തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാന വകുപ്പുകൾ പണിതരുമോയെന്ന പേടിയിൽ സി.പി.എം. ഈ സാഹചര്യത്തിൽ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന ആരോഗ്യ, പൊലിസ് വകുപ്പുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്ന് സർക്കാരിനോട് സി.പി.എം നിർദേശിച്ചതായാണ് വിവരം.
തിരുവനന്തപുരത്തെ മെഡിക്കൽ കോളജിനെതിരേയും എസ്.എ.ടി ആശുപത്രിക്കെതിരേയും ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി നിർദേശം. ഇത്തരം ആരോപണങ്ങൾ ഉയരുന്നതിൽ പാർട്ടിക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയനും നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ഉണ്ടാകുന്ന ചെറിയ പിഴവുകളിൽ പോലും സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് സി.പി.എമ്മിന്റെ ആശങ്ക. കഴിഞ്ഞ കുറേക്കാലമായി കേരളത്തിന്റെ ആരോഗ്യമേഖലയെ ലക്ഷ്യംവച്ചുള്ള നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതിനനുസരിച്ചുളള ജാഗ്രത ഉണ്ടാകുന്നില്ലെന്നും ആരോഗ്യമന്ത്രിയുടെ മേൽനോട്ടം കൂടുതൽ കാര്യക്ഷമമാകണമെന്നുമുള്ള അഭിപ്രായം പാർട്ടിതലപ്പത്തുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രതിക്കൂട്ടിൽ നിർത്തിയ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. മെഡിക്കൽ കോളജിനും എസ്.എ.ടി ആശുപത്രിക്കും നേരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് സി.പി.എമ്മിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ഇനിയും ഉണ്ടാകുമെന്നും ജാഗ്രത പുലർത്താൻ വേണ്ട നിർദേശങ്ങൾ നൽകുകയും അതിനുവേണ്ട നടപടികൾ സ്വീകരിക്കുകയും വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിനും മന്ത്രിക്കും ഇക്കാര്യത്തിൽ നിർദേശമുണ്ട്. ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന പൊലിസ് സംവിധാനം എല്ലായ്‌പ്പോഴും ആരോപണങ്ങളുടെ മുൾമുനയിലാണ്.
സമരങ്ങൾക്കും സംഘർഷങ്ങൾക്കും പ്രതിപക്ഷകക്ഷികളും ശ്രമിച്ചേക്കുമെന്ന പശ്ചാത്തലത്തിൽ അനഭലഷണീയമായ ഒരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ചചെയ്തിരുന്നു.
cpm has urged the government to give special focus to the health and police departments
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."