ഷാഫിക്കെതിരായ അതിക്രമത്തിൽ എസ്.പിയുടെ വെളിപ്പെടുത്തൽ; ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലിസിനെതിരേയുള്ള റൂറൽ എസ്.പിയുടെ വെളിപ്പെടുത്തലിൽ ആഭ്യന്തരവകുപ്പ് പ്രതിരോധത്തിൽ. കുറുമ്പയിൽ സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പരിപാടിയിലാണ് എസ്.പി കെ.ഇ ബൈജു പൊലിസിനെതിരേ വിമർശനമുന്നയിച്ചത്. ക്രമസമാധാന ചുമതലയിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ ഔദ്യോഗികവേഷത്തിൽ ഇത്തരത്തിലുള്ള ട്രസ്റ്റുകൾ നടത്തുന്ന പരിപാടിയിൽ ഉദ്ഘാടകനായെത്തിയത് പൊലിസിനുള്ളിൽ ചർച്ചയായി മാറിയിട്ടുണ്ട്.
സംഘ്പരിവാർ അനുകൂല സംഘടനയാണിതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിൽ വരെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുമ്പോൾ പൊലിസുകാർ ജാഗ്രത പുലർത്തണമെന്ന നിർദേശം നിലനിൽക്കെയാണ് ഏറെ വിവാദമായ വിഷയത്തിൽ എസ്.പി പരസ്യപ്രതികരണം നടത്തിയത്. ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും സംഘം ചേർന്നവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചപ്പോഴുണ്ടായ സമ്മർദത്തിൽ എം.പിക്ക് പരുക്കേറ്റതാകാമെന്നുമായിരുന്നു എസ്.പിയുടെ മുൻവാദം.
എന്നാൽ, തൊട്ടടുത്ത ദിവസം പൊലിസുകാരിൽ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ ആഭ്യന്തരവകുപ്പിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി. 'ഷാഫി പറമ്പിലിനെ പൊലിസുകാർ പുറകിൽ നിന്ന് ലാത്തികൊണ്ടാണ് അടിച്ചത്. ഞങ്ങളുടെ ഉള്ളിലെ ചില ആളുകൾ മനഃപൂർവം അവിടെ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് മനസിലായിട്ടുണ്ട്. എ.ഐ ടൂൾ വച്ച് അവരെ കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്' എന്നായിരുന്നു വെളിപ്പെടുത്തൽ.
അതേസമയം, ഷാഫി പറമ്പിൽ എം.പിക്കെതിരായ പൊലിസ് മർദനത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ പരാതി എത്തിയാലുണ്ടാകുന്ന നടപടികൾ മുൻകൂട്ടികണ്ടാണ് എസ്.പി വെളിപ്പെടുത്തൽ നടത്തിയതെന്ന ആരോപണവും ശക്തമാണ്. എം.പിയുടെ പരാതി ലോക്‌സഭാ സ്പീക്കർക്ക് ലഭിച്ചാൽ ഹോം സെക്രട്ടറിയോടോ പൊലിസ് ഡിപാർട്ട്‌മെന്റിനോടോ വിശദീകരണം ആവശ്യപ്പെടാം. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനും അധികാരമുണ്ട്. ലോക്‌സഭാ സ്പീക്കർക്ക് ഉൾപ്പെടെ പരാതി നൽകിയാലുള്ള ഇത്തരം നിയമക്കുരുക്കിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് ആരോപണം.
എന്നാൽ, ചില പൊലിസുകാർ കുറ്റംചെയ്‌തെന്ന് വരുത്തിയാൽ അവർക്കെതിരേ മാത്രം നടപടിയൊതുങ്ങും. അല്ലാത്തപക്ഷം എസ്.പി ഉൾപ്പെടെയുള്ള മുതിർന്ന പൊലിസുദ്യോഗസ്ഥരും അന്വേഷണപരിധിയിലുൾപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലിസുകാരെ ബലിയാടാക്കുംവിധത്തിലുള്ള പ്രതികരണം എസ്.പി നടത്തിയതെന്നാണ് സേനക്കുള്ളിലെ ഒരുവിഭാഗം പറയുന്നത്. ഇടത് അനുകൂല പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സേവാദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചടങ്ങിൽ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."