ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയാറായി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അട്ടിമറി സംശയം ഉയർന്നതിനിടെ, കുറ്റപത്രം ഉടൻ സമര്‍പ്പിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. കുറ്റപത്രത്തിന്റെ കരട് തയാറായതോടെ ഈ മാസം മധ്യത്തോടെ സമര്‍പ്പിക്കാനാണ് എസ്.ഐ.ടി ആലോചിക്കുന്നത്. അതിനിടെ, കേസിലെ മുഖ്യസാക്ഷികൾ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ജ്വല്ലറി ജീവനക്കാരനായ കൽപേഷ് അടക്കമുള്ളവരാണ് രഹസ്യമൊഴി നൽകിയത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിൽ നിന്നു സ്വര്‍ണം കൽപേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചത്. കേസിൽ അറസ്റ്റിലായ ചിലരെ മാപ്പു സാക്ഷികളാക്കാനും നീക്കമുണ്ട്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിന് നൽകും. കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു. ഇതിനിടെയാണ് കുറ്റപത്രം വേഗത്തിൽ സമര്‍പ്പിക്കാനുള്ള നടപടികളുമായി എസ്.ഐ.ടി മുന്നോട്ടുപോകുന്നത്.
നാലുമാസം പിന്നിടുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിന് പിന്നിൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വി.എസ്.എസ്.സിയിലെ പരിശോധനാ ഫലം വൈകുന്നതാണ് കുറ്റപത്രം നല്‍കാന്‍ തടസമെന്ന സാങ്കേതിക ന്യായം പറയുമ്പോഴും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അന്വേഷണത്തിന്റെ വേഗത ബോധപൂര്‍വം കുറച്ചതാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."