'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
ടെല്‍ അവീവ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം പരിഹരിച്ചത് താനാണെന്ന അവകാശവാദം ഇസ്രാഈലിലും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന നൊബേല്‍ പുരസ്‌കാരം നഷ്ടപ്പെട്ടിട്ടും ലോകസമാധാനത്തിന്റെ ദൂതന്‍ താനാണെന്ന അവകാശവാദം ട്രംപ് അവസാനിപ്പിക്കുന്ന മട്ടില്ല.
ഗസ സമാധാന കരാറിനെ കുറിച്ച് ഇസ്രാഈല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യ-പാകിസ്താന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലങ്ങള്‍ പണിയും. ഇസ്രാഈല്‍-ഹമാസ് യുദ്ധം താന്‍ പരിഹരിച്ച മറ്റൊരു യുദ്ധമാണ്. തെല്‍ അവീവിനെ ദുബൈയിലേക്കും, ഹൈഫയെ ബെയ്‌റൂട്ടിലേക്കും, ഇസ്രാഈലിനെ ഈജിപ്തിലേക്കും, സൗദി അറേബ്യയെ ഖത്തറിലേക്കും, ഇന്ത്യയെ പാകിസ്താനിലേക്കും, തുര്‍ക്കിയെ ജോര്‍ദാനിലേക്കും, യുഎഇയെ ഒമാനിലേക്കും, അര്‍മേനിയയെ അസര്‍ബൈജാനിലേക്കും ബന്ധിപ്പുക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
പഹല്‍ഗം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ആക്രമണത്തില്‍ വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാര കരാര്‍ ഭീഷണി ഉയര്‍ത്തിയെന്നും, തീരുവകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് ട്രംപ് പറഞ്ഞത്.
പിന്നാലെ ട്രംപിന്റെ വാദം ഇന്ത്യയില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചക്ക് എത്തുകയും ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മറ്റൊരു രാജ്യം ഇടപെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്ന് പറയുകയും ചെയ്തിരുന്നു.
അതേസമയം ഇസ്‌റാഈൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഡൊണാൾഡ് ട്രംപിനെതിരെ ഇസ്രാഈൽ എംപിമാർ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ഏതാനും നിമിഷങ്ങൾ ട്രംപിന് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു. പാർലമെന്റ് അംഗങ്ങളായ ഒഫർ കസിഫ്, അയ്മാൻ ഓഡേ എന്നിവരാണ് പ്രതിഷേധിച്ചത്. ഫലസ്തീനെ അംഗീകരിക്കുക എന്നെഴുതിയ പ്ലക്കാർഡുമായാണ് ഇവരെത്തിയത്.
തിങ്കളാഴ്ച ഇസ്‌റാഈൽ-ഹമാസ് സമാധാന പദ്ധതിയുടെ ആദ്യഘട്ടമായ ബന്ദികൈമാറ്റത്തിന് പിന്നാലെ ഇസ്രായേൽ പാർലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫർ കസിഫിനെ സുരക്ഷാവിഭാഗം വളഞ്ഞ് നീക്കി. ഇതിന് പിന്നാലെ 'ഫലസ്തീനിനെ അംഗീകരിക്കുക' എന്നെഴുതിയ പ്‌ളക്കാർഡുയർത്തിയ ഓഡേയെയും ബലം പ്രയോഗിച്ച് നീക്കി.
ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാർലമെന്റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹുവിന്റെ ധീരതയെയും ട്രംപ് അകമഴിഞ്ഞ് പുകഴ്ത്തി.
U.S. President Donald Trump has once again claimed that he was the one who resolved the India-Pakistan conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."