അവൻ ഇന്ത്യൻ ടീമിനെ ഉയരങ്ങളിൽ എത്തിക്കും: കെ.എൽ രാഹുൽ
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ തന്നെ മിന്നുന്ന പ്രകടനമാണ് ശുഭ്മൻ ഗിൽ കാഴ്ചവെച്ചത്. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഗിൽ തന്റെ അരങ്ങേറ്റ പരമ്പര അവിസ്മരണീയമാക്കിയത്. ഈ പരമ്പരയിൽ 754 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ അടിച്ചെടുത്തത്. ഒരു ഡബിൾ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും നേടിയാണ് ഗിൽ നേടിയത്. പരമ്പരയിലെ പ്ലയെർ ഓഫ് ദി സീരിസായും തെരഞ്ഞെടുക്കപ്പെട്ടത് ഗിൽ തന്നെയാണ്. പരമ്പരയിലെ ഗില്ലിന്റെ പ്രകടനത്തെ സഹതാരം കെഎൽ രാഹുൽ പ്രശംസിച്ചു.
''ശുഭ്മൻ ഗിൽ അസാധാരണനാണ്. അദ്ദേഹം ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്. ഗിൽ ഞങ്ങൾക്കൊപ്പം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ടെക്നിക്കലി അദ്ദേഹം വളരെ മികച്ചവനാണ്. അദ്ദേഹം കളിക്കളത്തിൽ വരുത്തിയ മാറ്റങ്ങൾ എല്ലായ്പ്പോഴും ഞങ്ങൾക്ക് വിക്കറ്റുകൾ നേടി തന്നു. അദ്ദേഹം ഇനിയും കൂടുതൽ വളരും. അദ്ദേഹം ഒരു മികച്ച നേതാവായി തുടരും. ഈ ഇന്ത്യൻ ടെസ്റ്റ് ടീമിനെ മികച്ച ഉയരങ്ങളിലേക്ക് കൊണ്ടുപോവനായി ഗിൽ ഇവിടെ തന്നെയുണ്ട്'' കെഎൽ രാഹുൽ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ 336 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമായിരുന്നു ഇത്. ഇതിനു മുമ്പ് ഈ വേദിയിൽ ഇതുവരെ എട്ട് മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതിൽ ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയും ചെയ്തു. എന്നാൽ രണ്ടാം ടെസ്റ്റ് വിജയത്തോടെ മറ്റൊരു ക്യാപ്റ്റനും നേടാനാവാത്ത ചരിത്ര നേട്ടവും ഗിൽ ഈ വിജയത്തോടെ സ്വന്തമാക്കിയിരുന്നു.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടിയതോടെ നീണ്ട 35 വർഷത്തെ ചരിത്രവും ഗിൽ തിരുത്തിയെഴുതിയിരുന്നു. 35 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു.
Teammate KL Rahul praised Shubman Gill for his brilliant performance as captain in the Test series against England
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."