മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ
ന്യൂഡൽഹി: ഛത്തിസ്ഗഡിൽ ക്രിസ്തുമതം സ്വീകരിച്ച ആദിവാസികളുടെ സംസ്‌കരിച്ച മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്തുള്ള മറ്റൊരിടത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. മൃതദേഹങ്ങൾ കുഴിച്ചെടുത്ത് മറ്റൊരിടത്ത് മറമാടാൻ അനുമതി നൽകരുതെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ ഛത്തിസ്ഗഡ് സർക്കാറിന് ബെഞ്ച് നോട്ടിസും അയച്ചു. ഛത്തിസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റിയെന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ.
മതംമാറി ക്രിസ്തുമതത്തിൽ ചേർന്നവരെ ഗ്രാമത്തിലെ അവരുടെ ശ്മശാനത്തിൽ സംസ്‌കരിക്കാൻ കുറച്ചുകാലമായി ഗ്രാമീണർ അനുവദിക്കുന്നില്ല. ഇതിനു പുറമെയാണ് നേരത്തെ മരിച്ചവരെ കുഴിച്ചെടുത്ത് മറ്റൊരിടത്ത് സംസ്‌കരിക്കുന്ന നടപടി കൂടി തുടങ്ങിയിരിക്കുന്നത്. സർക്കാറിന്റെ പിന്തുണയോടെയാണ് ഇത് നടക്കുന്നതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ബന്ധുക്കളുടെ പോലും അറിവില്ലാതെയാണ് മൃതദേഹങ്ങൾ കുഴിച്ചെടുത്ത് മാറ്റുന്നതെന്നും ഹരജിക്കാർ അറിയിച്ചു.
നേരത്തെ, മതംമാറിയ വ്യക്തിയെ ആദിവാസികൾക്കായുള്ള ശ്മശാനത്തിൽ അടക്കം ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന ഹരജിയിൽ സുപ്രിംകോടതി രണ്ടംഗ ബെഞ്ച് വ്യത്യസ്ത വിധി പുറപ്പെടുവിച്ചിരുന്നു. ഇതിലൊരു വിധി ആയുധമാക്കി ഗ്രാമത്തിലെ ശ്മശാനത്തിൽ മതംമാറിയവരെ അടക്കാൻ പൊലിസ് അനുവദിക്കുന്നില്ല. മാത്രമല്ല ഗ്രാമത്തിലെ സ്വകാര്യഭൂമിയിൽ അടക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും ഹരജിക്കാർ വാദിച്ചു. ഹരജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച ബെഞ്ച് മൃതദേഹങ്ങൾ കുഴിച്ചെടുത്ത് മാറ്റി സംസ്‌കരിക്കുന്നത് തടയുകയായിരുന്നു.
മതം, ജാതി, പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും അവർ താമസിക്കുന്ന ഗ്രാമങ്ങളിൽ മരിച്ചവരെ സംസ്‌കരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
The Supreme Court has banned the exhumation of the cremated bodies of tribals who converted to Christianity in Chhattisgarh and their burial outside the village.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."