ഷാര്‍ജയിലെ താമസക്കാരെല്ലാം സെന്‍സസില്‍ പങ്കെടുക്കണം; രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത
ഷാർജ: ഷാർജയിലെ എല്ലാ നിവാസികളോടും ഈ മാസം 15 മുതൽ ഡിസംബർ 31 വരെ നടക്കുന്ന ഷാർജ സെൻസസിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്ത് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ റേഡിയോ ആൻഡ് ടെലിവിഷന്റെ ഡയറക്ട് ലൈൻ പ്രോഗ്രാമിൽ സംസാരിക്കവെയായിരുന്നു ഭരണാധികാരി സെൻസസിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തത്. എമിറേറ്റിന്റെ ഭാവി വികസന പദ്ധതികൾക്കും താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും കൃത്യമായ ഡാറ്റ ശേഖരിക്കുകയാണ് സെൻസസിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
“സെൻസസ് വഴി ഡാറ്റ സമർപ്പിക്കുന്ന ഓരോ വ്യക്തിയും എന്നോട് നേരിട്ട് ആശയവിനിമയം നടത്തുന്നത് പോലെയാണ്. ശേഖരിക്കുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും,” യുഎഇ സുപ്രീം കൗൺസിൽ അംഗം കൂടിയായ ഷെയ്ഖ് സുൽത്താൻ പറഞ്ഞു. താമസക്കാരുടെ ജീവിതസാഹചര്യങ്ങൾ, വീടുകളുടെ തരം, സാമ്പത്തിക സ്ഥിതി തുടങ്ങിയ വിശദാംശങ്ങൾ മനസ്സിലാക്കാൻ ഈ പ്രക്രിയ തന്നെ സഹായിക്കുമെന്നും അതുവഴി അർത്ഥവത്തായ പിന്തുണ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻസസ് ഡാറ്റ പ്രസിദ്ധീകരിക്കാനുള്ളതല്ലെന്നും വ്യക്തികളുടെ വിവരങ്ങൾ പൂർണ രഹസ്യാത്മകമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
“ആരുടെയും വിവരങ്ങൾ പുറത്തുവിടില്ല. പ്രത്യേക ആവശ്യങ്ങൾക്കായി സാമൂഹിക സേവന വകുപ്പിനോട് അവലോകനം നടത്താൻ ഞാൻ നിർദേശിക്കാത്തിടത്തോളം, ഈ ഡാറ്റ ആരും കാണില്ല,” അദ്ദേഹം വ്യക്തമാക്കി.
മുൻ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളുടെ വരുമാനം 17,500 ദിർഹമായി കുറയ്ക്കാനും പുതിയ പാർപ്പിട മേഖലകൾ വികസിപ്പിക്കാനും പൊതുസൗകര്യങ്ങൾ വിപുലീകരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഷാർജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഷെയ്ഖ് സുൽത്താൻ ചൂണ്ടിക്കാട്ടി. സെൻസസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാനും വിവരങ്ങൾ നൽകുന്നതിൽ കാലതാമസം ഒഴിവാക്കാനും അദ്ദേഹം താമസക്കാരോട് അഭ്യർത്ഥിച്ചു. രജിസ്റ്റർ ചെയ്യാത്തവർക്ക് ഭാവിയിൽ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുടുംബങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകണമെന്നും വിവേകത്തോടെ പണം ചെലവഴിക്കണമെന്നും അനാവശ്യ കടങ്ങൾ ഒഴിവാക്കണമെന്നും ഷെയ്ഖ് സുൽത്താൻ മുന്നറിയിപ്പ് നൽകി.
“ആഡംബരവസ്തുക്കൾ വാങ്ങാൻ കടം വാങ്ങുന്നത് ഒഴിവാക്കണം. ശമ്പളത്തിന്റെ ബാക്കി കൈവശം വയ്ക്കണം. ഓരോ രക്ഷിതാവും തന്റെ കുട്ടികളുടെയും അവരുടെ ഭാവിയുടെയും താൽപ്പര്യങ്ങൾ പരിഗണിക്കണം. ഈ സെൻസസ് ജനങ്ങൾക്ക് ഗുണകരമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,” അദ്ദേഹം പറഞ്ഞു.
2022ലെ സെൻസസിലെ വിവരങ്ങൾ അനുസരിച്ച് ഷാർജയിലെ ജനസംഖ്യ 22 ശതമാനം വർധിച്ച് 1.8 ദശലക്ഷമായിരുന്നു. 2015-ൽ ഇത് 1.4 ദശലക്ഷമായിരുന്നു. ഇതിൽ 208,000 പേർ ഇമാറാത്തികളും 1.6 ദശലക്ഷം പേർ പ്രവാസികളുമാണ്. യുഎഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഷാർജയെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.
sharjah authorities mandate all residents to participate in the census, warning that failure to register could lead to loss of benefits. learn more about the census process and its importance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."