താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക
കല്പറ്റ: മണ്ണിടിച്ചലുകളും മരംവീഴ്ചകളും കാരണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവന്ന താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വാഹനതിരക്ക് നിത്യ സംഭവമായി മാറി. ബദൽപാതകളില്ലാത്തതിനാൽ ഗതാഗതം തടസ്സപ്പെട്ടാൽ യാത്രക്കാർ ചുരംറോഡിൽ തന്നെ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടിവരുന്ന സ്ഥിതിയാണ്. വാഹനം പാതിവഴിയിൽ തിരിക്കാനോ യു-ടേൺ എടുക്കാനു പോലും സാധ്യമല്ലാത്ത സാഹചര്യത്തിൽ അത്യാവശ്യ യാത്രക്കാർ കുറച്ച് സമയം മുൻകൂട്ടി ഇറങ്ങുകയും വെള്ളവും ലഘുഭക്ഷണവും കരുതുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അടിവാരം മുതൽ ലക്കിടി വരെയുള്ള 10 കിലോമീറ്റർ പിന്നിടാൻ ഇന്ന് വാഹനങ്ങൾക്ക് വേണ്ടി വന്നത് മണിക്കൂറുകളോളമാണ്. തുടർച്ചയായ അവധിദിനങ്ങളും മൈസുരു ദസറാഘോഷത്തിനായി യാത്ര ചെയ്യുന്നവരും കൂടി വന്നതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉണ്ടാകുന്നത്.
വയനാട്ടിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സന്ദർശകപ്രവാഹം വരുംദിവസങ്ങളിൽ കൂടുതലാകുമെന്നാണ് പ്രതീക്ഷ. ചരക്ക് ലോറികൾ വയനാട്ടിലേക്ക് കയറുന്ന ഭാഗത്താണ് തിരക്ക് കൂടുതലും. യാത്രക്കാർ കൃത്യമായ ഗതാഗതനിയമങ്ങൾ പാലിക്കണമെന്ന് പൊലിസ് അഭ്യർഥിച്ചു. വയനാട്ടിൽ നിന്ന് ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി പോകുന്നവർ നേരത്തെ ഇറങ്ങണമെന്നും വെള്ളവും ഭക്ഷണവും കൈയിൽ കരുതണെന്നും ചുരം സംരക്ഷണസമിതിയും പൊലിസും നിർദേശിച്ചു. ഞായറാഴ്ച വരെ തിരക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്.
Thamarassery Ghat in Wayanad is facing severe traffic congestion due to ongoing holidays and the absence of alternate routes. Landslides and fallen trees have imposed restrictions, trapping vehicles for hours on the 10-km stretch. Authorities urge essential travelers to depart early, carry water and snacks, with jams expected to worsen until Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."