പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ
നിലമ്പൂർ:ഗതാഗത അതോറിറ്റി വിലക്കേർപ്പെടുത്തിയതോടെ സർവിസിനായി തയാറെടുത്തിരുന്ന ഇരുന്നൂറോളം ബസുകൾx പ്രതിസന്ധിയിൽ. മറ്റ് സംസ്ഥാനങ്ങളിൽ കാലാവധി കഴിഞ്ഞ സ്വകാര്യ ബസുകൾ കൊണ്ടുവന്ന് സർവിസ് നടത്തുന്നതിനാണ് അതോറിറ്റി വിലക്കേർപ്പെടുത്തിയത്. വിലക്കിന് മുമ്പ് കൊണ്ടുവന്ന ബസുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കി സർവിസ് നടത്താനിരിക്കേയാണ് ബസുടമകൾക്ക് തിരിച്ചടിയായത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് കൂടുതൽ സ്വകാര്യബസുകൾ രജിസ്‌ട്രേഷൻ മാറ്റാനാകാതെ കുടുങ്ങിക്കിടക്കുന്നത്.
ദശകങ്ങളായി തുടർന്നുപോരുന്ന ഈ രീതിക്ക് പെട്ടെന്നുണ്ടായ തടസം ഉടമകൾക്ക് വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവിസ് ബസുകളുടെ കാലാവധി എട്ട് മുതൽ പത്ത് വർഷം വരെയാണ്. എന്നാൽ കേരളത്തിൽ 22 വർഷമാണ്. ഈ പഴുത് ഉപയോഗപ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബസു വാങ്ങി കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നതായിരുന്നു രീതി. പുതിയൊരു ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം രൂപ വരുമെന്നിരിക്കെ ചെറുകിട ബസുടമകൾക്ക് ആശ്വാസമായിരുന്നു ഈ നടപടി. എന്നാൽ പഴയ വാഹനങ്ങൾ സുരക്ഷാ ഭീഷണി ഉയർത്തുന്നതിനൊപ്പം വലിയ തോതിൽ വായുമലിനീകരണത്തിനും കാരണമാകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പഴയ വാഹനങ്ങൾ വന്നുനിറയുന്ന ഒരു 'ഡമ്പിങ് യാർഡായി' കേരളം മാറാതിരിക്കാനാണ് തീരുമാനമെന്നാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."