ്രകടമായിരുന്നോ.
= തീര്‍ച്ചയായും. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ്. അങ്ങനെയല്ലാതെ സമസ്തക്ക് മുമ്പോട്ടു പോകാനാവില്ല. ഞാന്‍ പറഞ്ഞില്ലേ, മുശാവറയില്‍ പല അഭിപ്രായങ്ങള്‍ വരും. എല്ലാം കേള്‍ക്കും. അതിന്മേല്‍ ചര്‍ച്ചകള്‍ നടക്കും. ഒടുവില്‍ ഒരു തീരുമാനമുണ്ടാവും. വിയോജിപ്പുള്ളവരും ആ തീരുമാനത്തെ അംഗീകരിക്കും. ഇതാണ് മുശാവറയുടെ പതിവുരീതി. വാഫി, വഫിയ്യ വിഷയത്തിലും നിലപാട് ഇതുതന്നെയായിരുന്നു. അതുകൊണ്ട് സമസ്തയെ സ്‌നേഹിക്കുന്ന എല്ലാവരും വാഫി, വഫിയ്യ വിഷയത്തിലും സമസ്തയുടെ പിന്നില്‍ ഉറച്ചുനില്‍ക്കേണ്ടതാണ്.


? സ്ത്രീകളോടുള്ള സമസ്തയുടെ നിലപാട് പൊതുസമൂഹത്തില്‍ വിമര്‍ശനാത്മകമാകുന്നത് ഈയിടെ അധികമായിട്ടുണ്ട്. പ്രാകൃത സമീപനമാണ് ഈ ആധുനിക യുഗത്തിലും സമസ്തക്ക് സ്ത്രീ സമൂഹത്തോടുള്ളത് എന്നാണു വിമര്‍ശനം.
=  സ്ത്രീകളുടെ വിഷയത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ട ഒന്നും സമസ്തയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഈ വിമര്‍ശനങ്ങള്‍ പുതിയതൊന്നുമല്ല. ഇസ്‌ലാമിന്റെ സ്ത്രീസംരക്ഷണ രീതിയാണ് സമസ്ത പഠിപ്പിക്കുന്നത്. സ്ത്രീയുടെ ന്യായമായ ആവശ്യങ്ങള്‍ വകവച്ചുകൊടുക്കുക മാത്രമല്ല, അതിനുവേണ്ടി പൊരുതണമെന്നുകൂടി ഇസ്‌ലാം നിര്‍ദേശിച്ചു. സമസ്തയുടെയും വഴി ഇതുതന്നെയാണ്. സ്ത്രീയുടെ ആരോഗ്യം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, അഭിമാനം, മാന്യത തുടങ്ങി എല്ലാ കാര്യങ്ങളും സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വം പുരുഷന്‍മാരെ ഏല്‍പ്പിച്ച മതമാണ് ഇസ്‌ലാം. നബി (സ)യുടെ എല്ലാ ഉപദേശങ്ങളിലും അധ്യാപനങ്ങളിലും സ്ത്രീകളെ സംരക്ഷിക്കപ്പെടാനും മാന്യതയ്ക്കു ഭംഗം വരുത്തുന്ന കാര്യങ്ങളില്‍നിന്ന് അവരെ മാറ്റിനിര്‍ത്താനും പ്രത്യേകം ഓര്‍മപ്പെടുത്താറുണ്ടായിരുന്നു. ഇതൊക്കെയാണ് ഇസ്‌ലാമിന്റെ നിലപാട്. ഇതിനനുസരിച്ച് മുന്നോട്ടുപോകുന്ന സമസ്തയെ വിമര്‍ശിക്കേണ്ട ആവശ്യമില്ലല്ലോ.


