ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം
പാലക്കാട്: ഒരു ഉപതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി, പൊതു തെരഞ്ഞെടുപ്പെത്തുന്നതിന് മുമ്പ് കളമൊഴിയേണ്ടിവന്ന യുവ നേതാവിൻ്റെ വൻവീഴ്ച്ചയാണ് രാഹുലിനെ പുറത്താക്കിയതിലൂടെ ഉണ്ടായത്. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതും കോൺഗ്രസ് പുറത്താക്കിയതും രാഹുലിനേറ്റ ഇരട്ട പ്രഹരമായി. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത വാർഷികത്തിൽ തന്നെ പാർട്ടി കൈയൊഴിഞ്ഞത് രാഹുൽ മാങ്കൂട്ടത്തിൽ എന്ന 36 കാരൻ്റെ രാഷ്ട്രീയ യാത്രയ്ക്ക് 'ഫുൾസ്റ്റോപ്പ്' ഇടുന്നതായി. എം.എൽ.എയായി ഒരുവർഷം തികയുന്ന അന്നു രാഷ്‌ട്രീയ കാരണങ്ങളാൽ അല്ലാതെ പാർട്ടി പുറത്താക്കിയ ആദ്യത്തെ വ്യക്തിയാണ് രാഹുൽ. സംസ്ഥാന രാഷ്ട്രീയത്തിൽ അടുത്തൊന്നും ഉണ്ടായിട്ടില്ലാത്ത അദ്ഭുത പ്രതിഭാസമായാണ് ബി.ആർ രാഹുൽ എന്ന രാഹുൽ മാങ്കൂട്ടത്തിലിനെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് പാലക്കാടിന് നൽകുന്ന ഗിഫ്റ്റ് എന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. എം.എൽ.എയായി ഒരു മാസം തികയുമ്പോൾ രാഹുലിന്റെ അസൂയാവഹമായ രാഷ്ട്രീയ വളർച്ച കണ്ട് പ്രമുഖ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പറഞ്ഞത് ഇയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും എന്നാണ്.
കെ.എസ്.യുവിലൂടെ കടന്നുവന്ന് 2020 മുതൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും ശ്രദ്ധാകേന്ദ്രമായ ഈ അടൂർ സ്വദേശി 2023 മുതൽ കേരള രാഷ്ട്രീയത്തിലെ എണ്ണംപറഞ്ഞ താരങ്ങളിൽ ഒരാളായി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പിന്നീട് എം.എൽ.എയുമായത്. കെ.പി.സി.സി അംഗവും വക്താവും ഒടുവിൽ എം.എൽ.എയുമാകാൻ രാഹുലിന് വേണ്ടിവന്നത് വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രം.
ഇതിനിടെയാണ് അപ്രതീക്ഷിതമായി ആരോപണങ്ങൾ ഉയരുന്നത്. പേരു വെളിപ്പെടുത്താതെയായിരുന്നു ആരോപണം. അന്നുതന്നെ രാഹുലിന്റെ പേരു വെളിപ്പെടുത്തി പ്രവാസി എഴുത്തുകാരി രംഗത്തെത്തി. പിറ്റേന്ന് ചാറ്റുകളും ഓഡിയോ ക്ലിപ്പും പുറത്തുവന്നു. ഹൈക്കമാൻഡിന് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജി ചോദിച്ചുവാങ്ങി. പാർലമെന്ററി പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. വിവാദം കെട്ടടങ്ങിയപ്പോഴേക്കും പാലക്കാട് മണ്ഡലത്തിലെത്തി. ഇതിനിടെയാണ് ആരോപണങ്ങൾ വീണ്ടുമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."