എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
പനജി: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ സിംഗപ്പൂരാണ് ഇന്ത്യയുടെ എതിരാളി. വ്യാഴാഴ്ച സിംഗപ്പൂരില്‍നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് സമനിലയും ഒരു തോല്‍വിയുമായി രണ്ട് പോയിന്റോടെ പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റുള്ള സിംഗപ്പൂര്‍ രണ്ടാമതും ഏഴ് പോയിന്റുള്ള ഹോങ്കോങ് ഒന്നാമതുമാണ്.
ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമേ യോഗ്യത ലഭിക്കൂ എന്നതിനാല്‍ ഇന്ത്യക്ക് ഇനിശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ജയിക്കുന്നതോടൊപ്പം മറ്റു മത്സര ഫലങ്ങളും അനുകൂലമാവുകയും വേണം. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ ബംഗ്ലാദേശിനെതിരായ എവേ മത്സരവും ഹോങ്കോങ്ങിനെതിരായ ഹോം മത്സരവുമാണ് ഏഷ്യന്‍ കപ്പ് യോഗ്യതയില്‍ ഖാലിദ് ജമീലിനും സംഘത്തിനും ഇനി ശേഷിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരുഗോളിന് മുന്നില്‍നിന്ന സംഗപ്പൂരിനെതിരേ മത്സരത്തിന്റെ അവസാന മിനുട്ടില്‍ നേടിയ ഗോളില്‍ ഇന്ത്യ സമനില പിടിക്കുകയായിരുന്നു.
90ാം മിനുട്ടില്‍ പകരക്കാരന്‍ റഹീം അലിയായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്. 47ാം മിനുട്ടില്‍ സന്ദേശ് ജിങ്കന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് ശേഷം പത്ത് പേരുമായാണ് ഇന്ത്യ കളിച്ചത്.
ആദ്യ ഇലവനില്‍ മാറ്റങ്ങളുമായാവും ഇന്ത്യ ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിലെ ചുവപ്പ് കാര്‍ഡ് കാരണം സന്ദേശ് ജിങ്കന് ഇന്ന് കളത്തിലിറങ്ങാനാവില്ല.
കഴിഞ്ഞ മത്സരത്തിനു ശേഷം മോഹന്‍ ബഗാന്‍ താരങ്ങളായ സുഭാഷിഷ് ബോസിനെയും ലാലങ് മാവിയ റാല്‍തെയെയും ഇന്ത്യ ടീമിലെത്തിച്ചിരുന്നു. ഇരുവരും ഇന്ന് കളത്തിലിറങ്ങിയേക്കും. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് കഴിഞ്ഞ മത്സത്തില്‍ പകരക്കാരനായാണ് കളത്തിലെത്തിയത്. താരം ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങുമോയെന്നും കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."