? അങ്ങയെക്കുറിച്ച് ചില മേഖലകളില്‍ ഒരു വിമര്‍ശനമുണ്ട്. സമസ്തയിലെ മുന്‍പ്രസിഡന്റുമാരെ അപേക്ഷിച്ച് കൂടുതല്‍ സമയങ്ങളിലും മീഡിയക്കാരെ കാണുന്നു എന്ന്.
= എന്റെ ജീവിതത്തിന്റെ 90 ശതമാനം സമയവും ദര്‍സ് നടത്തുന്നതിലാണ് ചെലവഴിക്കുന്നത്. യഥാര്‍ഥത്തില്‍ മീഡിയക്കാരെ ഒളിച്ചുനടക്കുന്ന ഒരാളാണ് ഞാന്‍. ആവശ്യത്തിനും അനാവശ്യത്തിനും വന്നുപൊതിയും അവര്‍. ചില അതിഥികള്‍ കാണാന്‍ വരുന്ന ദിവസങ്ങളില്‍ അതിഥിയിലൂടെയാവും അവര്‍ വന്നുകയറാന്‍ ശ്രമിക്കുന്നത്. മാധ്യമക്കാരുണ്ടെന്ന വിവരമറിഞ്ഞാല്‍, അവസാന നിമിഷത്തില്‍ സ്ഥലംമാറ്റിയാണ് ഞാന്‍ അതിഥികളെ സ്വീകരിച്ചിരുന്നത്. ആരെയും പേടിച്ചിട്ടൊന്നുമല്ല. ഇരിക്കുന്ന സ്ഥാനത്തോടുള്ള ഉത്തരവാദിത്വംകൊണ്ടുമാത്രം. എന്നാലും ചിലപ്പോള്‍ അതും ചോര്‍ത്തും. എന്നല്ലാതെ ഒരിക്കല്‍പോലും മീഡിയക്കാരെ വിളിക്കാറില്ല. ചാനലുകാര്‍ നിരന്തരമായി അഭിമുഖത്തിന് വിളിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ എപ്പോഴും മാധ്യമങ്ങളെ കാണുന്ന ആളാണോ, അല്ലേ എന്നത് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചാല്‍ മനസിലാകുമല്ലോ. ഞാന്‍ അവര്‍ക്ക് വഴങ്ങാതെയും പിടികൊടുക്കാതെയും ഒഴിഞ്ഞുമാറി നടക്കുന്നു. സമസ്തയുടെയും മുശാവറയുടെയുമൊക്കെ വാര്‍ത്തകള്‍ കൊടുക്കാനുള്ള സംവിധാനങ്ങള്‍ സമസ്ത ഓഫിസിലുണ്ട്.
അതേസമയം, സമസ്തയെ ചിലര്‍ താഴ്ത്തിക്കെട്ടാറുണ്ട്. അവരെ തിരുത്താതെ വയ്യ. ചിലതിനു മറുപടി പറഞ്ഞില്ലെങ്കില്‍ ആരോപണം അംഗീകരിക്കലാകും. അത്തരം ഘട്ടങ്ങളില്‍ മാധ്യമങ്ങളെ കാണേണ്ട നിര്‍ബന്ധാവസ്ഥയുണ്ടാകും. സംഘടന പ്രതിരോധത്തിലാകുമ്പോള്‍ വിശദീകരണം നല്‍കുന്നത് തെറ്റല്ല. അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ തിരുത്തപ്പെടാതെത്തന്നെ കിടക്കും. അതിനര്‍ഥം ഞാനൊരു മീഡിയ കമ്പക്കാരന്‍ ആണ് എന്നല്ല.

സമസ്തയുടെ മുന്‍പ്രസിഡന്റുമാരുടെ കാലത്ത് ഇത്രത്തോളം മാധ്യമങ്ങള്‍ ഇല്ലായിരുന്നു. എന്നിട്ടും ശൈഖുനാ ശംസുല്‍ ഉലമയെപ്പോലുള്ള പണ്ഡിതരെ ചിലര്‍ വേട്ടയാടി. മറുപടി പറയാന്‍ സമസ്തക്കൊപ്പം മാധ്യമങ്ങള്‍ കുറവായിരുന്നു അക്കാലത്ത്.

