റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം
തിരുനാവായ: റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമന ശുപാർശ രണ്ട് ശതമാനം മാത്രം. 14 ജില്ലകളിലുമായി 20,589 പേരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 483 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 279 ഒഴിവും എൻജെഡിയാണ്. അതിനാൽ യഥാർഥ നിയമനം 204 മാത്രം. മുൻ റാങ്ക് ലിസ്‌റ്റ് ആറ് മാസ കാലാവധി പിന്നിട്ടപ്പോൾ 2,800 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു. നിലവിൽ ഈ തസ്തികയിൽ കൂടുതൽ നിയമന ശുപാർശ നടന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 51പേർക്കാണ് ശുപാർശ ലഭിച്ചത്. കുറവ് കാസർകോട് 12 പേർക്കുമാണ്. പാലക്കാട് ഒഴികെ ഒരു ജില്ലയിലും അൻപതിൽക്കൂടുതൽ ശുപാർശ ലഭിച്ചിട്ടില്ല.
സർക്കാർ വകുപ്പുകൾ 2026ലെ പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് കഴിഞ്ഞവർഷം അവസാനം സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വളരെ കുറച്ചു വകുപ്പുകൾ മാത്രമാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2025 ഓഗസ്‌റ്റ് ഒന്നു മുതൽ 2026 ജനുവരി 31വരെയുള്ള ഒഴിവുകളുടെ എണ്ണം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പല വകുപ്പുകളിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും ഒഴിവില്ലെന്ന മറുപടിയാണു ലഭിച്ചത്.
സ്‌ഥാനക്കയറ്റം ലഭിക്കേണ്ട ക്ലർക്കുമാർ വകുപ്പുതല പരീക്ഷ ജയിക്കാത്തതിനാൽ പലയിടത്തും സ്ഥഥാനക്കയറ്റം മുടങ്ങിക്കിടക്കുന്നതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനു ഒരു കാരണമാണ്.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വലിയതോതിൽ കുറയുന്നതാണ് ക്ലർക്ക് നിയമനത്തെ പ്രതികൂലമായി ബാധിച്ചത്. പല വകുപ്പുകളിലും യഥാസമയം സ്ഥാനക്കയറ്റം നടക്കാത്തതിനാൽ എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ നടക്കാതെ പോയ സ്‌ഥാനക്കയറ്റ നിയമനങ്ങൾ ഇപ്പോഴും പലയിടത്തും നടപ്പായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ നിയമനങ്ങൾ വീണ്ടും കുറയാനിടയുണ്ട്.
ഭിന്നശേഷി വിഭാഗത്തിന്റെ ബാക് ലോഗ് ഒഴിവുകൾ ഒന്നിച്ചു നികത്തിയതും നിലവിലുള്ള റാങ്ക് ലിസ്റ്റിലെ നിയമനത്തെ ബാധിച്ചതായി ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ആകെ നിയമന ശുപാർശയിൽ 225 എണ്ണവും ഭിന്നശേഷി ബാക് ലോഗ് ഒഴിവുകൾ നികത്തിയതാണ്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികൾ ലിസ്റ്റിൽ ബാക്കിയില്ലാത്തതിനാൽ 81ഒഴിവ് അടുത്ത ലിസ്‌റ്റിലേക്കു മാറ്റിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."