ലഖിംപുർ ഖേരി കൊലക്കേസ്; ദീപാവലി ആഘോഷിക്കാൻ മുൻ കേന്ദ്രമന്ത്രിയുടെ മകന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ദീപാവലി ആഘോഷിക്കുന്നതിനും സ്വന്തം നാട്ടിലേക്ക് പോകുന്നതിനുമായാണ് ആശിഷിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ലഖിംപൂരിൽ 2021-ൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആശിഷ് മിശ്ര. ആഘോഷത്തിൽ രാഷ്ട്രീയപ്രവർത്തകരോ പൊതുജനങ്ങളോ ഉണ്ടാവാൻ പാടില്ല എന്നതടക്കമുള്ള മുൻ വ്യവസ്ഥകൾ തുടരുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജയമല്യ ബാഗ്ചി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസിലെ സാക്ഷിയെ ആശിഷ് മിശ്ര സ്വാധീനിക്കുന്നുവെന്ന് ആരോപിച്ച് മിശ്രയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദം കേൾക്കുന്നതിനിടെ ബെഞ്ചിനെ അറിയിച്ചു.
സാക്ഷിയായ ബൽജീന്ദർ സിങ്ങിന് ഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയിൽ നടപടിയെടുക്കാത്തതിന് ഉത്തർപ്രദേശ് പൊലിസിൻ്റെ വിശദീകരണത്തിൽ ഓഗസ്റ്റ് 7-ന് സുപ്രിം കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
സാക്ഷി പൊലിസിനെ സമീപിക്കാൻ മടിക്കുന്നുണ്ടെങ്കിൽ ഒരു മുതിർന്ന പൊലിസ് ഉദ്യോഗസ്ഥന് സാക്ഷിയുടെ അടുത്തേക്ക് പോയി മൊഴി രേഖപ്പെടുത്താമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചിരുന്നു. സാക്ഷിയായ ബൽജീന്ദർ സിങ്ങിൻ്റെ പരാതിയുടെ സ്ഥിതി പരിശോധിച്ച ശേഷം സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി പോലീസ് സൂപ്രണ്ടിനോട് നിർദ്ദേശിച്ചു.
2023 ജനുവരി 25-ന്, സുപ്രിം കോടതി ആശിഷ് മിശ്രയ്ക്ക് എട്ട് ആഴ്‌ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് മിശ്രയ്ക്ക് അന്ന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്.
ലഖിംപൂർ ഖേരി സന്ദർശിക്കുമ്പോൾ കുടുംബത്തോടൊപ്പം സ്വകാര്യ സമയം മാത്രമേ ചെലവഴിക്കുകയുള്ളൂവെന്നും മറ്റ് പൊതുയോഗങ്ങളിൽ പങ്കെടുക്കില്ലെന്നും ആശിഷ് മിശ്ര വ്യക്തമാക്കിയിരുന്നു.
2021 ഒക്ടോബറിൽ ലഖിംപൂർ ഖേരി ജില്ലയിലെ ടികനിയ പ്രദേശത്ത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ നടന്ന കർഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്ര ജീപ്പ് ഓടിച്ചു കയറ്റിയിരുന്നു. നാല് കർഷകർ ഉൾപ്പെടെ എട്ടുപേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
supreme court permits union minister's son ashish mishra to travel to lakhimpur kheri for diwali celebrations under strict conditions in ongoing 2021 violence case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."