?ഈസാഹചര്യത്തിലാണോ സുപ്രഭാതം ആരംഭിച്ചത്.
= അങ്ങനെ പറഞ്ഞുകൂടാ. സ്വന്തമായി ഒരു പത്രം എന്നത് സമസ്തയുടെ സ്വപ്‌നമായിരുന്നു. 1929ല്‍ വല്ലപ്പുഴയിലെ ചെമ്മൻകുഴിയിൽ ചേര്‍ന്ന സമസ്ത സമ്മേളനത്തോടനുബന്ധിച്ച ചര്‍ച്ചയിലാണ് ഒരു മുഖപത്രം എന്ന ആശയം ഉയര്‍ന്നുവരുന്നത്. അത് അറബിമലയാളത്തിലെ 'അല്‍ ബയാനി'ല്‍ എത്തി. ഈ മാസിക വഴിക്കുവച്ച് നിന്നു. തുടര്‍ന്ന് 1950കളില്‍ പുനപ്രസിദ്ധീകരിച്ചെങ്കിലും 1959ല്‍ വീണ്ടും നിന്നു. 1954ല്‍ പരപ്പനങ്ങാടിയില്‍നിന്ന് വീണ്ടും തുടങ്ങി. മലയാളത്തില്‍ ദിനപത്രങ്ങള്‍ കുറഞ്ഞ കാലമായിരുന്നു. പിന്നെ ദിനപത്രങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. അപ്പോള്‍ വീണ്ടും ആലോചന ഗൗരവത്തിലായി. 2014ല്‍ മുന്‍നിര മലയാള പത്രമായിത്തന്നെ, എല്ലാവിധ ആധുനിക സംവിധാനങ്ങളോടെയും സുപ്രഭാതം പിറന്നു. ഇങ്ങനെ ഒരായുധം കൈയിലുള്ളതു കൊണ്ടാണ് പലരും വല്ലാതെ ആക്രമിക്കാന്‍ വരാത്തത്. അതുകൂടി ഇല്ലായിരുന്നുവെങ്കില്‍ കൊത്തിവലിക്കുമായിരുന്നു പലരും.

 ? സുപ്രഭാതത്തെക്കുറിച്ചുമുണ്ടല്ലോ വിമര്‍ശനം. വിശേഷിച്ച് അതില്‍ വരുന്ന രാഷ്ട്രീയപാര്‍ട്ടി പരസ്യങ്ങള്‍.
= പരസ്യങ്ങള്‍ ഇല്ലാതെ പത്രം നടത്തിക്കൊണ്ടു പോകാനാവില്ല. ഒരു പത്രം വിറ്റാല്‍ കമ്മിഷന്‍ കഴിച്ചുകിട്ടുന്നത് അഞ്ചു രൂപയാണ്. എന്നാല്‍ ഒരു സുപ്രഭാതത്തിന്റെ ഉല്‍പാദന ചെലവ് 20 രൂപയ്ക്കും മുകളിലാണ്. അതായത്, 20 രൂപയുടെ ഉല്‍പന്നം 5 രൂപക്കു വില്‍ക്കുന്നു. സുപ്രഭാതത്തിന്റെ ഓരോ വായനക്കാരനും ഞങ്ങള്‍ നിത്യവും 15 രൂപ അങ്ങോട്ടു കൊടുക്കുന്നതു പോലെയാണിത്. അപ്പോള്‍ നഷ്ടങ്ങള്‍ നികത്തുന്നത് പരസ്യംവക കിട്ടുന്ന വരുമാനംകൊണ്ടാണ്. മറ്റു പത്രങ്ങളെപ്പോലെ, കിട്ടുന്ന എല്ലാ പരസ്യങ്ങളും പ്രസിദ്ധീകരിക്കാന്‍ സുപ്രഭാതം അനുവദിക്കപ്പെട്ടിരുന്നുവെങ്കില്‍ അതുകൊണ്ടുമാത്രം സ്വയംപര്യാപ്തി നേടുമായിരുന്നു. പക്ഷേ, കൂടുതല്‍ വരുമാനം നല്‍കുന്ന പല പരസ്യങ്ങളും അശ്ലീലവും പലിശനിബദ്ധിതവും ലഹരി ചേര്‍ന്നതുമായിരിക്കും. അത് സമസ്തയുടെ നയങ്ങള്‍ക്കു വിരുദ്ധമാണ്. അത്തരം പരസ്യങ്ങള്‍ നഷ്ടം സഹിച്ചും ഒഴിവാക്കുകയാണു പതിവ്. എന്നാല്‍, രാഷ്ട്രീയപാര്‍ട്ടികളില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാം എന്നത് മുശാവറ തീരുമാനമാണ്. പക്ഷേ, പരസ്യം ആരുടേതാണെങ്കിലും അതിന്റെ ഉള്ളടക്കം നേരെത്ത അറിഞ്ഞിരിക്കണമെന്ന് നിബന്ധനയുണ്ട്. പരസ്യം നല്‍കുന്നവരുടെ ഭാഗത്തു സംഭവിച്ച വീഴ്ചകാരണം ഇതു പാലിക്കപ്പെടാതെ പോയപ്പോഴാണ് വിവാദങ്ങളുണ്ടായത്. ബോധപൂര്‍വം വരുത്തിവച്ച ഒന്നല്ലായിരുന്നു അത്.

