പിടിച്ചു തള്ളി, വലിച്ചിഴച്ചു, ഇസ്‌റാഈല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചു; ഭക്ഷണവും മറ്റും നിഷേധിച്ചു, ടോയ്‌ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു' ഗ്രെറ്റ ഉള്‍പെടെ ഫ്‌ലോട്ടില്ല പോരാളികള്‍ കസ്റ്റഡിയില്‍ നേരിട്ടത് കൊടിയ പീഡനം
തെല്‍ അവീവ്: ഗസ്സയിലേക്ക് മനുഷ്യ സഹായവുമായി എത്തിയതിന് ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ എടുത്ത ഫ്രീഡം ഫ്ളോട്ടില്ല കപ്പല്‍ പടയിലെ ആക്ടിവിസ്റ്റുകള്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിപ്പോര്‍ട്ട്. ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പെടെയുള്ളവര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ ആക്ടിവിസ്റ്റുകള്‍ വിവരിക്കുന്നു. ഗ്രെറ്റക്കെതിരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് തുര്‍ക്കിഷ് മാധ്യമ പ്രവര്‍ത്തക എര്‍സിന്‍ സെലിക് ആണ് വിവരിച്ചത്. അവരെ നിലത്തൂടെ വലിച്ചിഴച്ചാതായും ഇസ്‌റാഈലി പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചതായും എര്‍സിന്‍ ചൂണ്ടിക്കാട്ടുന്നു.
മലേഷ്യന്‍ ആക്ടിവിസ്റ്റ് ഹസ്വാനി ഹെല്‍മിയും അമേരിക്കന്‍ ആക്ടിവിസ്റ്റ് വിന്‍ഡ്ഫീല്‍ഡ് ബീവറും ഗ്രെറ്റക്കെതിരായ അതിക്രമം ഉണ്ടായതായി ആവര്‍ത്തിച്ചു.
തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍-ഗ്വിര്‍ പ്രവേശിച്ചപ്പോള്‍ തന്‍ബെര്‍ഗിനെ ഒരു മുറിയിലേക്ക് തള്ളിവിട്ടത് എങ്ങനെയെന്ന് അവര്‍ ഓര്‍മ്മിച്ചു. തന്‍ബര്‍ഗിനോട് 'ഭീകരമായി പെരുമാറി' എന്നും 'ഒരു പ്രൊപഗാണ്ടയായി ഉപയോഗിച്ചു' ബീവര്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന ധീര വനിതയ്ക്ക് 22 വയസ്സ് മാത്രമേ ഉള്ളൂ. അവരെ അപമാനിക്കുകയും ഇസ്‌റാഈലി പതാകയില്‍ പൊതിഞ്ഞ് ഒരു ട്രോഫി പോലെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു- ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ലോറന്‍സോ അഗോസ്റ്റിനോ പറഞ്ഞു.
'അതൊരു ദുരന്തമായിരുന്നു. അവര്‍ ഞങ്ങളോട് മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്,' തടവുകാര്‍ക്ക് ഭക്ഷണവും ശുദ്ധജലവും മരുന്നും നിഷേധിച്ചു എന്ന് മലേഷ്യന്‍ ആക്ടിവിസ്റ്റ് ഹസ്വാനി ഹെല്‍മി പറഞ്ഞു.
''അവര്‍ ഞങ്ങളെ നായ്ക്കളെപ്പോലെയാണ് പരിഗണിച്ചത്. മൂന്ന് ദിവസത്തേക്ക് അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം തന്നില്ല. അവര്‍ ഞങ്ങള്‍ക്ക് വെള്ളം തന്നില്ല; ഞങ്ങള്‍ക്ക് ടോയ്ലറ്റില്‍ നിന്ന് കുടിക്കേണ്ടി വന്നു... ഭയങ്കര ചൂടുള്ള ദിവസമായിരുന്നു അത്, ഞങ്ങളെല്ലാം വേവുകയായിരുന്നു.'' ആ അഗ്‌നിപരീക്ഷ ''ഗാസയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍'' സഹായിച്ചു- തുര്‍ക്കി ടിവി അവതാരക ഇക്ബാല്‍ ഗുര്‍പിനാര്‍ പറഞ്ഞു.
തുര്‍ക്കിയിലെ ആക്ടിവിസ്റ്റ് ഐസിന്‍ കണ്ടോഗ്ലു, രക്തം പുരണ്ട ജയില്‍ ചുവരുകളും മുന്‍ തടവുകാര്‍ എഴുതിയ സന്ദേശങ്ങളും എടുത്തു പറഞ്ഞു. 'അമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ പേരുകള്‍ ചുമരുകളില്‍ എഴുതുന്നത് ഞങ്ങള്‍ കണ്ടു. ഫലസ്തീനികള്‍ അനുഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം ഞങ്ങള്‍ അനുഭവിച്ചു,' അവര്‍ പറഞ്ഞു.
