ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ: യുപിഐ വഴി ടോൾ ഫീസ് അടയ്ക്കുമ്പോൾ 25% മാത്രം അധികം; പണമാണെങ്കിൽ ഇരട്ടി തുക നൽകണം; പുതിയ ഭേദഗതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമഭേദഗതി വരുത്തി. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി പണമടയ്ക്കുന്നുവെങ്കിൽ സാധാരണ ടോൾ നിരക്കിന്റെ 25 ശതമാനം അധികം മാത്രമേ ഈടാക്കൂ. പണമായി അടയ്ക്കുന്നുവെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി വരെ ഫീസ് നൽകേണ്ടി വരും. പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
2008-ലെ ദേശീയപാത ഫീസ് (നിരക്ക് നിശ്ചയവും ശേഖരണവും) നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. സാധുതയുള്ള ഫാസ്റ്റാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പണമായി ഫീസ് അടയ്ക്കുന്നപക്ഷം ബാധകമായ ഉപയോക്തൃഫീസിന്റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാൽ യുപിഐ വഴി അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹനവിഭാഗത്തിനുള്ള സാധാരണ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കൂ. ഉദാഹരണത്തിന്, ഒരു വാഹനത്തിന് ഫാസ്റ്റാഗ് വഴി 100 രൂപ ഫീസ് നൽകേണ്ടതുണ്ടെങ്കിൽ, പണമായി അടയ്ക്കുന്നപക്ഷം 200 രൂപയും യുപിഐ വഴി അടയ്ക്കുന്നപക്ഷം 125 രൂപയുമായിരിക്കും ഈടാക്കുന്നത്.
ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പണമിടപാടുകൾ കുറയ്ക്കാനുമാണ് ഈ നടപടി. ഫീസ് ശേഖരിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുക, ദേശീയപാതകളിലൂടെയുള്ള യാത്രാസുഗമമാക്കുക എന്നിവയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
Starting November 15, vehicles without FASTag will pay 25% extra toll fee if using UPI, but double the standard rate if paying in cash, as per the new amendment by the Ministry of Road Transport and Highways. This aims to boost transparency, promote UPI transactions, and streamline toll collection on national highways.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."