? കേരളീയ മുസ്‌ലിം സമൂഹത്തിലേക്ക് നവീന ചിന്താധാരകളുടെ ഒളിച്ചുകടത്തല്‍ ആരംഭിച്ചപ്പോഴാണല്ലോ 1925കളില്‍ സമസ്തയുടെ പൂര്‍വരൂപമായ കേരള ജംഇയ്യതുല്‍ ഉലമയും പിന്നീട് സമസ്തയും ഉണ്ടാകുന്നത്. മുജാഹിദുകള്‍, ജമാഅത്തുകാര്‍ തുടങ്ങിയവരുടെ പൂര്‍വ പ്രവര്‍ത്തനങ്ങളാണ് സമസ്തക്ക് ഇതിനു നിമിത്തമായത്. എന്നാല്‍, മുസ്‌ലിംകള്‍ മൊത്തം വേട്ടയാടപ്പെടുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരക്കാരോടുള്ള  വിയോജിപ്പുകളില്‍ അയവു വന്നിട്ടുണ്ടോ.
= നദ്്വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളോടുള്ള ആദര്‍ശ സമീപനങ്ങളില്‍ സമസ്ത ഒരിഞ്ചു പിറകോട്ടുപോയിട്ടില്ല. അവര്‍ നിലപാടു മാറ്റിയാല്‍ മാത്രമേ അതില്‍ പുനര്‍ചിന്തയുടെ പ്രശ്‌നം ഉദിക്കുന്നുള്ളൂ. അതേസമയം, ഇന്ത്യയിലെ മുസ്‌ലിംകളാദി പിന്നോക്ക സമൂഹങ്ങളോട്, ഏതു സര്‍ക്കാരും സ്വീകരിക്കുന്ന വിപരീത നിലപാടുകള്‍ക്കെതിരേ കൈകോര്‍ക്കുന്നതിന് സമസ്ത ഒരുകാലത്തും എതിരല്ല. ഏക സിവില്‍കോഡ്, വഖ്ഫ്, പൗരത്വ നിയമ പോരാട്ടം... ഇതിലെല്ലാം ഞങ്ങള്‍ എല്ലാവരുമായി സഹകരിച്ചിട്ടുണ്ട്. വേദികള്‍ പങ്കുവച്ചിട്ടുണ്ട്. പലതിലും മുന്‍കൈ എടുത്തിട്ടുമുണ്ട്. ഇനിയും അതെ. ഭൗതികലോകത്തെ ഇടപാടുകളും വിശ്വാസ കര്‍മ ആചാര പ്രമാണ മണ്ഡലങ്ങളിലെ ഭിന്നതകളും രണ്ടും രണ്ടാണെന്നു മാത്രമേ ഉള്ളൂ. നൂറാം വാര്‍ഷികത്തിലും ഈ പ്രമേയത്തില്‍നിന്ന് പിറകോട്ടുപോകാന്‍ സുന്നി സമൂഹത്തിനു സാധിക്കില്ല.

? മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോട്, ഒരു അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു; ലീഗും സമസ്തയും തമ്മില്‍ എന്താണ് പ്രശ്‌നം? 'ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല എന്നതാണ് പ്രശ്‌നം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ചോദ്യം അങ്ങയോടു ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം.
= സാദിഖലി തങ്ങള്‍ പറഞ്ഞതു നേരാണ്. പക്ഷേ, സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ തെറ്റിക്കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട്. രണ്ടും പിളര്‍ന്നുകാണാനാണ് ചിലര്‍ക്കു മോഹം. ചിലര്‍ക്ക് സമസ്തയെ പിളര്‍ത്താനും. എന്റെ ഭാഗത്തുനിന്ന് അതിനു യാതൊരുവിധ അനുകൂല നിലപാടും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ലീഗിനെക്കുറിച്ച് ഞാനെവിടെയും ഒരുവരി മോശമായ പ്രസ്താവന നടത്തിയിട്ടില്ല. 
സമസ്തയെയും മുസ്‌ലിം ലീഗിനെയും തെറ്റിക്കാന്‍ നടക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നെങ്കിലും കുറച്ചുകൂടി മാന്യമായ സമീപനമായിരുന്നു അവര്‍ക്ക്. ഇപ്പോള്‍ അങ്ങനെയല്ല. ഈ വിഷയത്തിന്റെ പേരില്‍ അവര്‍ എന്നെയും വ്യക്തിപരമായി ആക്ഷേപിക്കുന്നു. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയം അറിയാത്തതുകൊണ്ടുമല്ല. ഞാന്‍ പഠിച്ചതും വളര്‍ന്നതും പ്രവര്‍ത്തിച്ചതുമൊക്കെ സമസ്തയുടെ മേഖലയിലാണ്. സമസ്ത ആക്രമിക്കപ്പെടുമ്പോള്‍ എനിക്ക് നോവും. പ്രതിരോധം എന്റെ ബാധ്യതയായിത്തീരും. ഇങ്ങനെ നോവിക്കുന്നവരെ നിലക്കുനിര്‍ത്തിക്കൊണ്ടുള്ള ഒരു സംരക്ഷണം എനിക്കും കിട്ടേണ്ടതുണ്ടല്ലോ. ഇങ്ങനെ ദ്രോഹിക്കുന്നവര്‍ അത് ആവര്‍ത്തിക്കരുത് എന്നാണ് എന്റെ അഭ്യര്‍ഥന.

തെറ്റിക്കുന്നവരെ തിരിച്ചറിയലാണ് ആദ്യത്തെ ബാധ്യത. മുസ്‌ലിം ലീഗും സമസ്തയും ആയവരെയും ലീഗ് വിരുദ്ധരാക്കുന്ന പ്രവണതയുമുണ്ട്. യഥാര്‍ഥത്തില്‍ സമസ്തയോ ലീഗോ അല്ല ഇതിനുത്തരവാദി. പരുക്കോ, രണ്ടു കൂട്ടര്‍ക്കുമാണ്. ലീഗില്‍ സമസ്തക്കാരും അല്ലാത്തവരും ഉണ്ടാകുന്നതുപോലെ സമസ്തയിലും ലീഗുകാരും അല്ലാത്തവരുമുണ്ടാകും എന്നു മനസിലാക്കി ഇരുസംഘടനകളും പരസ്പരം ബഹുമാനവും സ്‌നേഹവും കാത്തുസൂക്ഷിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഓരോ സംഘടനയുടെ ഭാഗത്തുനിന്നും മറ്റു സംഘടനക്ക് നോവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്ന് ഉറപ്പുവരുത്തുകയും മുമ്പുണ്ടായതു പോലുള്ള ഐക്യം കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കുകയും വേണം. സമസ്തയില്‍നിന്നുള്ള ചിലരെ ഉപയോഗപ്പെടുത്തി സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. 


? ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സമൂഹം എന്ന നിലക്ക് മുസ്‌ലിംകള്‍ ഇത്രയേറെ അവഗണിക്കപ്പെട്ട, പീഡിപ്പിക്കപ്പെടുന്ന ഒരു കാലമുണ്ടായിട്ടില്ല. ഇന്ത്യന്‍ മുസ്‌ലിം അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. അനങ്ങിയാല്‍ വര്‍ഗീയ ചാപ്പകുത്താണ്. ഇന്ത്യയിലെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനിന്ന് വര്‍ഗീയതക്കെതിരേ പോരാടേണ്ട സമയം. നൂറാം വാര്‍ഷികത്തില്‍ സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കുന്ന പദ്ധതികള്‍ വല്ലതുമുണ്ടോ.

= വര്‍ഗീയത ഇസ്‌ലാം ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത ചീത്ത പ്രവണതയാണ്. ഇന്ത്യയുടെ തീരാശാപങ്ങളില്‍ ഒന്നായി അതു മാറിക്കഴിഞ്ഞു. എല്ലാ മതസ്ഥര്‍ക്കും തുല്യാവകാശം ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേതാണ്. നമുക്കു പേടിക്കാനില്ല. പക്ഷേ, ആ ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്നു. വര്‍ഗീയതക്കെതിരേ എല്ലാ സമുദായങ്ങളും യോജിച്ചുകൊണ്ടുള്ള നീക്കമാണ് നടത്തേണ്ടത്. ഓരോ സമുദായങ്ങളും തീരുമാനിക്കണം, തങ്ങളിലെ തീവ്രഗ്രൂപ്പുകളെ പിന്തുണക്കുകയില്ലെന്ന്. എല്ലാ സമുദായങ്ങളുമായി സൗഹൃദത്തില്‍ കഴിയുക സമസ്തയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. മറ്റു സമുദായങ്ങള്‍ സമസ്തയോട് പുലര്‍ത്തുന്ന സമീപനവും അങ്ങനെത്തന്നെയാണ്.

1961ല്‍ സമസ്തയുടെ 21ാം സമ്മേളനം മലപ്പുറം ജില്ലയിലെ കക്കാട് എന്ന സ്ഥലത്തായിരുന്നു. അവിടെ പുരാതന ക്ഷേത്രസമുച്ചയമടങ്ങുന്ന ഏഴ് ഏക്കര്‍ ഭൂമി സമ്മേളനത്തിനു വിട്ടുകൊടുത്തത് അപ്പു നായര്‍, കുട്ടി രാമന്‍ നായര്‍ തുടങ്ങിയ ഹിന്ദുസമുദായ നേതാക്കളായിരുന്നു. അമ്പലപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സ്റ്റേജ്. ആ സ്റ്റേജില്‍നിന്ന് മുഴങ്ങിയതത്രയും എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സമസ്തയും  ഹൈന്ദവ സമുദായവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ഇന്ത്യന്‍ മോഡലാണ് നമുക്കാവശ്യം. നിശ്ചയമായും സമസ്തയും കാത്തിരിക്കുന്നത് അത്തരം ഒരിന്ത്യക്കു വേണ്ടിയാണ്. നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും വേണമെന്ന് അഭ്യര്‍ഥിക്കുന്നു.                             



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല

Kerala
  •  an hour ago
No Image

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്

Weather
  •  2 hours ago
No Image

'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്

International
  •  3 hours ago
No Image

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്

International
  •  3 hours ago
No Image

തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം

Kerala
  •  3 hours ago
No Image

'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍

qatar
  •  4 hours ago
No Image

യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  4 hours ago
No Image

കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു,  മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

Kerala
  •  5 hours ago
No Image

ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്

uae
  •  5 hours ago
No Image

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്

Kerala
  •  5 hours ago