കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ
ബെംഗളൂരു: കർണാടകയിൽ മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ പര്യവേക്ഷണത്തിൽ സ്വർണ്ണത്തിന്റെയും ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ധാതുക്കളുടെയും വൻ ശേഖരം കണ്ടെത്തി. സ്വർണം, ലിഥിയം, മറ്റ് അപൂർവ ധാതുക്കൾ എന്നിവയുടെ സാന്നിധ്യമുള്ള 65 സ്ഥലങ്ങളുടെ പട്ടികയാണ് ജിയോളജി വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. കൊപ്പൽ, റായ്ച്ചൂർ ജില്ലകളിലാണ് സ്വർണവും ലിഥിയവും വലിയ അളവിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഈ പ്രദേശങ്ങൾ സംരക്ഷിത വനത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഖനനത്തിനുള്ള വിശദമായ പരിശോധനകളും പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലാണ്.
കൊപ്പൽ ജില്ലയിലെ അമ്രാപൂർ ബ്ലോക്കിൽ നടത്തിയ പരിശോധനയിൽ ഒരു ടൺ ഖനിജങ്ങളിൽ നിന്ന് 12 മുതൽ 14 ഗ്രാം വരെ സ്വർണം വേർതിരിച്ചെടുക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സാധാരണയായി ഒരു ടണ്ണിൽ നിന്ന് ലഭിക്കുന്ന 2 മുതൽ 3 ഗ്രാം വരെയുള്ള അളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അസാധാരണമാംവിധം കൂടുതലാണ്.
ജമ്മു കശ്മീരിന് ശേഷം ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തുന്ന ഏക പ്രദേശമാണ് കർണാടകയിലെ റായ്ച്ചൂർ. "ഇവിടെ വനത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിക്കുകയാണെങ്കിൽ ലിഥിയം വേർതിരിച്ചെടുക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടക മാറുമായിരുന്നു," അധികൃതർ കൂട്ടിച്ചേർത്തു.
2023-ൽ തന്നെ ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നെങ്കിലും ഖനനം സാധ്യമല്ലാത്തതിനാൽ സാധ്യതകൾ പ്രയോജനപ്പെടുത്താനായില്ല. നവംബർ മാസത്തിൽ സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകളുമായി ധാതു ശേഖരത്തെക്കുറിച്ച് സംസാരിച്ചെങ്കിലും ഖനനം തുടങ്ങുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ധാതു പര്യവേക്ഷണത്തിന്റെ നാല് ഘട്ടങ്ങളിൽ ആദ്യത്തെ രണ്ട് ഘട്ടങ്ങളാണ് കൊപ്പലിലും റായ്ച്ചൂരിലും പൂർത്തിയാക്കിയത്. ലിഥിയം ഖനനം ചെയ്യുന്നതിനുള്ള അനുമതിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മേൽ വലിയ സമ്മർദമാണുള്ളതെന്ന് അധികൃതർ പറയുന്നു. "ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയപ്പോൾ മുതൽ വർഷങ്ങൾ കഴിയും തോറും സമ്മർദമേറി വരികയാണ്. എന്നാൽ ഖനനത്തിനായി സംരക്ഷിത കന്യാവനങ്ങൾ തുറന്ന് കൊടുക്കാൻ ഞങ്ങൾക്ക് കഴിയില്ല. വനങ്ങൾ പരിസ്ഥിതിയുടെ സമ്പത്താണ്," എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും സ്വകാര്യ ഏജൻസികളുമായും ചേർന്ന് 65 സ്ഥലങ്ങളിൽ പര്യവേക്ഷണം നടത്തുകയാണ്. ബോക്‌സൈറ്റ്, ചെമ്പ്, കൊബാൾട്ട്, നിക്കൽ, വനേഡിയം, യുറേനിയം, വജ്രം, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള അപൂർവ ധാതുക്കളും മൂലകങ്ങളും ഈ സ്ഥലങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് ജിയോളജി വകുപ്പിന്റെ പ്രതീക്ഷ.
ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഖനികളിലൊന്നായിരുന്ന കോലാർ ഗോൾഡ് ഫീൽഡ് സ്ഥിതി ചെയ്തിരുന്ന സംസ്ഥാനമാണ് കർണാടക. നിലവിൽ രാജ്യത്തെ ഏക സ്വർണ ഖനിയായ ഹട്ടിയും കർണാടകയിലാണ്. അടച്ചുപൂട്ടിയ കോലാർ മേഖലയിൽ വീണ്ടും സ്വർണ ഖനനം തുടങ്ങാനുള്ള നീക്കങ്ങൾ സർക്കാർ ശക്തമാക്കുന്നതിനിടയിലാണ് ഈ പുതിയ കണ്ടെത്തലുകൾ.
The Department of Mines and Geology in Karnataka has discovered vast reserves of gold and rare minerals, including lithium, following an exploration. The Geology Department has compiled a list of 65 locations showing the presence of gold, lithium, and other rare minerals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."