ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യക്കെതിരെയുള്ള പ്രതിഷേധത്തിൽ മുൻനിരയിൽ നിന്ന പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ: കണ്ണാടി സ്‌കൂളിലെ വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത?
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന സമരങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർഥിയാണ് മരിച്ച അഭിനവ് (15). പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ്-റീത്ത ദമ്പതികളുടെ മകനാണ്.
വൈകുന്നേരം അഭിനവിനെ വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ മാസം കണ്ണാടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ വിദ്യാർഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം ഉണ്ടായിരുന്നത്. ഒന്നര വർഷം ജയിലിൽ കിടത്തുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥിയുടെ കുടുംബവും ആരോപിച്ചിരുന്നു.
ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസേജ് അയച്ചതിന് അധ്യാപിക അർജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. അർജുനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞിരുന്നു. വിദ്യാർഥികളും ഇതേ ആരോപണമാണ് ഉന്നയിച്ചിരുന്നത്. അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കണമെന്നാണ് വിദ്യാർഥികൾ ഒന്നാകെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരോപണമെല്ലാം സ്‌കൂൾ നിഷേധിച്ചിരുന്നു. അർജുൻ ജീവനൊടുക്കാനുള്ള സംഭവങ്ങളൊന്നും സ്‌കൂളിൽ ഉണ്ടായിട്ടില്ലെന്നാണ് പ്രധ്യാനാധ്യാപിക പറഞ്ഞിരുന്നത്. ഈ സമര പരിപാടികളിലും പ്രതിഷേധ പ്രകടനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു, ഇപ്പോൾ മരിച്ച അഭിനവ് എന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
അതേസമയം അർജ്ജുന്റെ മരണത്തിൽ സ്കൂളിലെ പ്രധാന അധ്യാപിക ലിസിയെയും ആരോപണ വിധേയയായ അധ്യാപിക ആശയേയും സസ്‌പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് അന്ന് നടപടി ഉണ്ടായത്. അധ്യാപികയ്ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ കുട്ടികൾ ക്ലാസ്സിൽ കയറാതെ പ്രതിഷേധിക്കുകയായിരുന്നു.
ഈ സംഭവങ്ങൾ അടങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർഥിയെ ഇപ്പോൾ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A Class 10 student from Kannadi HSS in Palakkad, Kerala, has died by suicide at his home, sparking fresh concerns. The student, identified as Abhinav, was reportedly a prominent figure in the protests that followed the recent suicide of a Class 9 student, Arjun, from the same school. Abhinav was found hanging in his room; he had not attended school for the past two days. His death has prompted a police investigation and adds a layer of mystery and tragedy to the controversy surrounding the initial student suicide and subsequent disciplinary action taken against two teachers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."