ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം
തൃശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സ്വർണ്ണക്കൊള്ളയിൽ ബിജെപിക്ക് നേരിട്ട് ബന്ധമുണ്ടെന്നും, കേസ് അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനേക്കാൾ അത് വഷളാക്കി നിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുന്ന അന്വേഷണം തികച്ചും നിഷ്പക്ഷമാണെന്ന് മന്ത്രി വ്യക്തമാക്കി. സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുന്നതിനെ ബിജെപി ഭയപ്പെടുന്നു. അതുകൊണ്ടാണ് അന്വേഷണ ഏജൻസിയെ അംഗീകരിക്കാൻ അവർ തയ്യാറാകാത്തതെന്നും, ബിജെപിയുടെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാർ ഏത് ഉന്നത നിലവാരത്തിലുള്ളവരായാലും അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. അന്വേഷണം ഏതെങ്കിലും മന്ത്രിക്കെതിരെ നീങ്ങിയാൽ പോലും സർക്കാർ അതിൽ ഇടപെടില്ല. ശബരിമലയുടെ പേരിൽ ഔദ്യോഗിക പദവികൾ വഹിച്ചിരുന്നവർ തന്നെ ക്ഷേത്രത്തെ കൊള്ളയടിക്കുന്ന ദയനീയ കാഴ്ചയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ശിവൻകുട്ടി വിമർശിച്ചു.
അതേസമയം, കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജനുവരി ഒൻപതിനാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിനെതിരെയുള്ള ജനശ്രദ്ധ തിരിച്ചുവിടാനാണ് ഈ നീക്കമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.
കേസിന്റെ തുടക്കം മുതൽ സിപിഐഎം-കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഈ കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. 'സിപിഐഎം-കോൺഗ്രസ് കുറുവ സംഘമാണ്' ശബരിമലയിൽ കൊള്ള നടത്തിയത്. അതുകൊണ്ട് തന്നെ നിലവിലെ എസ്ഐടി അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം തന്നെ കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും പേരുകൾ വെളിപ്പെടുത്തിയിരുന്നു. എല്ലാ തെളിവുകളുണ്ടായിട്ടും ഈ നേതാക്കളെ അറസ്റ്റ് ചെയ്യാൻ പൊലിസ് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
തന്ത്രിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും, റിമാൻഡ് റിപ്പോർട്ടിൽ ആചാരപരമായ കാര്യങ്ങൾ മാത്രമാണ് ഉള്ളതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയ തിരിച്ചടി മറികടക്കാൻ സർക്കാർ നടത്തുന്ന കപടനാടകമാണ് ഈ അറസ്റ്റ്. തന്ത്രി ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ആചാര ലംഘനത്തിന്റെ പേരിലാണ് കേസെടുക്കുന്നതെങ്കിൽ ആദ്യം പ്രതിയാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്ന് കെ. സുരേന്ദ്രൻ പരിഹസിച്ചു. മുഖ്യമന്ത്രി പലതവണ ആചാര ലംഘനം നടത്തിയിട്ടുണ്ട്. തന്ത്രി എല്ലാ വസ്തുക്കളുടെയും സംരക്ഷകനല്ലെന്നും, ആചാരങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന് വക്കാലത്തുമായി തങ്ങൾ വരുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെ ചൊല്ലി ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിലുള്ള പോര് മുറുകുകയാണ്. ഒരു വശത്ത് തന്ത്രിയുടെ അറസ്റ്റ് നിയമപരമാണെന്ന് സർക്കാർ വാദിക്കുമ്പോൾ, മറുഭാഗത്ത് ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിക്കുന്നു.
Kerala Minister V. Sivankutty alleged BJP's involvement in the Sabarimala gold theft case, claiming the party is trying to sabotage the investigation for political gain. While the Minister maintained that the SIT probe is impartial, BJP leaders rejected the findings, calling the arrest of the Tantri a diversionary tactic to protect CPIM and Congress leaders.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."