കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന തടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍
കെയ്‌റോ: ആഹ്ലാദത്തിന്റെ കാത്തിരിപ്പിലായിരുന്നു അവര്‍. അവര്‍ തിരിച്ചു വരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍. പീഡനത്തിന് മേല്‍ പീഡനം താണ്ടിയ ഇസ്‌റാഈല്‍ തടവറകളില്‍ നിന്ന് മോചിതരായി. പതിറ്റാണ്ടുകളായി അവരില്‍ പലരേയും കണ്ടിട്ട്. പലരും തുടര്‍ച്ചയായ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍. രണ്ട് വര്‍ഷത്തേ വംശഹത്യാ ആക്രമണത്തിനിടെ കൂട്ടത്തോടെ പിടിക്കപ്പെട്ടവരുമുണ്ട്. അതിനിടക്കാണ് അശനിപാതം പോലെ അവര്‍ക്കിടയിലേക്ക് ആ വാര്‍ത്തയെത്തുന്നത്. അവരില്‍ പലരേയും നാടുകടത്താന്‍ പോവുകയാണ്. ഈജിപ്ത് ഉള്‍പെടെയുള്ള മൂന്നാംലോക രാജ്യങ്ങളിലേക്ക്.
മോചിതരാവുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ സഹോദരന്‍ മുഹമ്മദും ഉണ്ടെന്ന് അറിഞ്ഞതു കൊണ്ടാണ് ഇബ്തിസാമും മറ്റൊരു സഹോജരന്‍ റഈദ് ഇമ്രാനും വെസ്റ്റ് ബാങ്കിലെത്തിയത്. 2022ലാണ് മുഹമ്മദിനെ ഇസ്‌റാഈല്‍ പിടികൂടുന്നത്. 13 വര്‍ഷം ജീവപര്യന്തമായിരുന്നു ശിക്ഷ. എന്നാല്‍ ഈജിപ്തിലേക്ക് നാടുകടത്തപ്പെടുന്ന 154 തടവുകാരില്‍ ഒരാള്‍ മുഹമ്മദ് ആണെന്നാണ് അവര്‍ ഇവിടെയെത്തിയപ്പോള്‍ അറിയുന്നത്. മുഹമ്മദിനെ കാണാനായി രണ്ട് ദിവസമായി അവിടെ കാത്തിരിക്കുകയാണ് ഇബ്തിസാം.
കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ ഈജിപ്ത് ഉള്‍പ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തുമെന്ന വാര്‍ത്ത ഉറ്റവരെ ഞെട്ടിച്ചിരിക്കുന്നു. ഇത് അന്യായമാണെന്ന് ഫലസ്തീന്‍ പോരാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി.
വെടിനിര്‍ത്തലിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെഇരുപത് ബന്ദികളെ ഹമാസ് ഇസ്‌റാഈലിന് കൈമാറി. നാല് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി. കരാര്‍ പ്രകാരം ഇസ്‌റാഈല്‍ വിട്ടയച്ച നൂറുകണക്കിന് ഫലസ്തീന്‍കാര്‍ക്ക് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയിലെ ഖാന്‍ യൂനുസില്‍ വീരോചിത സ്വീകരണമാണ് ലഭിച്ചത്. ഇസ്‌റാഈല്‍ തടവറകളില്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ മൂലം തളര്‍ന്ന അവസ്ഥയിലാണ് വിട്ടയച്ച ഫലസ്തീന്‍ തടവുകാരില്‍ ഏറെയും.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചു. ഈജിപ്തിലെ ശറമു ശൈഖില്‍ ചേര്‍ന്ന സമാധാന ഉച്ചകോടിയില്‍ യു.എസ്പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുതോളം രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളുമാണ് കരാറില്‍ ഒപ്പുവെച്ചത്. പശ്ചിമേഷ്യയില്‍ പുതിയ പുലരിയുടെ തുടക്കം കുറിക്കുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെട്ടു. ഗസ്സയില്‍ ശാശ്വത സമാധാനമാണ് പുലര്‍ന്നിരിക്കുന്നതെന്നും പുനര്‍ നിര്‍മാണം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും ട്രംപ് പറഞ്ഞു.വെടിനിര്‍ത്തലിന് മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. അതേസമയം, യുദ്ധാനന്തര ഗസ്സയുടെ ഭാവി, ആഗോള സമാധാനസേന, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത കരാറിന്റെ പ്രധാന ദൗര്‍ബല്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."