ഫ്‌ളോട്ടില്ലയില്‍ നിന്ന് കസ്റ്റഡില്‍ എടുത്ത 137 ആക്ടിവിസ്റ്റുകളെ തുര്‍ക്കിയിലെത്തിച്ചിട്ടുണ്ട്. ഇവരെ ഇസ്‌റാഈല്‍ കയറ്റി അയക്കുകയായിരുന്നുയ ഇവര്‍ ഇവിടെനിന്ന് സ്വന്തം നാട്ടിലേക്ക് പോകും. തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് 137 ആക്ടിവിസ്റ്റുകള്‍ തുര്‍ക്കിയിലെത്തിയ കാര്യം സ്ഥിരീകരിച്ചത്.ഇവരില്‍ 36 പേര്‍ തുര്‍ക്കി പൗരന്മാരാണ്. യു.എസ്, യു.എ.ഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറിഷ്യാന, സ്വിറ്റ്സര്‍ലന്റ്, തുനീഷ്യ, ജോര്‍ദാന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. 26 ഇറ്റാലിയന്‍ ആക്ടിവിസിറ്റുകളും സംഘത്തിലുണ്ടെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി പറഞ്ഞു.
15 ഇറ്റാലിയന്‍ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും ഇസ്റാഈലിന്റെ കസ്റ്റഡിയിലുണ്ട്. 450ലേറെ ആക്ടിവിസ്റ്റുകളെയാണ് ഇസ്റാഈല്‍ ഫ്ളോട്ടില്ല കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.ഇസ്റാഈല്‍ ആദ്യം കയറ്റി അയച്ചത് നാല് ഇറ്റാലിയന്‍ എം.പിമാരെയാണ്. ഇവര്‍ വെള്ളിയാഴ്ച റോമിലെത്തിയിരുന്നു.
നിയമപരമായാണ് ഗസ്സയിലേക്ക് ബോട്ടില്‍ പോയതെന്നും എന്നാല്‍, തങ്ങളെ ക്രൂരമായി ഇസ്റാഈല്‍ സൈന്യം തടഞ്ഞ് ബന്ദികളാക്കിയെന്നും സംഘത്തിലുണ്ടായിരുന്ന ഇറ്റാലിയന്‍ എം.പിമാരായ ബെനേഡെട്ട സ്‌കുഡേരിയും അര്‍ടുറോ സ്‌കോട്ടോയും പറഞ്ഞു. ആക്ടിവിസ്റ്റുകളെ തിരികെ അയച്ചതുമായി ബന്ധപ്പെട്ട് ഇസ്റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗസ്സയിലെ ഇസ്റാഈല്‍ വംശഹത്യ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്ന 20 ഇന പദ്ധതി ഭാഗികമായി അംഗീകരിച്ചതായി കഴിഞ്ഞ ദിവസമാണ് ഹമാസ് പ്രഖ്യാപിച്ചത്. ഇസ്‌റാഈലി ബന്ധികളെ മോചിപ്പിക്കുക, ഭരണം കൈമാറുക തുടങ്ങിയ കാര്യങ്ങള്‍ അംഗീകരിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കിയത്. എന്നാല്‍ മറ്റു ചില വ്യവസ്ഥകളിലും ചര്‍ച്ചകള്‍ വേണമെന്നു ഹമാസ് ആവശ്യപ്പെട്ടു. ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്‌നൊക്രാറ്റുകളടങ്ങിയ ഫലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഹമാസിനെ നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിര്‍ദ്ദേശത്തെ കുറിച്ച് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹമാസിനെ നിരായുധീകരിക്കുക, ആയുധം വച്ച് കീഴടങ്ങിയാല്‍ പൊതുമാപ്പ് നല്‍കുക, ഭാവി ഗസ്സ സര്‍ക്കാരില്‍ ഹമാസിന് പങ്കാളിത്തമുണ്ടാകില്ല, ഗസ്സയില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുക, ഗസ്സയുടെ പ്രദേശങ്ങള്‍ ഇസ്റാഈല്‍ കൂട്ടിച്ചേര്‍ക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യാതിരിക്കുക, കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും (ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഉള്‍പ്പെടെ) വിട്ടു നല്‍കുക, പകരം ഇസ്റാഈല്‍ ജയിലുകളിലുള്ള 250 ഫലസ്തീനികളെ വിട്ടയക്കും തുടങ്ങിയവയാണ് ട്രംപിന്റെ 20 ഇന സമാധാന ഉടമ്പടിയിലെ നിര്‍ദേശങ്ങള്‍.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നറും കൈറോയിലേക്ക് പുറപ്പെടുന്നുണ്ട്. പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഗസ്സ സിറ്റിയില്‍ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇസ്‌റാഈല്‍ സേനക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ആക്രമണം നിര്‍ത്താന്‍ വെള്ളിയാഴ്ച രാത്രി ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രമം ശക്തമായി തുടരുകയാണ്. 24 മണിക്കൂരിനിടെ ഗസ്സ സിറ്റിയില്‍ മാത്രം 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Flotilla activists, including Greta, allege brutal treatment while in Israeli custody — forced to kiss the Israeli flag, denied food and water, and made to drink toilet water. Human rights groups demand accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."